രാഹുലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് എല്‍ഡിഎഫ് നയമല്ല, ജോയ്‌സിനെ തള്ളി മുഖ്യമന്ത്രി

രാഹുലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് എല്‍ഡിഎഫ് നയമല്ല, ജോയ്‌സിനെ തള്ളി മുഖ്യമന്ത്രി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ സ്ത്രീവിരുദ്ധത നിറഞ്ഞതും വ്യക്തിഹത്യ നടത്തുന്നതുമായ പരാമര്‍ശത്തില്‍ മുന്‍ എം.പി ജോയ്സ് ജോര്‍ജ്ജിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് എല്‍.ഡി.എഫ് നയമല്ലെന്ന് മുഖ്യമന്ത്രി. രാഷ്ട്രീയമായാണ് രാഹുല്‍ ഗാന്ധിയെ മുന്നണി നേരിടുന്നതെന്നും പിണറായി വിജയന്‍. കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എറണാകുളം സെന്റ്. തെരേസാസ് കോളജ് വിദ്യാര്‍ഥികളെ രാഹുല്‍ ഗാന്ധി ഐക്കിഡോ പരിശീലിപ്പിച്ചതിനെ പരിഹസിച്ചായിരുന്നു ജോയ്സ് ജോര്‍ജ്ജിനെതിരെ ജോയ്‌സ് ജോര്‍ജ്ജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. ജോയ്‌സ് ജോര്‍ജ്ജ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുകയായിരുന്നെന്നും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയില്ലെന്നും എം.എം മണി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അനാവശ്യ വിവാദമുണ്ടാക്കി വോട്ടുപിടിക്കാന്‍ ശ്രമിക്കുകയാണെന്നും എം.എം. മണി. ജോയ്‌സ് ജോര്‍ജ്ജിന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മന്ത്രി മണിയടക്കമുള്ളവരുടെ കുലുങ്ങിച്ചിരിയും അശ്ലീലമാണെന്നും ജോയ്‌സിനെ അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി രാഹുല്‍ ഗാന്ധിയെ അപമാനിച്ച മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്ജിനെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുമായി ഇടപഴകുന്നത് സംബന്ധിച്ച് ജോയ്‌സ് ജോര്‍ജ് നടത്തിയ അശ്ലീല പരാമര്‍ശം പൊറുക്കാനാവാത്തതാണ്. മന്ത്രി എം.എം മണി ഉള്‍പ്പെടെയുള്ളവര്‍ സദസ്സിലിരുന്ന് ഈ പരാമര്‍ശത്തിന് കുലുങ്ങിച്ചിരിക്കുന്നതും തികഞ്ഞ അശ്ലീലമാണെന്നും രമേശ് ചെന്നിത്തല.

രമേശ് ചെന്നിത്തലയുടെ വാക്കുകള്‍

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ജനങ്ങളോട് ഇടപഴകിയാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുന്നത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ സങ്കോചങ്ങളില്ലാതെ അദ്ദേഹത്തോട് പെരുമാറുന്നത് രാഹുല്‍ ഗാന്ധിയോടുള്ള വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും തെളിവാണ്. വനിതാ കോളജിലെ ചടങ്ങുകളില്‍ ആയോധനകല പഠിപ്പിച്ചുതരാന്‍ പറയുന്ന കുട്ടികള്‍ക്ക് അതിന്റെ പാഠങ്ങള്‍ പഠിപ്പിച്ചു നല്‍കുന്നത് ഒരു നേതാവ് എപ്രകാരം ജനങ്ങളുമായി ഇടപഴകണം എന്നതിന്റെ ഉദാഹരണങ്ങളാണ്. അഹന്തകളില്ലാത്ത, നാട്യങ്ങളില്ലാത്ത ഒരു സാധാരണക്കാരന്‍ മാത്രമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാവായ രാഹുല്‍ ഗാന്ധി. നിര്‍ലോഭമായ സ്‌നേഹം അതുകൊണ്ടുതന്നെ ജനങ്ങള്‍ അദ്ദേഹത്തിന് നല്കുന്നു.

രാഷ്ട്രീയത്തിലെ എല്ലാ മാന്യതകളും മറന്നുകൊണ്ടായിരുന്നു മുന്‍ ഇടുക്കി എം.പിയുടെ പരാമര്‍ശങ്ങള്‍. രാഹുല്‍ ഗാന്ധിയെ മാത്രമല്ല, സ്ത്രീകളെ മുഴുവന്‍ അപമാനിച്ചിരിക്കുകയാണ് ജോയ്‌സ് ജോര്‍ജ്ജ്.

ജോയ്‌സ് ജോര്‍ജ്ജിന്റെ അശ്ലീല പരാമര്‍ശത്തെക്കുറിച്ച് കേരളത്തിലെ സാംസ്‌കാരിക നായകരുടെ മൗനം ദയനീയമാണ്. പിണറായി വിജയന്‍ ഇരിക്കാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു ഇക്കൂട്ടര്‍. വനിതാ കമ്മീഷന് ഈ വിഷയത്തില്‍ ഒന്നും പറയാനില്ലേ ?

രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച, മുഴുവന്‍ സ്ത്രീകളെയും അപമാനിച്ച ജോയ്‌സ് ജോര്‍ജ്ജിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in