ദത്തെടുക്കല്‍ നടപടിക്ക് ഇടക്കാല സ്റ്റേ; തുടര്‍നടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം

ദത്തെടുക്കല്‍ നടപടിക്ക് ഇടക്കാല സ്റ്റേ; തുടര്‍നടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം

അനുപമയ്ക്ക് അനുകൂല നടപടിയുമായി തിരുവനന്തപുരം കുടുംബ കോടതി. ദത്ത് നടപടികള്‍ക്ക് കോടതി ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചു. കേസില്‍ തുടര്‍നടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരും ശിശുക്ഷേമ സമിതിയും അനുപമയ്ക്ക് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. ദത്ത് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാരും, ശിശുക്ഷേമ സമിതിയും കോടതിയില്‍ ഉന്നയിക്കുകയും ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചിരിക്കുന്നത്.

കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ സമര്‍പ്പിക്കപ്പെട്ടതാണോ എന്ന കാര്യത്തിലാണ് പ്രധാന തര്‍ക്കമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും, ഇതില്‍ വ്യക്തത വരുന്നത് വരെ ദത്തെടുക്കള്‍ താല്‍കാലികമായി നിര്‍ത്തിവെക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. കോടതിയുടെ തീരുമാനത്തില്‍ ദത്തെടുത്ത ദമ്പതികള്‍ക്കോ സന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിക്കോ മേല്‍ക്കോടതിയില്‍ എതിര്‍പ്പ് ഉന്നയിക്കാം.

ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ക്കാണ് കുഞ്ഞിനെ ദത്ത് നല്‍കിയതെന്നാണ് വിവരം. ആഗസ്റ്റ് ഏഴിനായിരുന്നു താല്‍കാലികമായി ഇവര്‍ക്ക് ദത്ത് നല്‍കിയത്. ദത്ത് നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ട് അന്തിമ ഉത്തരവ് കോടതി ഇന്ന് പുറപ്പെടുവിക്കേണ്ടതായിരുന്നു. ഇതിനിടെയാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in