മുഖ്യമന്ത്രി ഇരുമ്പല്ല ഉരുക്ക്, എന്തും വിളിച്ച് പറയാനുള്ള വേദിയല്ല നിയമസഭ; മാത്യു കുഴല്‍നാടനെതിരെ ഇ.പി. ജയരാജന്‍

മുഖ്യമന്ത്രി ഇരുമ്പല്ല ഉരുക്ക്, എന്തും വിളിച്ച് പറയാനുള്ള വേദിയല്ല നിയമസഭ; മാത്യു കുഴല്‍നാടനെതിരെ ഇ.പി. ജയരാജന്‍
Published on

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ ആരോപണമുന്നയിച്ച മാത്യു കുഴല്‍നാടനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മുഖ്യമന്ത്രിയുടെ കുടുംബത്തെ അപമാനിക്കുകയാണെന്നും എന്തും വിളിച്ച് പറയാനുള്ള വേദിയല്ല നിയമസഭയെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

മാത്യു കുഴല്‍നാടന് മുഖ്യമന്ത്രിയെ അറിയില്ലെന്നും നല്ലവണ്ണം അറിയില്ലെങ്കില്‍ അടുത്ത് പോയി നോക്കണം എന്നും ഇ.പി. ജയരാജന്‍ വിമര്‍ശിച്ചു.

'ഇവന്‍ എവിടെ നിന്ന് വന്നു, എന്തും പറയാന്‍ ഉള്ള വേദിയല്ല നിയമസഭ, മുഖ്യമന്ത്രിയുടെ കുടുംബത്തെ അപമാനിക്കുകയാണ്. മാത്യു കുഴല്‍നാടന് മുഖ്യമന്ത്രിയെ അറിയില്ല. നല്ലവണ്ണം അറിയണമെങ്കില്‍ അടുത്ത് പോയി നോക്കണം. ഇരുമ്പ് അല്ല, ഉരുക്ക് ആണ് മുഖ്യമന്ത്രി,' ഇ.പി. ജയരാജന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഇ.പി. ജയരാജന്‍ വിമര്‍ശിച്ചു. തൃക്കാക്കരയ്ക്ക് ശേഷം വി.ഡി. സതീശന്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നു. കരുണാകരനെ പോലെ ലീഡര്‍ ആകാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് വിവാദ സ്ത്രീ കടന്നുവരുന്നത്. ആര്‍.എസ്.എസിന് കീഴില്‍ പരിശീലനം നേടി സ്വപ്‌ന ഇറങ്ങി. യു.ഡി.എഫും പത്രങ്ങളും ആഘോഷിച്ചു. ചെമ്പും കൊണ്ട് നടക്കാനാകും സതീശന്റെ വിധിയെന്നാണ് ഇ.പി. ജയരാജന്റെ വിമര്‍ശനം.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യു.ഡി.എഫ് പലതും പ്രചരിപ്പിച്ചു. ഒന്നും വിലപോയില്ല. ഇന്ത്യയിലെ തന്നെ കരുത്തനായ മുഖ്യമന്ത്രിയാണ് പിണറായി. മാതൃക ആക്കാന്‍ പറ്റുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളം എന്ന് നീതി ആയോഗ് പോലും പറഞ്ഞു. അങ്ങനെ വികസിക്കുന്ന കേരളത്തിലെ മുഖ്യമന്ത്രിയെ തകര്‍ക്കാന്‍ ആണ് ഇപ്പോഴത്തെ ആരോപണങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ഇ.പി. ജയരാജന്‍ ആരോപിച്ചു.

logo
The Cue
www.thecue.in