സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണ് പണം പിരിച്ചത്; ധര്‍മ്മജന്റെ ആരോപണങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണ് പണം പിരിച്ചത്; ധര്‍മ്മജന്റെ ആരോപണങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ കോഴിക്കോട്ടെ ഒരു കെപിസിസി സെക്രട്ടറിയും ഡിസിസി ഭാരവാഹിയും ചേര്‍ന്ന് തന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ആരോപണത്തില്‍ പ്രതികരണവുമായി കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാക്കള്‍.

ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഉന്നയിക്കുന്ന ആരോപണം ശരിയല്ലെന്നും ഫണ്ടില്ലാത്തതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ അനുമതിയോടുകൂടി ചില പ്രധാന വ്യക്തികളില്‍ നിന്ന് പണം പിരിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. 80000ത്തോളം രൂപമാത്രമാണ് ഇത്തരത്തില്‍ പിരിച്ചതെന്നും ഡിസിസി പ്രസിഡന്റ് യു രാജീവന്‍ പറഞ്ഞു.

പണം പിരിച്ചപ്പോള്‍ രശീത് നല്‍കിയിരുന്നു. ലഭിച്ച തുക മണ്ഡലത്തിന്റെ ചുമതലയുള്ള കെപിസിസി നിര്‍വാഹക സമിതി അംഗത്തെയും ഡിസിസി ഭാരവാഹിയേയും ഏല്‍പ്പിക്കുകയായിരുന്നു. നേതാക്കള്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണം വിശ്വസനീയമല്ലെന്നും യു. രാജീവന്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്ടെ ഒരു കെപിസിസി സെക്രട്ടറിയും ഡിസിസി ഭാരവാഹിയും ചേര്‍ന്ന് തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെന്നും പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നും ആരോപിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടി കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു. ബാലുശ്ശേരിയിലെ പ്രാദേശിക നേതാക്കള്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ആരോപണത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും ധര്‍മ്മജന്റെ സ്ഥാനാര്‍ത്ഥിത്വം പരാജയമായിരുന്നുവെന്ന് പറയുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in