രണ്ട് ഗ്രൂപ്പ് അഞ്ചായി; ഡിസിസി വിവാദം കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടിയെന്ന് എ. വിജയരാഘവന്‍

രണ്ട് ഗ്രൂപ്പ് അഞ്ചായി; ഡിസിസി വിവാദം കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടിയെന്ന് എ. വിജയരാഘവന്‍
Published on

പുതിയ നിയമന വിവാദത്തോടെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂടിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍.

ഡി.സി.സി വിവാദത്തോടെ കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പുണ്ടായിരുന്നത് അഞ്ച് ഗ്രൂപ്പായി വളര്‍ന്നുവെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

ദേശീയ തലത്തില്‍ തകരുന്ന കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം വര്‍ധിപ്പിക്കുന്ന കാരണം കൂടിയാണ് ഡി.സി.സി വിവാദമെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

''ഇന്നത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആശങ്കയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ സ്വരമാണ് എ.വി ഗോപിനാഥിന്റേത്. എ.വി ഗോപിനാഥ് പാലക്കാട് ജില്ലയിലെ താഴേത്തട്ടില്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിച്ചിട്ടുള്ള നേതാവാണ്,'' എ. വിജയരാഘവന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണും മുന്നോട്ടു വന്നിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് യു.ഡി.എഫ് യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം.

'കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല, പകരം നേതാക്കള്‍ മുക്കുകയാണ്. ഇങ്ങനെ മുങ്ങുന്ന കപ്പലില്‍ ആരെങ്കിലും നില്‍ക്കാന്‍ തയ്യാറാകുമോ? നേതാക്കള്‍ പിന്തിരിയണം, മുക്കും എന്ന നിലപാട് സ്വീകരിക്കരുത്. അത് സഹയാത്രികര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും', എന്നായിരുന്നു ഷിബു ബേബി ജോണ്‍ പറഞ്ഞത്.

logo
The Cue
www.thecue.in