നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിയ വിവാദ ഉത്തരവ് ഡല്‍ഹി ആശുപത്രി പിന്‍വലിച്ചു

നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത്  വിലക്കിയ വിവാദ ഉത്തരവ് ഡല്‍ഹി ആശുപത്രി പിന്‍വലിച്ചു

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്സുമാരെ മലയാളം സംസാരിക്കുന്നതില്‍ നിന്നും വിലക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു. ഗോവിന്ദ് ബല്ലബ് പാണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാഡ്യുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചാണ് (ജിഐപിഎംഇആര്‍) ശനിയാഴ്ച മലയാളം സംസാരിക്കുന്നത് വിലക്കികൊണ്ടുള്ള വിവാദ ഉത്തരവ് ഇറക്കിയത്. പ്രതിഷേധം ശക്തമായതിന് പിന്നാലെ ആശുപത്രി അധികൃതര്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

ഡല്‍ഹി സര്‍ക്കാരോ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനോ അല്ല ഇങ്ങനയൊരു ഉത്തരവ് ഇറക്കിയത്. എന്താണ് സംഭവിച്ചത് എന്നതില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മെഡിക്കല്‍ ഡയറക്ടര്‍ ഡോ.അനില്‍ അഗര്‍വാള്‍ പറഞ്ഞു.

മലയാളത്തില്‍ സംസാരിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഹോസ്പിറ്റല്‍ മുന്നറിയിപ്പ് നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷ് ഭാഷ മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു ചട്ടം. ഈ ഉത്തരവാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

ജോലിസ്ഥലത്ത് ആശയവിനിമയത്തിനായി മലയാളം ഉപയോഗിക്കുന്നു എന്ന പരാതി ലഭിച്ചതിന് പിന്നാലെയാണ് ആശുപത്രി നടപടിയെടുത്തത്. മലയാളം രോഗികള്‍ക്കോ മറ്റ് സഹപ്രവര്‍ത്തകര്‍ക്കോ അറിയില്ലെന്നിരിക്കേ ആശയവിനിമയത്തില്‍ പ്രയാസമുണ്ടാകുന്നു എന്ന് ആരോപിച്ചായിരുന്നു പരാതി.ജിഐപിഎംഇആര്‍ ആശുപത്രിയില്‍ ഏകദേശം 300 മുതല്‍ 350 മലയാളി നഴ്സുമാര്‍ ജോലി ചെയ്യുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in