ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വധിക്കാൻ ശ്രമം; വാഹനവ്യൂഹത്തിനു നേരെ വെടിയുതിർത്തു

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വധിക്കാൻ ശ്രമം; വാഹനവ്യൂഹത്തിനു നേരെ വെടിയുതിർത്തു

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ യു.പിയിൽ വധശ്രമം. ആസാദും അനുയായികളും സഞ്ചരിക്കുകയായിരുന്ന വാഹനവ്യൂഹത്തിനുനേരെ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ ചന്ദ്രശേഖർ ആസാദിനെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസാദ് സഞ്ചരിച്ച വാഹനത്തിന്റെ ചില്ലുകളെല്ലാം വെടിവെപ്പിൽ തകർന്നു. ആരാണ് ആക്രമിച്ചതെന്ന് ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ല. പുറത്ത് വരുന്ന പ്രാഥമിക വിവരങ്ങൾ പ്രകാരം രണ്ടു ബുള്ളറ്റുകളാണ് ആസാദ് സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചു കയറിയത്.

ആരാണ് വെടിയുതിർത്തതെന്ന് താൻ കണ്ടില്ലെന്നും, തന്റെ കൂടെയുള്ളവർ അവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചന്ദ്രശേഖർ ആസാദ് പോലീസിന് മൊഴിനൽകി. വെടിവെപ്പ് നടക്കുമ്പോൾ ചന്ദ്രശേഖർ ആസാദിന്റെ സഹോദരൻ അടക്കമുള്ളവർ അദ്ദേഹത്തിനൊപ്പം കാറിലുണ്ടായിരുന്നു. ഒരു അനുയായിയുടെ വീട്ടിലെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം.

ഒരുപറ്റം ആയുധധാരികൾ ചന്ദ്രശേഖർ ആസാദിനെ അക്രമിക്കുകയായിരുന്നു എന്നും ബുള്ളറ്റ് ശരീരത്തിൽ കയറിയില്ലെങ്കിലും ദേഹത്തിൽ കൊണ്ട പരുക്കുകളുണ്ടെന്നും സഹാറൻപുർ പോലീസ് സാക്ഷ്യപ്പെടുത്തുന്നു. തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് പ്രാഥമിക ചികിത്സയ്ക്കായി അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വാർത്തയറിഞ്ഞ് ആയിരക്കണക്കിന് ഭീം ആർമി പ്രവർത്തകരാണ് ആശുപത്രിക്ക് ചുറ്റും തടിച്ചുകൂടിയത്.

ബഹുജൻ മുന്നേറ്റത്തെ തകർക്കാനുള്ള നീക്കമാണിതെന്നും, ശക്തമായ അന്വേഷണം വേണമെന്നും ഭീം ആർമി ആവശ്യപ്പെട്ടു. ആക്രമണത്തെ അപലപിച്ച സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, യുപിയിൽ സംഘടനാ നേതാക്കളുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥയെന്തായിരിക്കുമെന്ന് ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in