കൊവിഡ് മരണം: ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മാസം 5000 രൂപ, ധനസഹായം മൂന്ന് വര്‍ഷത്തേക്ക്

കൊവിഡ് മരണം: ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മാസം 5000 രൂപ, ധനസഹായം മൂന്ന് വര്‍ഷത്തേക്ക്
Published on

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിത കുടുംബങ്ങള്‍ക്ക് നിലവിലുള്ള ധനസഹായങ്ങള്‍ക്ക് പുറമെ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ തീരുമാനം. ഗൃഹനാഥനോ, ഗൃഹനാഥയോ മരിച്ച ബി.പി.എല്‍ കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക. മൂന്നു വര്‍ഷത്തേക്ക് പ്രതിമാസം 5000 രൂപ വീതം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ധനസഹായം നല്‍കുന്നതിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തുന്നത് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കാനാണ് തീരുമാനം. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റു പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് അയോഗ്യതയാവില്ല. വ്യക്തി സംസ്ഥാനത്തിന് അകത്തോ, പുറത്തോ രാജ്യത്തിന് അകത്തോ, പുറത്തോ മരണപ്പെടുകയാണെങ്കില്‍ കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ ആനുകൂല്യം ലഭിക്കും.

ഒറ്റ പേജില്‍ ലളിതമായ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ആശ്രിതര്‍ക്കു കഴിയണം. ഇതിനാവശ്യമായ തുടര്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട ജില്ലാ കലക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തും. അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നല്‍കും. ആശ്രിത കുടുംബത്തില്‍ സര്‍ക്കാര്‍ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫിസര്‍ ഉറപ്പുവരുത്തണം. അപേക്ഷ തീര്‍പ്പാക്കുന്നതിന് അപേക്ഷകരെ ഓഫിസില്‍ വിളിച്ചുവരുത്തുന്ന സ്ഥിതി ഉണ്ടാകരുതെന്നും നിര്‍ദേശമുണ്ട്.

logo
The Cue
www.thecue.in