സ്റ്റാന്‍ സ്വാമിയുടെ മരണം അവര്‍ ജനാധിപത്യത്തെ കൊന്നൊടുക്കുന്നതിന് തെളിവ്, മൗനം പൂണ്ടവരും ഉത്തരവാദികള്‍: അരുന്ധതി റോയ്

സ്റ്റാന്‍ സ്വാമിയുടെ മരണം അവര്‍ ജനാധിപത്യത്തെ കൊന്നൊടുക്കുന്നതിന് തെളിവ്, മൗനം പൂണ്ടവരും ഉത്തരവാദികള്‍: അരുന്ധതി റോയ്

ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയത് ജനാധിപത്യമെന്ന് വിശേഷിപ്പിക്കാന്‍ അനുവദിക്കുന്ന എല്ലാത്തിനെയും വേഗത്തില്‍ ഉന്‍മൂലനം ചെയ്യുന്നതിന് തെളിവാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. യു.എ.പി.എ.ദുരുപയോഗപ്പെടുത്തുകയല്ല, മറിച്ച് ഈ നിയമത്തിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും അരുന്ധതി റോയ്. സ്‌ക്രോളില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.

സ്റ്റാന്‍ സ്വാമിക്കെതിരെ ചുമത്തിയ കേസിനെക്കുറിച്ചും അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചും അറിവുണ്ടായിരുന്നിട്ടും അതിനെ അവഗണിച്ച ജുഡീഷ്യറിയും പൊലീസ്, ഇന്റലിജന്‍സ്, ജയില്‍ വ്യവസ്ഥിതിയും മുഖ്യധാരാ മാധ്യമങ്ങളും അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളാണെന്നും അരുന്ധതി റോയ്.

ഭീമ കൊറേഗാവ് കേസിലെ പതിനാറ് പ്രതികളില്‍ ഒരാളായാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി മരിച്ചത്. എന്നാല്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളുടെ ഫോറന്‍സിക് പരിശോധനയെ അടിസ്ഥാനമാക്കി, ഈ കേസിലെ സുപ്രധാന തെളിവുകളില്‍ പലതും വ്യാജമാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. കുറ്റാരോപിതരില്‍ ഒരാളായ റോണ വില്‍സണിന്റെ കമ്പ്യൂട്ടറില്‍ തെളിവുകള്‍ നിക്ഷേപിക്കുകയായിരുന്നെന്ന വാഷിങ്ടണ്‍ പോസ്റ്റിന്റെ വെളിപ്പെടുത്തല്‍ പക്ഷെ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളും കോടതികളും ചേര്‍ന്ന് കുഴിച്ചു മൂടുകയായിരുന്നുവെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തുന്നു. സ്റ്റാന്‍ സ്വാമിയുടെ മരണത്തിനു പിന്നാലെ, കേസിലെ മറ്റൊരു കുറ്റാരോപിതനായ സുരേന്ദ്ര ഗാഡ്ലിങ്ങിന്റെ കമ്പ്യൂട്ടറിലും സമാനമായ രീതിയില്‍ വ്യാജ തെളിവുകള്‍ നിക്ഷേപിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. യു.എ.പി.എ. ആക്റ്റിലൂടെ പ്രതികളെ തടവിലാക്കുന്നത് തുടരാന്‍ സര്‍ക്കാരിന് അനുവാദം നല്‍കുകയാണ് . ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിഭാഷകരേയും, ബുദ്ധിജീവികളേയും, ആക്ടിവിസ്റ്റുകളേയും മരണം വരെ തടങ്കലിടാനുള്ള അധികാരമാണ് യു.എ.പി.എ. ആക്ട് നല്‍കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in