സത്യം ജയിച്ചുവെന്ന് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള

സത്യം ജയിച്ചുവെന്ന് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ സത്യം ജയിച്ചുവെന്ന് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള. അതേസമയം കേസില്‍ അന്വേഷണ സംഘം സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന നിലപാടില്‍ തന്നെയാണ് അന്വേഷണം സംഘം.

പൊലീസിന് ദിലീപിനോട് വിരോധമുണ്ട്. കേരള പൊലീസിന്റെ വാദം അതേപടി പ്രോസിക്യൂഷന്‍ ഏറ്റുപാടുകയാണ്. വ്യാജ കുറ്റസമ്മതം ഉണ്ടാക്കാനാണ് പൊലീസ് നോക്കുന്നത് തുടങ്ങിയ വാദങ്ങളായിരുന്നു കേസില്‍ പ്രതിഭാഗം ഉന്നയിച്ചത്.

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവിന് മുന്‍പ് ദിലീപിന്റെ ആലുവയിലെ വീടിന് മുന്നില്‍ ക്രൈം ബ്രാഞ്ച് സംഘമെത്തിയിരുന്നു. ജാമ്യാപേക്ഷയില്‍ ഉത്തരവ് വന്നതിന് പിന്നാലെ ക്രൈം ബ്രാഞ്ച് സംഘം മടങ്ങി.

ഹൈക്കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചായിരുന്നു ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നത്. വെള്ളിയാഴ്ച കേസില്‍ വാദം പൂര്‍ത്തിയായിരുന്നു.

കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചിരുന്നത്. ഓഡിയോ ക്ലിപ്പുകള്‍ ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ജാമ്യം നല്കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസത്തിലെടുക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബാലചന്ദ്രകുമാറിനും അന്വേഷണ ഉദ്യോഗസ്ഥനും ദിലീപിനോട് മുന്‍വൈരാഗ്യമുണ്ട്.

നടിയെ അക്രമിച്ച കേസില്‍ പരാജയപ്പെടാന്‍ പോകുന്നതിനാലാണ് പോലീസ് പുതിയ കേസ് ഉണ്ടാക്കുന്നതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ജാമ്യാപേക്ഷ നീട്ടി കൊണ്ടുപോകുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. വലിയ വാദം നടന്നതിന് ശേഷമാണ് ആലുവ കോടതിയില്‍ ദിലീപിന്റെ ഫോണുകള്‍ ഹാജരാക്കിയത്. വാദം നീട്ടികൊണ്ടു പോകാന്‍ കഴിയില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in