കഴുത്തറ്റം വെള്ളത്തിലായ ജനം ചോദിക്കുന്നു, ചെല്ലാനത്തിന്റെ കരച്ചിൽ ഇനിയെന്ന് കേൾക്കും നിങ്ങൾ

കഴുത്തറ്റം വെള്ളത്തിലായ ജനം ചോദിക്കുന്നു, ചെല്ലാനത്തിന്റെ കരച്ചിൽ ഇനിയെന്ന് കേൾക്കും നിങ്ങൾ

വാക്കറിന്റെ സഹായമില്ലാതെ നടക്കാൻ കഴിയാത്ത ചെല്ലാനം സ്വദേശിയായ ഇദ്ദേഹത്തിന്റെ വീട് മുഴുവൻ ഇപ്പോൾ കടൽ വെള്ളമാണ്. കടൽകയറ്റം തുടങ്ങിയിട്ടേ ഉള്ളൂ അപ്പോഴത്തെ സ്ഥിതിയാണിത്. ഇനിയങ്ങോട്ടുള്ള ആഴ്ചകളും മാസങ്ങളും എങ്ങിനെ തള്ളി നീക്കുമെന്ന ആശങ്കയുമുണ്ട് മുട്ടറ്റം വെള്ളത്തിൽ നിൽക്കുന്ന ചെല്ലാനത്തെ ജനങ്ങൾക്ക്.

കാലവർഷം അടുക്കുമ്പോഴെല്ലാം ചെല്ലാനത്തെ ജനങ്ങളുടെ ജീവിതവും, ദുരിതവും വാർത്തകളിൽ നിറയാറുണ്ട്. പക്ഷേ ചെല്ലാനത്തുകാർക്ക് ഇത് നിരന്തരമായുള്ള പോരാട്ടമാണ്. കടൽ തീരത്ത് പുലിമുട്ടും ഭിത്തിയും നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ചെല്ലാനത്തുകാർ നടത്തുന്ന നിരാഹാര സമരം 564 ദിവസം പിന്നിട്ടിരിക്കുകയാണ്. പരിഹാരമെത്തിക്കാൻ സർക്കാരിനോ ജനപ്രതിനിധികൾക്കോ ഇതുവരെ സാധിച്ചിട്ടില്ല.

കടലിനിയും കയറും ഞങ്ങളെന്ത് ചെയ്യുമെന്ന ഇവരുടെ ചോദ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ഓഖി, നിസർ​ഗ, ഇപ്പോഴുള്ള ടൗട്ടെ തുടങ്ങിയവയെല്ലാം ചെല്ലാനത്തുകാർക്കിടയിൽ ഭയവും ദുരിതവും വിതച്ച് മുന്നോട്ട് പോയി. പക്ഷേ വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രശ്നത്തിന് മാത്രം പരിഹാരമെത്തിയിട്ടില്ല.

''ചെല്ലാനം കൊച്ചി പ്രദേശത്തെ കടലാക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് 564 ദിവസമായി ഞങ്ങൾ നിരാഹാരം തുടരുന്നു. കളക്ടറേറ്റിലേക്ക് പ്രകടനവുമായി പോയി കളക്ടർക്ക് ഞങ്ങൾ നിവേദനവും കൊടുത്തിരുന്നു. ദുരന്തനിവാരണ സേനയുടെ അധിപനാണല്ലോ അദ്ദേഹം. താൽക്കാലിക സംവിധാനമെങ്കിലും ഒരുക്കണമെന്ന് പറഞ്ഞിട്ട് അതുപോലും ചെയ്തിട്ടില്ല. ഇപ്പോഴുള്ളതൊന്നുമല്ല കടൽക്കയറ്റം ഇതിലും തീവ്രമായുള്ളത് ഇനി വരാനിരിക്കുന്നതേ ഉള്ളൂ. ഇവിടുത്തെ കടലിന് ആഴം കൂടിയിട്ടുണ്ട്. കൊച്ചി തുറമുഖം ആഴം കൂട്ടുന്നതാണ് ഇതിന് കാരണം. അതിന് പ്രതിവിധിയായിട്ട് പുലിമുട്ട് നിർമ്മിക്കണമെന്നാണ് ഞങ്ങളുട ആവശ്യം. പോർട്ട് ഡ്രഡ്ജ് ചെയ്യുന്ന മണ്ണ് ഇവിടെ നിക്ഷേപിച്ചാൽ ഇവിടുത്തെ കടലിന്റെ ആഴം കുറയും. പക്ഷേ അത് ചെയ്യില്ല. കാരണം ഇവിടെയുള്ള ജനങ്ങളെ എങ്ങനെയെങ്കിലും ഓടിക്കണം. ഇത് മനുഷ്യ നിർമ്മിത കടൽക്കയറ്റമാണ്
സെബാസ്റ്റ്യൻ വി.ടി , ചെല്ലാനം ജനകീയ വേദി

ബസാർ,കമ്പനിപ്പടി മേഖലകളിൽ അമ്പത് മീറ്ററോളമാണ് കടൽ കയറിയത്. പ്രദേശത്തെ വീടുകളിലും വഴികളിലുമെല്ലാം വെള്ളം കയറിയിരിക്കുകയാണ്. ക്യാമ്പുകളിലേക്ക് മാറാൻ നാട്ടുകാർ വിസമ്മതിക്കുന്ന സാഹചര്യവുമുണ്ട്.

ഞങ്ങളെവിടെ പോയി താമസിക്കാനാണ്. സ്കൂളിലൊക്കെ പോയി താമസിച്ചാൽ അഞ്ഞൂറ് പേരുണ്ടാകും, അവിടെ രണ്ട് ടോയിലറ്റും ഉണ്ടാകും. ഈ കൊവിഡ് കാലത്ത് സ്കൂളിൽ പോയി താമസിക്കാൻ കഴിയുമോ? സെബാസ്റ്റ്യൻ വി.ടി ചോദിച്ചു.

കൊവിഡ് പ്രതിസന്ധി രൂക്ഷമായ ചെല്ലാനത്ത് നിലവിലെ ന്യൂനമർദ്ദനവും, ചുഴലികൊടുങ്കാറ്റും ജനജീവിതം വീണ്ടും ദുരിതത്തിലാക്കിയിരിക്കുകയാണ്.

തീരമേഖലയായ ചെല്ലാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലും കൂടുതലാണ്. രോ​ഗമുള്ളവരെയും, നിരീക്ഷണത്തിൽ ഉള്ളവരെയും, രോ​ഗമില്ലാത്തവരെയും വേർതിരിച്ചാണ് ഇപ്പോൾ ക്യാമ്പുകളിലേക്ക് മാറ്റുന്നത്.

ചെല്ലാനം ജനകീയ കൂട്ടായ്മയുടെ ആവശ്യങ്ങൾ പരി​ഗണിക്കാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ലെന്ന് അഡ്വ.തുഷാർ നിർമ്മൽ സാരഥി പറയുന്നു. ചെല്ലാനത്തേത് പരിഹാരമില്ലാത്ത പ്രശ്നമല്ലെന്നും പക്ഷേ അതിനുവേണ്ട രാഷ്ട്രീയ ഇച്ഛാശക്തിയും പാരിസ്ഥിതിക അവബോധവും നമ്മുടെ സർക്കാരിനും വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഇല്ലാ എന്നിടത്താണ് പ്രശ്നമെന്നും തുഷാർ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അനാസ്ഥയുടെ കാര്യത്തിൽ കേരളം ഭരിച്ച രണ്ട് മുന്നണികളും കടുത്ത അവഗണനയും കുറ്റകരമായ അനാസ്ഥയുമാണ് ചെല്ലാനം-കൊച്ചി തീരത്തോട് കാണിച്ചിട്ടുള്ളത്. കേന്ദ്രം ഭരിക്കുന്ന ബിജെപി എൻഡിഎ മുന്നണിയുടെ സമീപനവും വ്യത്യസ്തമല്ല എന്നു അദ്ദേഹം പറയുന്നു.

ചെല്ലാനം-കൊച്ചി തീരം പുനർനിർമ്മിക്കുകയും അതോടൊപ്പം തീരം സംരക്ഷിക്കാൻ പുലിമുട്ട് പാടവും നിർമ്മിക്കുകയാണ് ഈ തീരം സംരക്ഷിക്കാൻ വേണ്ടത്. കൂടാതെ നിലവിലുള്ള കടൽഭിത്തി ബലപ്പെടുത്തുകയും തകർന്നിടങ്ങളിൽ അത് പുനർനിർമ്മിക്കുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in