ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമം: കേസിനെ ബാധിക്കില്ലെന്ന് ബാലചന്ദ്രകുമാര്‍

ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമം: കേസിനെ ബാധിക്കില്ലെന്ന് ബാലചന്ദ്രകുമാര്‍

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖ പൊലീസിനെതിരെ നടത്തിയ ആരോപണങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പ്രതി ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമാണെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധനയാണ്. അവര്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ വെച്ച് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുക്കാവുന്നതാണ്. തെളിവുണ്ടെങ്കില്‍ അവര്‍ കോടതിയിലോ സര്‍ക്കാരിലോ രേഖാ മൂലം എഴുതി നല്‍കട്ടെ എന്നും ബാലചന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു.

ഏതൊരു വ്യക്തിക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം രാജ്യത്ത് ഉണ്ട്. അതുപയോഗിച്ച് ഇഷ്ടപ്പെട്ട നടനെ രക്ഷിക്കാനുള്ള തിരക്കഥയാണ് ഇപ്പോള്‍ ശ്രീലേഖ ഒരുക്കിയത്. റിട്ടയര്‍ ചെയ്യാന്‍ അവര്‍ കാത്തിരിക്കുയായിരുന്നു. ആദ്യം തന്നെ പ്രതിയുടെ വിഷമങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ അതിന്റെ രണ്ടാംഘട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ പറഞ്ഞതിന്റെ സൂചന മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.

അവര്‍ സത്യസന്ധയായ ഉദ്യേഗസ്ഥയാണെങ്കില്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഫോണ്‍ ഒളിപ്പിച്ചത് എന്തിനാണെന്ന് ദിലീപിനോട് ചോദിക്കട്ടെ. പൊലീസ് രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ദിലീപ് തയ്യാറാകണമായിരുന്നു എന്നാണ് അവര്‍ പറയേണ്ടിയിരുന്നത്. ഈ വെളിപ്പെടുത്തലുകള്‍ ഒരിക്കലും കേസിനെ ബാധിക്കില്ലെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീലേഖയ്ക്ക് അറിയുന്ന കാര്യങ്ങള്‍ വെച്ച് അവര്‍ക്ക് മുഖ്യമന്ത്രിക്ക് പരാതി നല്‍കാവുന്നതാണ്. അവര്‍ യൂ ട്യൂബില്‍ വന്ന് പറയുന്നതല്ലാതെ രേഖാ മൂലം കോടതിയിലെ സര്‍ക്കാരിലോ എഴുതി നല്‍കട്ടെ. തെളിവുണ്ടെങ്കില്‍ അവര്‍ പുറത്തുവിടട്ടെ. ഇത് ദിലീപിന്റെ പുറത്തുള്ള ഇമേജിന് വേണ്ടിയുള്ള വെളിപ്പെടുത്തലാണ്. വരും ദിവസങ്ങളില്‍ ഇതുപോലെ അവതാരങ്ങള്‍ ഇനിയും വരുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും ദിലീപ് നിരപരാധിയാണെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നുമാണ് ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്. ദിലീപ് മറ്റൊരാളുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോയുടെ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോഷോപ്പ് ആണ്. അത് മറ്റൊരു ഉദ്യോഗസ്ഥന്‍ തന്നെ സമ്മതിച്ചതാണെന്നും ശ്രീലേഖ. ജയിലില്‍ നിന്നും മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് സുനി അല്ല എഴുതിയത്. സഹ തടവുകാരന്‍ വിപിനാണ് കത്തെഴുതിയത്. ഇയാള്‍ ജയിലില്‍ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസ് പറഞ്ഞിട്ടാണ് അത്തരമൊരു കത്ത് എഴുതിയതെന്നും ശ്രീലേഖ പറയുന്നു. ഇത്തരത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ നടത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in