'സമ്പദ് വ്യവസ്ഥ എങ്ങനെ തകര്‍ക്കാമെന്നതില്‍ ബിജെപിയുടെ മാസ്റ്റര്‍ക്ലാസ്' ; ജിഎസ്ടി വര്‍ധനവില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

'സമ്പദ് വ്യവസ്ഥ എങ്ങനെ തകര്‍ക്കാമെന്നതില്‍ ബിജെപിയുടെ മാസ്റ്റര്‍ക്ലാസ്' ; ജിഎസ്ടി വര്‍ധനവില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
Published on

ജി.എസ്.ടി നിരക്കുകള്‍ ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വരുമാനം വര്‍ധിപ്പിക്കുന്നതിനായി ജി.എസ്.ടി നിരക്കുകള്‍ കുട്ടിയതിലൂടെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയെ കേന്ദ്രം നശിപ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ജി.എസ്.ടി വര്‍ധനവ് കാരണം വില വര്‍ധിക്കാന്‍ പോകുന്ന ഇനങ്ങളുടെ ഒരു ലിസ്റ്റ് പങ്കുവെച്ച് 'ഗബ്ബര്‍ സിംഗ് ടാക്‌സ്' എന്നുവിളിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

'ഉയര്‍ന്ന നികുതികള്‍, ജോലികള്‍ ഇല്ല. ഒരുകാലത്ത് ലോകത്തിലെ അതിവേഗം വളരുന്ന മ്പദ്‌വ്യവസ്ഥകളിലൊന്നായിരുന്നതിനെ എങ്ങനെ തകര്‍ക്കാം എന്നതിനെക്കുറിച്ചുള്ള ബിജെപിയുടെ മാസ്റ്റര്‍ക്ലാസ്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിലവര്‍ദ്ധനവ് നിരുത്തരവാദപരമായ നീക്കമാണെന്ന് വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരും രംഗത്തെത്തി. ബുധനാഴ്ച ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ നിരവധി ഉത്പന്നങ്ങളുടെ ജി.എസ്.ടി നികുതി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. അരി, ധാന്യം, പാലുല്‍പ്പനങ്ങള്‍ എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 5 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തി. ആരോഗ്യ രംഗത്തെ നിരവധി സേവനങ്ങളുടെയും ഉത്പന്നങ്ങളുടെയും ജി.എസ്.ടി കൂട്ടിയതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്തെഴുതിയിട്ടുണ്ട്. വിലവര്‍ധനക്കെതിരെ വ്യാപകമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.

logo
The Cue
www.thecue.in