തട്ടിപ്പുകാര്‍ നിരന്തരം വിളിച്ചു; ഷംനയെ പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുവെന്ന് ധര്‍മ്മജന്‍

തട്ടിപ്പുകാര്‍ നിരന്തരം വിളിച്ചു; ഷംനയെ പരിചയപ്പെടുത്തണമെന്ന്  ആവശ്യപ്പെട്ടുവെന്ന് ധര്‍മ്മജന്‍
Published on

തട്ടിപ്പുകാര്‍ തന്നെ നിരന്തരം വിളിച്ചെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഷംനയെ പരിചയപ്പെടുത്തണമെന്നാവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മൂന്ന് തവണ വിളിച്ചിരുന്നു. നടി മിയയെ പരിചയപ്പെടുത്തി കൊടുക്കാനും ആവശ്യപ്പെട്ടതായും ധര്‍മ്മജന്‍ ബോള്‍ഗാട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ഫോണ്‍ വിളി തമാശയാണെന്നാണ് കരുതിയത്. ലോക് ഡൗണിനിടെയായിരുന്നു പ്രതികള്‍ വിളിച്ചത്. സ്വര്‍ണ്ണം കടത്തുന്ന സംഘമാണെന്നാണ് സംസാരത്തില്‍ നിന്നും മനസിലായത്. ഷംന കാസിമിന്റെ നമ്പര്‍ വേണമെന്ന് പറഞ്ഞു. അവസാനം അഭിനയിച്ച സിനിമയില്‍ ഷംന കാസിം ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കും തന്നെ സമീപിച്ചത്. അഷ്‌കര്‍ അലി എന്നാണ് പരിചയപ്പെടുത്തിയത്.

മിയയും ഷംന കാസിമും തന്റെ സുഹൃത്തുക്കളാണ്. ഇക്കാര്യം പറയാന്‍ അവളെ വിളിച്ചിട്ടില്ല. ഷംനയുടെയും തന്റെയും നമ്പര്‍ നല്‍കിയത് പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്. മറ്റാരുടെയും ആരുടെയൊക്കെ നമ്പര്‍ നല്‍കിയിട്ടുണ്ടെന്ന് അറിയില്ല. അറിയാവുന്ന കാര്യങ്ങള്‍ പൊലീസിന് നല്‍കിയിട്ടുണ്ടെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു.

കേസില്‍ മുഖ്യപ്രതിയായ ഹെയര്‍ സ്റ്റൈലിസ്റ്റ് ഹാരിസ് പിടിയിലായിട്ടുണ്ട്. തൃശ്ശൂര്‍ സ്വദേശിയായ ഇയാള്‍ക്ക് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. എട്ട് കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

logo
The Cue
www.thecue.in