കോണ്‍ഗ്രസിനെ പിന്തുണച്ച നടപടി അപക്വം, ബിനോയ് വിശ്വത്തിന് സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനം

കോണ്‍ഗ്രസിനെ പിന്തുണച്ച നടപടി അപക്വം, ബിനോയ് വിശ്വത്തിന് സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനം

കോണ്‍ഗ്രസിനെ അനകൂലിച്ച് സംസാരിച്ച നടപടിയില്‍ ബിനോയ് വിശ്വത്തിന് സിപിഐയുടെ വിമര്‍ശനം. സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് വിമര്‍ശനം.

കോണ്‍ഗ്രസിനെ അനുകൂലിച്ച് പ്രസ്താവന നടത്തുമ്പോള്‍ അത് എല്‍.ഡി.എഫിനെ ബാധിക്കുമെന്ന് ആലോചിക്കണമായിരുന്നുവെന്നും പ്രസ്താവന അപക്വമായ നടപടിയാണെന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്.

കെ റെയിലിനെതിരെയും യോഗം വിമര്‍ശനം ഉന്നയിച്ചു. ജനങ്ങളെ സര്‍ക്കാരിന് എതിരാക്കരുതെന്നാണ് യോഗത്തില്‍ പറയുന്നത്. കെ റെയില്‍ വിഷയത്തില്‍ ധൃതി പിടിച്ചുള്ള നടപടികള്‍ വേണ്ട. കല്ലിടലുമായി മുന്നോട്ട് പോകുന്നത് പ്രകോപന പരമാണെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ സാവകാശം വേണമെന്നും എക്‌സിക്യൂട്ടീവ് വിമര്‍ശിച്ചു. നേരത്തെ

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടത് പക്ഷത്തിന് കഴിയില്ലെന്നായിരുന്നു ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞത്. കോണ്‍ഗ്രസ് തകര്‍ന്നുപോകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനത്തിലും കോണ്‍ഗ്രസുമായി സഹകരണം ആവശ്യമെന്ന വാദം ബിനോയ് വിശ്വം മുന്നോട്ട് വെച്ചിരുന്നു.

ദേശീയരാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയസ്ഥിതി മാത്രം നോക്കി കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും ഒരേപോലെ കാണാനാവില്ലെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്.

''ഇടതുപക്ഷത്തിന് യോജിക്കാനാകാത്ത ഒട്ടേറെ തെറ്റുകുറ്റങ്ങളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പക്ഷേ ഇന്ത്യയിലാകമാനം സാന്നിധ്യമുള്ള ഏറ്റവും വലിയ മതേതര പാര്‍ട്ടി അന്നും ഇന്നും അത് തന്നെയാണ്. ആ പാര്‍ട്ടി തകര്‍ന്നാലുള്ള ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിന് കെല്‍പ്പുണ്ടായിരുന്നെങ്കില്‍ അതിനേക്കാള്‍ സ്വീകാര്യമായ മറ്റൊന്നില്ല.

പക്ഷേ കേരളമല്ല ഇന്ത്യ. ഇന്ത്യന്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. കോണ്‍ഗ്രസ് തകര്‍ച്ചയുണ്ടാക്കിയ ശൂന്യതയിലേക്ക് കടന്നുവരുന്നത് നിര്‍ഭാഗ്യവശാല്‍ ബി.ജെ.പിയാണ്.അതുകൊണ്ടാണ് ഫാസിസത്തെ ഒന്നാം നമ്പര്‍ ശത്രുവായി കാണുന്ന ഇടതുപക്ഷക്കാര്‍ കോണ്‍ഗ്രസ് തകരരുത് എന്നാഗ്രഹിക്കുന്നത്,' എന്നാണ് ബിനോയ് വിശ്വം ലേഖനത്തില്‍ പറയുന്നത്.

ബിനോയ് വിശ്വത്തെ പിന്തുണച്ച് പാര്‍ട്ടി മുഖപത്രമായ ജനയുഗവും രംഗത്തെത്തിയിരുന്നു. മുഖ പ്രസംഗത്തിലായിരുന്നു ജനയുഗം പിന്തുണ അറിയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in