കൊവിഡിനിടെ കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമെന്ന് പിണറായി വിജയന്‍

കൊവിഡിനിടെ കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമെന്ന് പിണറായി വിജയന്‍

കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നിരവധി നീക്കങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ ഇറക്കുന്നത് കൂലിത്തര്‍ക്കം ഉന്നയിച്ച് തൊഴിലാളികള്‍ തടഞ്ഞുവെന്ന വാര്‍ത്ത അത്തരത്തില്‍ വന്നതാണ്. നിസ്വാര്‍ത്ഥരായി ജോലി ചെയ്യുന്ന തൊഴിലാളികളുടെ മനോവീര്യം കെടുത്താനും കേരളത്തെ മോശമായി ചിത്രീകരിക്കാനുമായിരുന്നു ഇത്തരമൊരു പ്രചരണം.

മഹാമാരിയുടെ ആക്രമണത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ സ്വയം മറന്ന് കര്‍മ്മരംഗത്തുള്ളത് ലക്ഷക്കണക്കിന് മനുഷ്യരാണ്. അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുകയാണ് സമൂഹത്തിന്റെ ഉത്തരവാദിത്വം. അതിനിടയില്‍ ശ്മശാനത്തില്‍ തിരക്ക്, ഓക്‌സിജന്‍ കിട്ടുന്നില്ല, മോട്ടോര്‍ സൈക്കിളില്‍ കൊവിഡ് രോഗിയെ കൊണ്ടുപോയി എന്നൊക്കെ ഉദ്വേഗജനകമായ വാര്‍ത്തകള്‍ നല്‍കുന്നത് മാധ്യമങ്ങളും അവസാനിപ്പിക്കണം.

ആലപ്പുഴ പുന്നപ്രയില്‍ ആംബുലന്‍സ് എത്താന്‍ കാത്തുനില്‍ക്കാതെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സന്നദ്ധ സേവകരെ മറ്റൊരു രീതിയിലാണ് ചിത്രീകരിച്ചത്. ആ ചെറുപ്പക്കാരെ അഭിനന്ദിക്കുന്നു. ഒന്നാം തരംഗത്തിലെ സമാനമായ ചികില്‍സാ സൗകര്യങ്ങള്‍ ഇപ്പോള്‍ കിട്ടണമെന്നില്ല. ലഭ്യമായ എല്ലാ ആശുപത്രികളും കൊവിഡ് ചികില്‍സയ്ക്കായി ഉപയോഗിക്കാനാണ് നോക്കുന്നത്.

ദൗര്‍ഭാഗ്യവശാല്‍ ഈ ദുരന്തം അവസരമാക്കിയെടുക്കാന്‍ ചില ശ്രമങ്ങളുണ്ട്. ബസിന് അമിത ചാര്‍ജ് ഈടാക്കാനുള്ള പ്രവണതകള്‍ പോലെ. അത് അംഗീകരിക്കാനാകില്ല.

Related Stories

No stories found.
logo
The Cue
www.thecue.in