ഓൺലൈൻ വായ്‌പ്പാ തട്ടിപ്പുകൾക്ക് പിന്നിൽ മറ്റു സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ: മുഖ്യമന്ത്രി

ഓൺലൈൻ വായ്‌പ്പാ തട്ടിപ്പുകൾക്ക് പിന്നിൽ മറ്റു സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ: മുഖ്യമന്ത്രി

ധാരാളം ആളുകള്‍ ഓൺലൈൻ വായ്‌പ്പാ തട്ടിപ്പിന് ഇരയാകുന്നുണ്ട് എന്നും, സാമൂഹികമായി വളരെ പ്രാധാന്യമുള്ള വിഷയമാണിത് എന്നും മുഖ്യമന്ത്രി സഭയിൽ. "വായ്പ കിട്ടുന്നിടത്തുനിന്നെല്ലാം വാങ്ങുന്ന നില പലരും സ്വീകരിക്കുന്നുണ്ട്, അത്തരം മാനസികാവസ്ഥയുള്ളവരെ എളുപ്പത്തില്‍ വായ്പാ വാഗ്ദത്തം വഴി വഞ്ചിക്കാന്‍ കഴിയും.മൊബൈല്‍ ഫോണിലൂടെ നടക്കുന്ന തട്ടിപ്പുകളാണ് ഏറ്റവും പ്രധാനപ്പെട്ടത്. അടിയന്തരമായി ഇതുമായി ബന്ധപ്പെട്ട ബോധവത്കരണങ്ങൾ ആരംഭിക്കേണ്ടതുണ്ട്." എം.എൽ.എ അഡ്വ. വി. ജോയിയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്:

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമല്ലാതെയും, മണി ലെന്‍ഡേഴ്സ് ആക്റ്റിന് വിരുദ്ധമായും, മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ഈ തട്ടിപ്പുകൾക്ക് പിന്നിലെന്ന സൂചനകളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്, മണി ലെന്‍ഡിംഗ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഉപഭോക്താവിന്റെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ചശേഷം 30 ശതമാനത്തോളം തുക പ്രോസസ്സിംഗ് ഫീസായി ഈടാക്കി ഒരാഴ്ച കാലാവധിക്ക് ചെറിയ തുകകള്‍ വായ്പയായി നല്‍കുകയും, തിരിച്ചടവില്‍ വീഴ്ച വന്നാല്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ അയച്ച് ഉപഭോക്താവിനെ മാനസിക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്ന രീതിയാണ് വായ്പാ കമ്പനികള്‍ അവലംബിച്ചുവരുന്നത്.

ഇത്തരം തട്ടിപ്പ് കേസുകളില്‍ ശക്തമായ നടപടികള്‍ പോലീസ് സ്വീകരിച്ചുവരുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യക്ഷമമായ അന്വേഷണവും നിയമ നടപടികളും ഉറപ്പുവരുത്തുന്നതിനായി 19 സൈബര്‍ പോലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നത്. ഇതിന് പുറമെ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകേസുകളുടെ കുറ്റാന്വേഷണങ്ങളില്‍ സഹായിക്കുവാന്‍ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള ഹൈടെക് എന്‍ക്വയറി സെല്ലും പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘങ്ങളുടെ ചതിക്കുഴിയില്‍പ്പെടാതിരിക്കാന്‍ സംസ്ഥാന പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്‍, ജനമൈത്രി സുരക്ഷാപദ്ധതി എന്നിവയിലൂടെ ആവശ്യമായ ബോധവല്‍ക്കരണം ഇപ്പോൾ നടത്തിവരുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in