'ഗുജറാത്ത് മോഡല്‍ പത്ത് വര്‍ഷംമുമ്പ് ഞാന്‍ പറഞ്ഞ കാര്യം'; മുഖ്യമന്ത്രിയെ നെഞ്ചോട് ചേര്‍ത്ത് അഭിനന്ദിക്കുന്നുവെന്ന് അബ്ദുള്ളക്കുട്ടി

'ഗുജറാത്ത് മോഡല്‍ പത്ത് വര്‍ഷംമുമ്പ് ഞാന്‍ പറഞ്ഞ കാര്യം'; മുഖ്യമന്ത്രിയെ നെഞ്ചോട് ചേര്‍ത്ത് അഭിനന്ദിക്കുന്നുവെന്ന് അബ്ദുള്ളക്കുട്ടി

പത്ത് വര്‍ഷം മുമ്പ് താന്‍ പറഞ്ഞ കാര്യമാണ് ഗുജറാത്ത് മോഡല്‍ എന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഗുജറാത്ത് ഇ-ഗവേണന്‍സ് മോഡല്‍ പഠിക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ അഹമ്മദാബാദിലേക്ക് പോകുന്നതില്‍ പ്രതികരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.

ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഇത്തരമൊരു തീരുമാനം എടുത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അടിസ്ഥാന വികസന രംഗത്ത് വലിയ പുരോഗതി കൈവരിച്ച സംസ്ഥാനമാണ് ഗുജറാത്ത്. പത്ത് വര്‍ഷം മുമ്പ് താന്‍ പറഞ്ഞ കാര്യമാണ് ഗുജറാത്ത് മോഡല്‍ എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

പദ്ധതിയുടെ നടത്തിപ്പ് പഠിക്കാനായി ചീഫ് സെക്രട്ടറി വി.പി. ജോയിയും അദ്ദേഹത്തിന്റെ ചീഫ് സ്റ്റാഫ് ഓഫീസര്‍ ഉമേഷ് എന്‍.എസ്.കെയുമാണ് ഗുജറാത്തില്‍ പോകുന്നത്.

ഏപ്രില്‍ 27 മുതല്‍ 29 വരെയാണ് കേരളത്തില്‍ നിന്നുള്ള സംഘം ഗുജറാത്തിലുണ്ടാകുക. മികച്ച ഭരണത്തിന് സഹായിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സിസ്റ്റവുമായി ബന്ധപ്പെട്ട പ്രസന്റേഷനില്‍ പങ്കെടുക്കാന്‍ ചീഫ് സെക്രട്ടറിക്ക് അനുമതി നല്‍കികൊണ്ടാണ് സര്‍ക്കാരാണ് ഉത്തരവ് പുറത്തിറങ്ങിയത്.

പ്രോജക്ട് ഇംപ്ലിമെന്റേഷനായി ഗുജറാത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനാണ് ഇവര്‍ പോകുന്നത്.

2013ല്‍ യുഡിഎഫ് ഭരണകാലത്ത് തൊഴില്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് അന്ന് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഗുജറാത്തില്‍ നിന്ന് കേരളത്തിന് ഒന്നും മാതൃകയാക്കേണ്ട എന്നായിരുന്നു അന്ന് എല്‍.ഡി.എഫ് പറഞ്ഞിരുന്നത്. 2019ല്‍ വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ തുടങ്ങിയതാണ് ഡാഷ് ബോര്‍ഡ് സംവിധാനം.

Related Stories

No stories found.
logo
The Cue
www.thecue.in