'കിഫ്ബിക്കെതിരെ പ്രവര്‍ത്തിക്കുന്നത് സാഡിസ്റ്റുകള്‍, കേരളം മുന്നോട്ട് പോകരുതെന്നാണ് ആഗ്രഹം'; മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍

കിഫിബിക്കെതിരെ സാഡിസ്റ്റ് മനോഭാവമുള്ള ഒരുകൂട്ടര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഇന്നുള്ള നിലയില്‍ നിന്ന് ഒട്ടും മുന്നോട്ട് പോകരുതെന്നാണ് ഇവരുടെ ആഗ്രഹം. അല്‍പം പുറകോട്ട് പോയാല്‍ വളരെ സന്തോഷമാണ് ഇവര്‍ക്കെന്നും മുഖ്യമന്ത്രി. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതികരണം.

വികസനം ലക്ഷ്യമിട്ട് തുടക്കം കുറിച്ച ഒന്നില്‍ നിന്നും സര്‍ക്കാര്‍ പുറകോട്ട് പോകില്ല. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി സഹായം ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത ചാന്‍സലേഴ്‌സ് യോഗത്തില്‍ സംസാരിക്കവെയായിരുന്നു പ്രതികരണം.

കേരളത്തിന്റെ സാമ്പത്തിക രംഗം അത്രകണ്ടു വിഭവസമൃദ്ധമല്ല. ശേഷിക്കുറവുണ്ട്. സാമ്പത്തിക രംഗത്തിന്റെ ശേഷിക്കുറവുകൊണ്ടു വിദ്യാഭ്യാസ മേഖലയടക്കമുള്ളവ ശക്തിപ്പെടാതിരുന്നാല്‍ അതു നാളത്തെ തലമുറയോടു ചെയ്യുന്ന കുറ്റമായി മാറും. ബജറ്റിന്റെ ശേഷിവച്ചു മാത്രം ഇവയെല്ലാം ചെയ്യാന്‍ നമുക്കു കഴിയില്ല. അതിനു വേറിട്ട വഴിയിലൂടെ സഞ്ചരിക്കണം. സര്‍ക്കാരിന്റെ പണത്തിനൊപ്പം കിഫ്ബിയിലൂടെ നല്ല രീതിയില്‍ പണം ചെലവാക്കിയപ്പോഴാണു പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടത്. ഇതിന്റെ നല്ല ഫലം ഇന്നു നാട്ടിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനും കിഫ്ബി സ്രോതസ് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നല്ല രീതിയില്‍ സാര്‍വത്രിക വിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞതും നവോത്ഥാന മുന്നേറ്റവും നടന്നെത്താവുന്ന ദുരത്ത് വിദ്യാലയങ്ങളുള്ളതും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍പ്പോലും കുട്ടികള്‍ക്കു പ്രവേശനം ലഭിക്കാവുന്ന സാഹചര്യം സൃഷ്ടിച്ചതുമെല്ലാമാണ് വിദ്യാഭ്യാസ രംഗത്ത് ഇന്ന് കേരളം രാജ്യത്തുതന്നെ മുന്‍പന്തിയിലെത്തി നില്‍ക്കാനുള്ള പ്രധാന ഘടകങ്ങള്‍. ഏതു പാവപ്പെട്ട കുടുംബത്തിലേയും കുട്ടിക്ക് ആഗ്രഹിക്കുന്നിടംവരെ പഠിച്ച് ഉയരാനുള്ള സാഹചര്യം കേരളത്തിലുണ്ട്. വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയില്‍ കാലത്തിനൊപ്പമുള്ള മാറ്റമുണ്ടാക്കാന്‍ കേരളത്തിനു കഴിഞ്ഞിരുന്നില്ല. വിദ്യാഭ്യാസ സ്ഥാപനം നടത്തി പണമുണ്ടാക്കാമെന്ന ചിന്താഗതി വളര്‍ന്നുവന്നു. ഇതു പൊതുവിദ്യാഭ്യസ രംഗത്തിനു വലിയ ഉലച്ചിലേല്‍പ്പിച്ചു. ഈ തകര്‍ച്ച എങ്ങനെ പരിഹരിക്കാമെന്നു കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചതിന്റെ അടിസ്ഥാനത്തിലാണു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിനു തുടക്കം കുറിച്ചത്. അതിന്റെ ഫലമായി അഭിമാനിക്കാനാകുംവിധം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടു. ഈ മാറ്റം ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടാകണം.

ഉന്നത വിദ്യാഭ്യസ മേഖല ശക്തിപ്പെടുന്നതിന് ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കണം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കരുത്ത് അതിന്റെ യശസ് വര്‍ധിക്കുമ്പോഴാണ്. നല്ല രീതിയില്‍ സമൂഹം അംഗീകരക്കുന്ന ഫാക്കല്‍ടി വേണം, മികച്ച പശ്ചാത്തല സൗകര്യമുണ്ടാകണം. ലൈബ്രറി, ലാബ്, ഹോസ്റ്റലുകള്‍, മറ്റു സൗകര്യങ്ങള്‍ തുടങ്ങിയവ സൃഷ്ടിക്കപ്പെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കിഫ്ബി ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ വഴി ബജറ്റില്‍ ഉള്‍പ്പെടുത്താത്ത കൂടുതല്‍ കടമെടുത്ത് ബാധ്യതകള്‍ വര്‍ധിപ്പിച്ച് സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്ന് പറയുന്നതായിരുന്നു പുറത്തുവന്ന സിഎജി റിപ്പോര്‍ട്ട്. കിഫ്ബിക്കെതിരായ വാര്‍ത്തകള്‍ ഗോസിപ്പ് വാര്‍ത്തകളാണെന്നും, അത് കേരളത്തെ തകര്‍ക്കുമെന്നുമായിരുന്നു ഇതിന് പിന്നാലെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in