എ.എന്‍.രാധാകൃഷ്ണന്റേത് അക്രമങ്ങള്‍ക്കുള്ള ആഹ്വാനമെന്ന് എ.വിജയരാഘവന്‍

എ.എന്‍.രാധാകൃഷ്ണന്റേത് അക്രമങ്ങള്‍ക്കുള്ള ആഹ്വാനമെന്ന് എ.വിജയരാഘവന്‍

ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണക്കേസ് അന്വേഷണത്തിന്റെ പേരില്‍ സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ പരസ്യമായി നടത്തിയ ഭീഷണി അക്രമങ്ങള്‍ നടത്താനുള്ള ആഹ്വാനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ഇത് ഗൗരവപൂര്‍വ്വം കണക്കിലെടുക്കണമെന്നും വിജയരാഘവന്‍.

എ.വിജയരാഘവന്റെ പ്രതികരണം

സമാധാനപരമായ സാമൂഹ്യാന്തരീക്ഷത്തെ കലാപഭരിതമാക്കാനുള്ള പരിശ്രമമാണിത്‌. രാഷ്ട്രീയമായ അഭിപ്രായ പ്രകടനത്തിനപ്പുറം മുഖ്യമന്ത്രിയുടെ കുടുംബത്തെ കടന്നാക്രമിക്കുന്ന രീതിയാണ്‌ ബിജെപി സ്വീകരിച്ചിരിക്കുന്നത്‌. കുഴല്‍പ്പണക്കേസ്‌ അന്വേഷണം ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ്‌ പരസ്യമായ കൊലവിളി ബിജെപി നേതാവ്‌ നടത്തിയിരിക്കുന്നത്‌. ബിജെപിയുടെ അഴിമതി മൂടിവെച്ച്‌ അക്രമം കെട്ടഴിച്ചുവിടാനാണ്‌ ശ്രമിക്കുന്നത്‌.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ കേരളഭരണം അട്ടിമറിക്കാന്‍ ബിജെപി നടത്തിയ ശ്രമം കേരളജനത ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ നിരാകരിച്ചതാണ്‌.ചാനല്‍ ചര്‍ച്ചകളില്‍ അഭിപ്രായം പറയുന്നവര്‍ക്കെതിരെ പോലും രാജ്യദ്രോഹകുറ്റം ചുമത്തുന്ന കൂട്ടരാണ്‌ ഇവിടെ നിയമവാഴ്‌ചയെ വെല്ലുവിളിക്കുന്നത്‌. മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്നും മക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നുമാണ്‌ എ എൻ രാധാകൃഷ്‌ണന്റെ ഭീഷണി. കുഴല്‍പ്പണകടത്ത്‌ പിടിക്കപ്പെട്ടപ്പോള്‍ ഉദ്യോഗസ്‌ഥരെ വിരട്ടി നിയമം കൈയ്യിലെടുക്കാനാണ്‌ കെ സുരേന്ദ്രന്റെ ശ്രമം. നിയമവാഴ്‌ചയും സ്വൈര്യജീവിതവും തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുക തന്നെ വേണം.ഭീഷണിയും വെല്ലുവിളിയും കേരളത്തില്‍ വിലപ്പോകില്ലെന്ന്‌ ബിജെപി നേതാക്കള്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും. ഇതൊക്കെ അതേ നാണയത്തില്‍തന്നെ ചെറുത്ത്‌ തോല്‍പ്പിച്ചതാണ്‌ കേരളത്തിലെ പാര്‍ടിയുടെ ചരിത്രം. മുമ്പ്‌ പലരും ഭീഷണിപ്പെടുത്തിയപ്പോഴെല്ലാം മുഖ്യമന്ത്രി വീട്ടില്‍തന്നെയാണ്‌ കിടന്നുറങ്ങിയത്‌. ബിജെപിക്കാരുടെ വിരട്ടലിന്‌ മുമ്പില്‍ മുട്ടുമടക്കിപോകുന്നതല്ല കമ്മ്യൂണിസ്റ്റുകാരുടെ പാരമ്പര്യം. ഇതിനെക്കാള്‍ വലിയ വെല്ലുവിളികളെ നേരിട്ടാണ്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവും അതിന്റെ നേതാക്കളും കേരളത്തില്‍ മുന്നേറിയത്‌. ബിജെപി നേതാക്കളുടെ അഴിമതി അനാവരണം ചെയ്യപ്പെട്ടപ്പോള്‍ അവരുടെ ക്രിമിനല്‍ സ്വഭാവം കൂടുതലായി പുറത്തുവന്നിരിക്കുകയാണ്‌.

കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രനെതിരെ നിയമാനുസൃതം നടക്കുന്ന അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട്‌ അവസാനിപ്പിക്കണമെന്നാണ്‌ മോഹമെങ്കില്‍ അത്‌ നടക്കില്ല. ഇല്ലെങ്കില്‍ വീട്ടില്‍ കിടന്നുറങ്ങില്ലെന്നും മക്കളെ ജയിലില്‍പോയി കാണേണ്ടിവരുമെന്നുമുള്ള വിരട്ടല്‍ കേരളത്തില്‍ വിലപ്പോകില്ല. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തിയതിന്‌ രാധാകൃഷ്‌ണനെതിരെ നടപടി സ്വീകരിക്കണം.കുഴല്‍പ്പണം ഇറക്കിയത്‌ കയ്യോടെ പിടിച്ചതിന്റെ ജാള്യത മറയ്‌ക്കാനാണ്‌ കെ സുരേന്ദ്രനും രാധാകൃഷ്‌ണനും ഭീഷണിയുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌.

പണം കവര്‍ച്ച ചെയ്‌തുവെന്ന പരാതിയില്‍ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ കുഴല്‍പ്പണ ഇടപാട്‌ പുറത്തുവന്നത്‌. നിയമവാഴ്‌ചയുടെ ശരിയായ നിര്‍വ്വഹണമാണ്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്നത്‌. ഭരണാധികാരിയെ ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന രീതി ഇവിടെ നടക്കില്ല. ഈ ഫാസിസ്റ്റ്‌ ഭീഷണിക്കെതിരെ പൊതുസമൂഹത്തില്‍ നിന്നും പ്രതിരോധം ഉയര്‍ന്നുവരണം.

എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്‌

കെ സുരേന്ദ്രനെതിരായ അതിക്രമം തുടര്‍ന്നാല്‍ പിണറായി വിജയന്‍ അധിക കാലം വീട്ടില്‍ കിടന്ന് ഉറങ്ങില്ലെന്ന് എ എന്‍ രാധാകൃഷ്ണന്‍. ശബരിമല കേസില്‍ നേരത്തെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി പൊലീസ് സ്റ്റേഷനുകളില്‍ കയറ്റിയിറക്കി. ആ അഹങ്കാരവുമായി മുന്നോട്ടുപോയാല്‍ പിണറായി വിജയന്‍ അധികം ദിവസം വീട്ടില്‍ കിടന്ന് ഉറങ്ങില്ല. മക്കളെ കാണാന്‍ ചിലപ്പോള്‍ ജയിലില്‍ വരേണ്ട സാഹചര്യം ഉണ്ടാകുമെന്നും എ എന്‍ രാധാകൃഷ്ണന്‍

മുഖ്യമന്ത്രി പറഞ്ഞത്

രാധാകൃഷ്ണനോട് പറയാനുള്ളത്, രാധാകൃഷ്ണന്റെ ആളുകള്‍ പല ഭീഷണികളും പണ്ടേ ഉയര്‍ത്തിയിട്ടുള്ളതാണ്. അന്നെല്ലാം ഞാന്‍ വീട്ടില്‍ കിടന്ന് ഉറങ്ങുന്നുണ്ട്. അതിനൊരു പ്രയാസവുമുണ്ടായിട്ടില്ല. അത് ഓര്‍ക്കുന്നത് നല്ലതാണ്. നമ്മള്‍ ഓരോരുത്തരും മറ്റുള്ളവരുടെ വിധികര്‍ത്താക്കളാണെന്ന് കരുതരുത്. അത് ശരിയായ നിലപാട് അല്ല. എന്തെല്ലാമായിരുന്നു മോഹങ്ങള്‍. അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞോ. ആവര്‍ത്തിക്കുന്നില്ല. ആവര്‍ത്തിച്ചാല്‍ വെറുതെ, എന്റെ കാര്യം ഞാന്‍ തന്നെ പറയുന്ന ഒരുനില വരും.

പിന്നെ മക്കളെ ജയിലില്‍ പോയി കാണേണ്ടിവരുമെന്ന് പറഞ്ഞതിന്റെ ഉദേശം എന്താണ്. എന്ത് സന്ദേശമാണ് നല്‍കാന്‍ ഉദേശിക്കുന്നത്. ആ സന്ദേശമാണ് ഗൗരവമായി കാണേണ്ടത്. ഇവിടെയൊരു കേസിന്റെ അന്വേഷണം നടക്കുന്നു. അതില്‍ എന്റെ ഭാഗത്ത് നിന്ന് തെറ്റായ കാര്യങ്ങള്‍ എന്തെങ്കിലും സംഭവിച്ചതായി ആക്ഷേപം ഉണ്ടായിട്ടില്ല. അപ്പോള്‍ എന്താണ് ഉദ്ദേശം. സംസ്ഥാനത്ത് ഭരണം നടത്തുന്നവരെ കുടുക്കുമെന്ന ഭീഷണിയാണ്. ഭീഷണി പരസ്യമായി ഉയര്‍ത്തുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരായ ഭീഷണിയായിട്ടാണ് അത് വരുന്നത്. നിങ്ങള്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റില്ല. കുട്ടികളെ ജയിലില്‍ പോയി കാണേണ്ടി വരുമെന്ന് പറയുന്നതിന്റെ ഉദ്ദേശം വ്യക്തമാണ്. തെറ്റായ രീതിയില്‍ ഞാന്‍ ഇടപ്പെട്ട് അന്വേഷണം അവസാനിപ്പിക്കണമെന്നാണ് ആ പറഞ്ഞതിന്റെ ഉദ്ദേശം. സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്ന്. അല്ലെങ്കില്‍ തനിക്ക് വരാന്‍ പോകുന്നത് ഇതാണ്. ഇതാണ് ഭീഷണി. ഇത് നാം ഗൗരവമായി കാണണം.

Related Stories

No stories found.
logo
The Cue
www.thecue.in