ബാബറി മസ്ജിദ്: 32 പ്രതികളെയും വെറുതെ വിട്ടു; പൊളിക്കല്‍ മുന്‍കൂട്ടി തീരുമാനിച്ചതല്ലെന്ന് കോടതി

ബാബറി മസ്ജിദ്: 32 പ്രതികളെയും വെറുതെ വിട്ടു; പൊളിക്കല്‍ മുന്‍കൂട്ടി തീരുമാനിച്ചതല്ലെന്ന് കോടതി

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ലെന്ന് ലക്‌നൗ കോടതി. പെട്ടെന്ന് സംഭവിച്ചതാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവുകളില്ലെന്നും കോടതി പറഞ്ഞു.കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതി വിമര്‍ശിച്ചു. 2000 പേജുള്ളതാണ് വിധി. 32 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്.

28 വര്‍ഷത്തിന് ശേഷമാണ് കേസിലെ വിധി.ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയും മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി കോടതിയിലെത്തിയില്ല. ഇവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി നടപടികളില്‍ പങ്കെടുത്തു. യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, ഉമാ ഭാരതി എന്നിവര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. 26 പ്രതികളാണ് കോടതിയിലെത്തിയത്. അയോധ്യയില്‍ നിരോധനാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. എല്‍ കെ അദ്വാനി ഉള്‍പ്പെടെ 48 പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരോടും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ജഡ്ജി ജസ്റ്റിസ് എസ് കെ യാദവാണ് വിധി പറഞ്ഞത്.

1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ത്തത്. ലഖ്‌നൗവിലും റായ്ബറേലിയിലുമായാണ് വിചാരണ നടന്നിരുന്നത്. ലിബറാന്‍ കമ്മീഷന്‍ 17 വര്‍ഷം വൈകി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.1029 പേജുകളുള്ളതാണ് റിപ്പോര്‍ട്ട്. ഗൂഢാലോചന നടന്നിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ബാബറി മസ്ജിദ് തകര്‍ത്തതില്‍ പങ്കില്ലെന്നാണ് എല്‍ കെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയും മൊഴി നല്‍കിയത്. ഗൂഡാലോചന നടത്തിയില്ലെന്നുമായിരുന്നു മൊഴി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഇവരെ വിസ്തരിച്ചത്.

2001ല്‍ ഹൈക്കോടതി ഗുഢാലോചന കേസില്‍ നിന്നും അദ്വാനി ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയിരുന്നു. എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017 ഏപ്രില്‍ 19ന് സുപ്രീംകോടതി വിധിച്ചത്. രണ്ട് വര്‍ഷം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നും കോടതി ഉത്തരവിട്ടിരുന്നു.വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കുകയായിരുന്നു. 354 സാക്ഷികളാണ് കേസിലുള്ളത്. 600 രേഖകളാണ് കോടതി പരിശോധിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in