കടകംപള്ളിയുടെ പ്രചാരണ ബോര്‍ഡുകളില്‍ കരി ഓയിൽ ഒഴിച്ചു; വെറുപ്പിന്റെ രാഷ്ട്രീയം പേറുന്നവരാണ് പ്രവർത്തികൾക്ക് പിന്നിലെന്ന് മന്ത്രി

കടകംപള്ളിയുടെ പ്രചാരണ ബോര്‍ഡുകളില്‍ കരി ഓയിൽ ഒഴിച്ചു; വെറുപ്പിന്റെ രാഷ്ട്രീയം പേറുന്നവരാണ്  പ്രവർത്തികൾക്ക് പിന്നിലെന്ന് മന്ത്രി

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളില്‍ അജ്ഞാതർ കരി ഓയില്‍ ഒഴിച്ചു. തിരുവനന്തപുരത്തെ കടകംപള്ളി മത്സരിക്കുന്ന കഴക്കൂട്ടം മണ്ഡലത്തിൽ ഉൾപ്പെട്ട പാങ്ങാപ്പാറ, കുറ്റിച്ചല്‍ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളിലാണ് കരിഓയില്‍ ഒഴിച്ചത്. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തെ ജനങ്ങൾ ഇടതുപക്ഷത്തിന് ഒപ്പമാണെന്ന് മനസിലാക്കിയ വെറുപ്പിന്റെ രാഷ്ട്രീയം പേറുന്നവർ ഫ്ളക്സ്ബോർഡിൽ കരിഓയിൽ ഒഴിച്ചതെന്ന് കടകംപള്ളി സുരേന്ദ്രൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി. ജനാധിപത്യ വിരുദ്ധമായ ഈ അതിക്രമങ്ങൾ നടത്തിയവർക്ക് എതിരെ ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുക തന്നെ ചെയ്യും. വണ്ടികയറി വന്ന സ്ഥാനാർത്ഥിക്കൊപ്പം പെട്ടിയും കിടക്കയുമായി വന്ന കൂട്ടരാണ് ഈ പ്രവർത്തികൾക്ക് പിന്നിലെന്ന് കടകംപള്ളി ആരോപിച്ചു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇക്കൂട്ടർ സ്ഥലം കാലിയാക്കും. ബോർഡുകളിൽ അല്ലാതെ കഴക്കൂട്ടത്തുകാരുടെ മനസിൽ കരി ഓയിൽ ഒഴിക്കാൻ സാധിക്കുകയില്ലെന്നും വോട്ടെണ്ണൽ കഴിയുമ്പോൾ വന്ന വണ്ടിക്ക് തന്നെ തിരിച്ചുപോവേണ്ടി വരുമെന്നും കടകംപള്ളി സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി.

ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. പൊലീസില്‍ പരാതി നല്‍കുമെന്ന് സിപിഐഎം നേതൃത്വം അറിയിച്ചു. ബിജെപി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതെന്നാണ് സിപിഎമ്മിന്റെ ആരോപണം. പാങ്ങാപ്പാറ, കുറ്റിച്ചല്‍ മേഖലകളില്‍ കടകംപള്ളി നേരിട്ടെത്തി ജനങ്ങളെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ കരിഓയില്‍ ഒഴിച്ചിരിക്കുന്നത്.

കടകംപള്ളിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്

ഈ തെരഞ്ഞെടുപ്പിലും കഴക്കൂട്ടത്തെ ജനങ്ങൾ ഇടതുപക്ഷത്തിന് ഒപ്പമാണെന്ന മനസിലാക്കിയ വെറുപ്പിന്റെ രാഷ്ട്രീയം പേറുന്നവർ കാര്യവട്ടം കുറ്റിച്ചൽ ഭാഗത്ത് ചെയ്തതാണ് ഇക്കാണുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കഴക്കൂട്ടം മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. ഇതിന് പിന്നിൽ ആരാണെന്ന് അറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമൊന്നുമില്ല. വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം ഒരു കലയാക്കിയ കൂട്ടർ തങ്ങളുടെ വ്യാജപ്രചാരണങ്ങൾ ഒന്നും കഴക്കൂട്ടത്ത് ഏശുന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ പരിഭ്രാന്തി പൂണ്ട് നിലവിട്ട് പെരുമാറാൻ തുടങ്ങിയിരിക്കുകയാണ്.

ഇരുട്ടിന്റെ മറവിൽ ജനാധിപത്യ വിരുദ്ധമായ ഈ അതിക്രമങ്ങൾ നടത്തിയവർക്ക് എതിരെ ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുക തന്നെ ചെയ്യും. ഈ അതിക്രമത്തിൽ നിന്ന് പ്രവർത്തകരെ പിന്തിരിപ്പിക്കാനുള്ള മര്യാദ ബന്ധപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനം കാട്ടണം. സമാധാനം ഭംഗിക്കാനുള്ള ഈ നീക്കത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. വിദ്വേഷത്തിന്റെയും വർഗീയതയുടെയും രാഷ്ട്രീയം പിന്തുടരുന്നവരുടെ പ്രകോപനത്തിൽ വീഴാതെ ഇടതുപക്ഷ പ്രവർത്തകർ സംയമനം പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വണ്ടികയറി വന്ന സ്ഥാനാർത്ഥിക്കൊപ്പം പെട്ടിയും കിടക്കയുമായി വന്ന കൂട്ടരാണ് ഈ പ്രവർത്തികൾക്ക് പിന്നിലെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇക്കൂട്ടർ സ്ഥലം കാലിയാക്കും. നാം ഈ നാട്ടുകാരാണ്, ഇവിടെ ഇനിയും തുടരേണ്ടവരാണ്. ഈ നാടിന്റെ സമാധാനത്തിന് വിഘാതമുണ്ടാക്കാൻ ശ്രമിക്കുന്ന ഇവരുടെ ആസൂത്രണത്തിൽ നമ്മൾ വീണുപോകരുത്. ബോർഡുകളിൽ അല്ലാതെ കഴക്കൂട്ടത്തുകാരുടെ മനസിൽ കരി ഓയിൽ ഒഴിക്കാൻ സാധിക്കുകയില്ലെന്നും വോട്ടെണ്ണൽ കഴിയുമ്പോൾ വന്ന വണ്ടിക്ക് തന്നെ തിരിച്ചുപോവേണ്ടി വരുമെന്നും ഇക്കൂട്ടർ ഓർക്കുന്നത് നല്ലതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in