മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്; കെ.എസ് ശബരീനാഥനെ ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്; കെ.എസ് ശബരീനാഥനെ ചോദ്യം ചെയ്യും

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധശ്രമകേസിൽ യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥന് പൊലീസ് നോട്ടീസ്. ചൊവ്വാഴ്ച പതിനൊന്ന് മണിക്ക് തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറുടെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വധശ്രമത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യൽ.

കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസിന്റെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ കെ.എസ് ശബരീനാഥൻ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിക്കാൻ കഴിഞ്ഞാൽ നന്നാകും എന്ന് പറയുന്നതിന്റെ സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ശബരീനാഥനെ നേരിട്ട് വിളിച്ച് ചോദ്യം ചെയ്യുന്നത്. ഇതേക്കുറിച്ച് പൊലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർക്ക് ടിക്കറ്റ് എടുത്ത് നൽകിയവരെ കേന്ദ്രീകരിച്ച് കണ്ണൂരും അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട കേസിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാ വിലക്ക് ഇൻഡിഗോ ഏർപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ചത്. തുടർന്ന് പുറത്ത് വന്ന ദൃശ്യങ്ങളിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പ്രതിഷേധക്കാരെ തള്ളുന്നത് കാണാമായിരുന്നു.

വിഷയത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇ.പി തടയുകയായിരുന്നു എന്നാണ് സർക്കാർ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in