ഞാന്‍ സിപിഐ ആയതുകൊണ്ടാണോ ഒഴിവാക്കിയത്, ഇതാണോ സമത്വം? ദേശാഭിമാനി പത്രത്തിനെതിരെ ചിറ്റയം ഗോപകുമാര്‍

ഞാന്‍ സിപിഐ ആയതുകൊണ്ടാണോ ഒഴിവാക്കിയത്, ഇതാണോ സമത്വം? ദേശാഭിമാനി പത്രത്തിനെതിരെ ചിറ്റയം ഗോപകുമാര്‍

സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനി ദിനപത്രത്തിനെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അംബേദ്കര്‍ ദിനത്തില്‍ നിയമസഭയില്‍ നടന്ന പുഷ്പാര്‍ച്ചനയുടെ വാര്‍ത്തയില്‍ നിന്ന് തന്റെ പേരും ചിത്രവും ഒഴിവാക്കിയതിന് പിന്നാലെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

സി.പി.ഐ പ്രതിനിധിയായതിനാലാണോ തന്റെ പേര് ഒഴിവാക്കിയതെന്ന് ഗോപകുമാര്‍ ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം.

'ഇത് ഏപ്രില്‍ 15ന് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ചിത്രവും വാര്‍ത്തയുമാണ്. ഏപ്രില്‍ 14 ന് അംബേദ്കര്‍ ദിനത്തില്‍ നിയമസഭയില്‍ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുവാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്ന നിലയില്‍ ഞാനും മന്ത്രിമാരായ കെ.രാധാകൃഷ്ണനും വി.ശിവന്‍കുട്ടിയും ഒരുമിച്ചാണ് വന്നത് . നിയമസഭയിലെ വാച്ച് ആന്റ് വാര്‍ഡിന്റെ സല്യൂട്ട് സ്വീകരിച്ചതും ഞാനാണ്. അതിന് ശേഷം ഞാനും മന്ത്രിമാരും ഒരുമിച്ചാണ് പുപ്പാര്‍ച്ചന നടത്തിയത്. പക്ഷെ ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ എന്നെ ഒഴിവാക്കി.

ഇതാണോ സാമൂഹ്യനീതി? ഇതാണോ സമത്വം ?

ഞാന്‍ സി.പി.ഐ പ്രതിനിധി ആയത് കൊണ്ടാണോ എന്നെ ഒഴിവാക്കിയത്?,' ചിറ്റയം ഗോപകുമാര്‍ ചോദിച്ചു.

അംബേദ്കറുടെ 131ാം ജന്മവാര്‍ഷിക ദിനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, വി. ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്നായിരുന്നു പുഷ്പാര്‍ച്ചന നടത്തിയത്. ഇതുസംബന്ധിച്ച ദേശാഭിമാനി നല്‍കിയ വാര്‍ത്തയില്‍ കെ രാധാകൃഷ്ണന്റെയും വി ശിവന്‍കുട്ടിയുടെയും പേരുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in