മാതൃഭൂമി മുതലാളിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട', ശ്രേയംസ് കുമാറിന്റെ വീട്ടില്‍പോയ എളമരം കരീമിനോട് സൈബര്‍ അണികളുടെ പ്രതിഷേധം

മാതൃഭൂമി മുതലാളിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട', ശ്രേയംസ് കുമാറിന്റെ വീട്ടില്‍പോയ എളമരം കരീമിനോട് സൈബര്‍ അണികളുടെ പ്രതിഷേധം

ഡല്‍ഹിയില്‍ എം.വി ശ്രേയംസ്‌കുമാര്‍ എം.പിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ കാര്യം പങ്കുവച്ച സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവും എംപിയുമായ എളമരം കരീമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതിഷേധമറിയിച്ച് പാര്‍ട്ടി അണികള്‍. മാതൃഭൂമി പത്രത്തിന്റെയും ചാനലിന്റെയും സംഘപരിവാര്‍ നിലപാട് മുതലാളിയുമായി ചര്‍ച്ച ചെയ്‌തോ എന്നാണ് കരീമിനോട് അണികളുടെ ചോദ്യം. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ കൂടിയായ എംവി ശ്രേയംസ്‌കുമാര്‍ കെഎസ്ഇബിയെ അഭിനന്ദിച്ചുവെന്ന് പറഞ്ഞു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് കീഴെ സൈബര്‍ അണികളുടെ പ്രതിഷേധം.

മാതൃഭൂമിയില്‍ നിരന്തരമായി സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ പസിദ്ധീകരിക്കുന്നതിനെതിരെയാണ് സിപിഎം അണികളുടെ വിമര്‍ശനം. പ്രഭാത ഭക്ഷണം കഴിക്കാനായി എംവി ശ്രേയംസ്‌കുമാറിന്റെ വസതിയില്‍ പോയപ്പോഴുള്ള സംഭഷണത്തെക്കുറിച്ചായിരുന്നു എളമരം കരീമിന്റെ പോസ്റ്റ്. ശ്രേയംസിന്റെ അഭിപ്രായമാണോ മാതൃഭൂമിയുടെതെന്ന് അണികള്‍ ചോദിക്കുന്നു. മാതൃഭൂമിയുടെ മുതലാളിയെ താങ്ങുന്ന പാര്‍ട്ടിയുടെ ഗതികേട് ഓര്‍ത്ത് പുച്ഛം തോന്നുന്നു, സംഘിപത്രം ആദ്യം അടച്ചുപൂട്ടാന്‍ പറയൂ, ചോറിവിടെയും കൂറ് അവിടെയും കാണിക്കുന്ന ദുരന്തം, മാതൃഭൂമി ജന്‍മഭൂമിയാണോയെന്ന് ജനങ്ങള്‍ സംശയിക്കുന്നു, ഇങ്ങനെ പോകുന്നു കമന്റുകള്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എംപിമാരായ ബിനോയ് വിശ്വം, ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ എന്നിവര്‍ക്കൊപ്പമിരുന്ന് സംസാരിക്കുമ്പോള്‍ കെഎസ്ഇബി വളരെ മെച്ചപ്പെട്ടെന്നും പഴയ പരാതികളില്ലെന്നും എംവി ശ്രേയാംസ്‌കുമാര്‍ അഭിപ്രായപ്പെട്ടു. വൈദ്യുതി പോയാല്‍ സെക്ഷന്‍ ഓഫീസില്‍ ഫോണെടുക്കാറില്ലെന്നായിരുന്നു പരാതി. ഇപ്പോള്‍ അത് മാറി. ജീവനക്കാരുടെ ജോലി രീതി മെച്ചപ്പെട്ടെന്നുമായിരുന്നു ശ്രേയംസ് പറഞ്ഞത്.

മാതൃഭൂമി ദിനപത്രത്തിന്റെയും, ചാനലിന്റെയും രാഷ്ട്രീയ നിലപാടുകളിലെ അതൃപ്തിയും സംഘപരിവാര്‍ അനുകൂല നിലപാടിനോടുള്ള വിമര്‍ശനവും സിപിഐഎം നേതാക്കളില്‍ നിന്ന് നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്. സംഘപരിവാര്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് കെ.അജിത, അന്‍വര്‍ അലി തുടങ്ങിയവര്‍ പത്രം ബഹിഷ്‌കരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in