തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അന്തരിച്ചു

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അന്തരിച്ചു

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി( കെ ആര്‍ സച്ചിദാനന്ദന്‍) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള മരുന്നുകളോടെ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. 2020 ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ആണ് സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അവസാനത്തെ സിനിമ.

ജൂണ്‍ 16ന് പുലര്‍ച്ചെയാണ് സച്ചിയെ തൃശൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വടക്കാഞ്ചേരിയിലെ ആശുപത്രിയില്‍ ഇടുപ്പിന് ശസ്ത്രക്രിയക്ക് സച്ചി വിധേയനായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഹൃദയാഘാതം സംഭവിച്ചത്.

ജൂണ്‍ 17ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സച്ചിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഹൈപോക്‌സിക് ബ്രെയിന്‍ ഡാമേജ് സംഭവിച്ചതായി സംശയിക്കുന്നതായും അറിയിച്ചിരുന്നു. 48-72 മണിക്കൂര്‍ ശേഷം ആരോഗ്യനിലയെ കുറിച്ച് വ്യക്തതയുണ്ടാകൂ എന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശിയ സച്ചിദാനന്ദന്‍ എട്ട് വര്‍ഷത്തെ ഹൈക്കോടതി അഭിഭാഷക ജീവിതത്തിന് ശേഷമാണ് തിരക്കഥാകൃത്താകുന്നത്. സേതുവിനൊപ്പം സഹരചയിതാവായി ചോക്കലേറ്റ് ആദ്യ സിനിമ. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത റണ്‍ ബേബി റണ്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി.

കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ബോളിവുഡ് തമിഴ് തെലുങ്ക് റീമേക്കുകളുടെ പേരിലും, സിനിമയുടെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ പേരിലും ഏറ്റവുമധികം ചര്‍ച്ചയായ സിനിമ കൂടിയാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം, 2020ല്‍ നവാഗത തിരക്കഥാകൃത്തുക്കളുടെ രചനയില്‍ ക്രൈം ത്രില്ലര്‍ എന്നിവ സച്ചിയുടെ ആലോചനയില്‍ ഉണ്ടായിരുന്നു.

ചോക്കലേറ്റ്, സീനിയേഴ്‌സ്, രാമലീല, ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെ പന്ത്രണ്ട് തിരക്കഥകളൊരുക്കി. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in