അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന കേസിൽ വീണ്ടും ഒരു സാക്ഷികൂടി കൂറ് മാറി. പന്ത്രണ്ടാം സാക്ഷി വനം വകുപ്പ് വാച്ചർ അനിൽ കുമാറണ് കൂറുമാറിയത്. മധുവിനെ അറിയില്ലെന്നാണ് അനിൽ കുമാർ കോടതിയെ അറിയിച്ചത്. പൊലീസിന്റെ നിർബന്ധ പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നൽകിയതെന്നും സാക്ഷി വ്യക്തമാക്കി.
നേരത്തെ പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍, പതിനൊന്നാം സാക്ഷി ചന്ദ്രന്‍ എന്നിവര്‍ പ്രതികള്‍ക്ക് അനുകൂലമായി കൂറ് മാറിയിരുന്നു. മധുവിനെ മര്‍ദിക്കുന്നത് കണ്ടു എന്ന് മജിസ്‌ട്രേറ്റിന് മുമ്പില്‍ മൊഴി നല്‍കിയവരാണ് ഉണ്ണികൃഷ്ണനും ചന്ദ്രനും. എന്നാല്‍ സാക്ഷിവിസ്താരത്തിനിടെ നേരത്തെ നല്‍കിയ മൊഴി ഇരുവരും നിഷേധിക്കുകയായിരുന്നു. കൂറുമാറ്റം തടയാൻ സാക്ഷികൾക്ക് കഴിഞ്ഞ ദിവസം മുതൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.
കേസിൽ പുതിയ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് മേനോൻ ചുമതലയേറ്റ ശേഷം ഇന്നാണ് സാക്ഷിവിസ്താരം വീണ്ടും പുനരാരംഭിച്ചത്.
2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട വിചാരണയ്ക്കും മര്‍ദ്ദനത്തിനും ഇരയായി മധു കൊല്ലപ്പെടുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന മധു ചിണ്ടിക്കിയൂരില്‍ നിന്നും മാറി വനത്തിനുള്ളിലെ ഗുഹയിലായിരുന്നു താമസിച്ചിരുന്നത്. അവിടെയെത്തിയ ആള്‍ക്കൂട്ടം ഉടുമുണ്ട് ഊരി കൈകള്‍ ചേര്‍ത്തുകെട്ടി മുക്കാലിയില്‍ എത്തിക്കുകയായിരുന്നു. ഗുഹയില്‍ മധു ഉപയോഗിച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ ചാക്കും തലയിലേറ്റിച്ചിരുന്നു. മുക്കാലിയിലെത്തി മര്‍ദ്ദിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തി. പോലീസ് എത്തി സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ ഛര്‍ദിച്ചു. ഇതോടെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മധു മരിച്ചിരുന്നു.
കൊല്ലപ്പെട്ട് തൊണ്ണൂറാം ദിവസമായിരുന്നു കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. പതിനാറ് പ്രതികളാണ് കേസിലുള്ളത്. മധുവിന്റെ ശരീരത്തിലുണ്ടായിരുന്ന 15 മുറിവുകള്‍ മരണത്തിന് കാരണമായെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 11,640 പേജുകളുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്. എട്ട് മൊബൈല്‍ ഫോണുകള്‍, മൂന്ന് സിസിടിവി ക്യാമറകള്‍, അഞ്ച് വാഹനങ്ങള്‍, 165 പേരുടെ മൊഴികള്‍ എന്നിവയാണ് കുറ്റപത്രത്തില്‍ തെളിവുകളായി സമര്‍പ്പിച്ചിരുന്നത്.
മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്ക്കാര്‍, പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, താഴുശേരിയില്‍ രാധാകൃഷ്ണന്‍, വിരുത്തിയില്‍ നജീവ്, മണ്ണമ്പറ്റയില്‍ ജെയ്ജുമോന്‍, കരിക്കളില്‍ സിദ്ദീഖ്, പൊതുവച്ചോലയില്‍ അബൂബക്കര്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. കൊലപാതകക്കുറ്റവും പട്ടിക വര്‍ഗ പീഡന നിരോധന നിയമവും ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.