രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി, ദേശീയ ഐക്യത്തിനുള്ള അവസരമെന്ന് ട്വീറ്റ്

രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി, ദേശീയ ഐക്യത്തിനുള്ള അവസരമെന്ന് ട്വീറ്റ്

Published on

അയോധ്യയില്‍ നാളെ നടക്കുന്ന രാമക്ഷേത്ര ഭൂമിപൂജയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. ദേശീയ ഐക്യത്തിനുള്ള അവസരമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. സൗഹൃദവും സാഹോദര്യവും ഉറപ്പിക്കാനും സാംസ്‌കാരികമായ ഒത്തുചേരിലിനുമുള്ള അവസരമാണെന്നും പ്രിയങ്കാ ഗാന്ധി ആശംസിച്ചു.

രാമന്‍ എല്ലാവരുടെതുമാണ്, എല്ലാവര്‍ക്കൊപ്പവും രാമനുണ്ടെന്നും പ്രിയങ്കാ ഗാന്ധി തന്റെ സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഐക്യത്തിന്റെ ഉറവിടമായിരുന്നു രാമനെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാള്‍ പിന്തുണയുമായി എത്തുന്നതെന്നതാണ് ശ്രദ്ധേയം. ഉത്തരപ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്കാ ഗാന്ധി. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ കമല്‍നാഥ്, മനീഷ് തിവാരി എന്നിവരും രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ചിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നുവെന്ന് ബിജെപി ആരോപിച്ചിരുന്നു.

നാളെ 12.30ന് 40 കിലോ വെള്ളി ശില പാകിയാണ് ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതും ചടങ്ങില്‍ പങ്കെടുക്കും.175 പേരെയാണ് ചടങ്ങില്‍ ക്ഷണിച്ചിരിക്കുന്നത്. ദൂരദര്‍ശനില്‍ ചടങ്ങുകള്‍ സംപ്രേഷണം ചെയ്യും.

logo
The Cue
www.thecue.in