മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അയോഗ്യയാക്കിയ കോടതി വിധി ധീരമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. രാജ്യത്തെ ഞെട്ടിച്ച വിധിയായിരുന്നു 1975ല്‍ ജസ്റ്റിസ് ജഗ് മോഹന്‍ലാല്‍ സിന്‍ഹ പുറപ്പെടുവിച്ചതെന്നും എന്‍.വി രമണ പറഞ്ഞു. അലഹബാദ് ഹൈക്കോടതിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അലഹബാദ് ഹൈക്കോടതിക്ക് 150 വര്‍ഷത്തിലധികം ചരിത്രമുണ്ട്. 1975ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയെ അയോഗ്യയാക്കിക്കൊണ്ട് ജസ്റ്റിസ് ജഗ് മോഹന്‍ലാല്‍ സിന്‍ഹ പുറപ്പെടുവിച്ച വിധി രാജ്യത്തെ തന്നെ ഞെട്ടിച്ച ഒന്നാണ്,' രമണ പറഞ്ഞു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് കാരണമായ ആ വിധി ധീരമായിരുന്നുവെന്നും അതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളെ താന്‍ ഇപ്പോള്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
1971ല്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ മത്സരിച്ച ഇന്ദിരഗാന്ധി രാജ് നരെയ്‌നെയാണ് പരാജയപ്പെടുത്തിയത്. എന്നാല്‍ രാജ് നരെയ്ന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം ആരോപിച്ച് ഇന്ധിരാ ഗാന്ധിക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് 1975 ജൂണ്‍ 12നാണ് അന്ന് അലഹബാദ് ഹൈക്കോടിയിലെ ജസ്റ്റിസ് ആയിരുന്ന ജഗ് മോഹന്‍ലാല്‍ സിന്‍ഹ തെരഞ്ഞെടുപ്പ് കൃത്രിമത്വത്തിന്റെ പേരില്‍ അയോഗ്യയാക്കി വിധി പുറപ്പെടുവിക്കുകയും ഇന്ദിരയുടെ ലോക്‌സഭാ സീറ്റ് റദ്ദാക്കുകയും ചെയ്തു. ഈ വിധിക്ക് പിന്നാലെയാണ് ഇന്ദിരഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.