ഫോണുകള്‍ കോടതിയില്‍; ദിലീപിന്റെയുള്‍പ്പെടെ ആറ് ഫോണുകള്‍ രജിസ്ട്രാര്‍ ജനറലിന് കൈമാറി

ഫോണുകള്‍ കോടതിയില്‍; ദിലീപിന്റെയുള്‍പ്പെടെ ആറ് ഫോണുകള്‍ രജിസ്ട്രാര്‍ ജനറലിന് കൈമാറി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസില്‍ ഹാജരാക്കി. കേസിലെ നിര്‍ണായക തെളിവുകളായ ആറ് മൊബൈല്‍ ഫോണുകളാണ് കൈമാറിയത്.

ദിലീപിന്റെ മൂന്ന് ഫോണുകള്‍ മാത്രമാണ് കൈമാറിയത്. നാലാമത്തെ ഫോണിനെക്കുറിച്ച് പ്രോസിക്യൂഷന്‍ പറയുന്ന കാര്യങ്ങള്‍ അറിയില്ലെന്നാണ് ദിലീപിന്റെ നിലപാട്. സഹോദരന്‍ അനൂപിന്റെ രണ്ട് ഫോണും, ബന്ധു അപ്പുവിന്റെ ഫോണും ഉള്‍പ്പെടെയാണ് ആറ് ഫോണുകള്‍ കൈമാറിയത്.

രാവിലെ പത്തേകാലിന് മുമ്പായി ഫോണ്‍ ഹാജരാക്കണമെന്നായിരുന്നു കോടതി ഉത്തരവ്.

മൊബൈല്‍ ഫോണ്‍ സ്വന്തംനിലയില്‍ പരിശോധിക്കാന്‍ കഴിയില്ലെന്ന് ദിലീപിനോട് ഹൈക്കോടതി പറഞ്ഞിരുന്നു. സംസ്ഥാനത്തെ ഫോറന്‍സിക് ലാബ് കേരളാ പോലീസിന്റെ ഭാഗമാണെന്ന് ദിലീപ് കോടതിയില്‍ വാദിച്ചു. ഹൈദരാബാദിലെ സ്വകാര്യ ലാബിലേക്ക് ഫോണ്‍ പരിശോധനയ്ക്ക് അയച്ചുവെന്ന് ദിലീപ് കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ സംഘത്തിന് ഫോണ്‍ കൈമാറാന്‍ വിശ്വാസമില്ലെന്നായിരുന്നു ദിലീപിന്റെ വാദം.ഫോണ്‍ ഇന്ന് തന്നെ കൈമാറുന്നതാണ് ഉചിതമെന്ന് കോടതി പറഞ്ഞു.

അന്വേഷണവുമായി മുന്നോട്ട് പോകണമെങ്കില്‍ ഫോണ്‍ ലഭിക്കണമെന്ന നിലപാട് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന് കൈമാറാനാകില്ലെന്നും സംസ്ഥാനത്തെ ഫോറന്‍സിക് ലാബ് കേരളാ പോലീസിന്റെ ഭാഗമാണെന്ന് രാമന്‍പിള്ള വാദിച്ചു. മറ്റ് പ്രതികള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കാറില്ലെന്നും സമൂഹം എന്ത് കരുതുമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ചോദിച്ചു.

ദിലീപിന് വേണ്ടി രാമന്‍പിള്ളയാണ് ഹാജരായത്. മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. പോകാന്‍ വേറെ ഇടമില്ലെന്നും കോടതി മാത്രമാണെന്നും ദിലീപ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in