കൊവിഡ് മരണങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം; ഒക്ടോബര്‍ പത്ത് മുതല്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങും

കൊവിഡ് മരണങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം; ഒക്ടോബര്‍ പത്ത് മുതല്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങും
Published on

കൊവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സംസ്ഥാന മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറായി. കേന്ദ്ര നിര്‍ദേശപ്രകാരം കൊവിഡ് പിടിപെട്ട് 30 ദിവസത്തിനുള്ളില്‍ മരണമടഞ്ഞവരെയും കൂടി ഉള്‍പെടുത്താന്‍ നിര്‍ദ്ദേശിക്കുന്നതാണ് മാര്‍ഗരേഖ. ഇവ നിലവില്‍ വരുന്നതോടെ ഒട്ടേറെ മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മരണപ്പട്ടിക വിപുലീകരിക്കേണ്ടിവരും.

ഒക്ടോബര്‍ 10 മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങുക. 30 ദിവസത്തിനുള്ളില്‍ അപേക്ഷയില്‍ തീരുമാനമുണ്ടാകണം എന്ന് മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്. മരണം സംബന്ധിച്ച തീരുമാനം എടുക്കാന്‍ ജില്ലാ സമിതികള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡി.എം.ഒ, എ.ജി.എം, ഒരു വിദഗ്ധ ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ച് അംഗങ്ങള്‍ ജില്ലാസമിതിയില്‍ ഉണ്ടായിരിക്കണം. പരമാവധി ഓണ്‍ലൈന്‍ ആയിട്ടായിരിക്കും നടപടിക്രമങ്ങള്‍.

കൊവിഡ് മരണങ്ങള്‍ക് നഷ്ടപരിഹാരമായി 50 ,000 രൂപ അനുവദിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ മുന്‍പ് ഉത്തരവിറക്കിയിരുന്നു. മരണമടഞ്ഞയാളുടെ ഉറ്റബന്ധു മരണ രജിസ്ട്രേഷന്‍ രേഖകള്‍ അടക്കമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനുള്ള സംവിധാനവും തയ്യാറായിവരുന്നുണ്ട്. പുതിയ മാര്‍ഗനിര്‍ദേശപ്രകാരം വരുന്ന മരണങ്ങള്‍ നിലവിലുള്ള പട്ടികയില്‍ത്തന്നെ പ്രത്യേകം ചേര്‍ക്കും.

logo
The Cue
www.thecue.in