ആന്ധ്രാപ്രദേശില്‍ ജില്ലയുടെ പേര് അംബേദ്കര്‍ എന്ന് മാറ്റിയതില്‍ പ്രതിഷേധം, എം.എല്‍.എയുടെ വീടിന് തീയിട്ടു

ആന്ധ്രാപ്രദേശില്‍ ജില്ലയുടെ പേര് അംബേദ്കര്‍ എന്ന് മാറ്റിയതില്‍ പ്രതിഷേധം, എം.എല്‍.എയുടെ വീടിന് തീയിട്ടു

ആന്ധ്രാപ്രദേശില്‍ ജില്ലയുടെ പേരുമാറ്റിയതില്‍ പ്രതിഷേധം ശക്തം. കൊനസീമ ജില്ലയെ ബി.ആര്‍ അംബേദ്കര്‍ കൊനസീമ എന്ന് പേര് മാറ്റിയതിനെതിരെയാണ് പ്രതിഷേധം.

അമലാപുരം സിറ്റിയില്‍ നടന്ന പ്രതിഷേധത്തില്‍ വൈ.എസ്.ആര്‍.സി.പിയുടെ മമ്മിടിവാരം എം.എല്‍.എ പി. സതിഷിന്റെ വീടിന് തീയിട്ടു. ഗതാഗത മന്ത്രി പി വിശ്വരൂപിന്റെ വീടിന് പുറത്തുള്ള ഫര്‍ണിച്ചറുകളും പ്രതിഷേധക്കാര്‍ തീയിട്ടതായി പൊലീസ് പറഞ്ഞു.

ഇതിന് പുറമെ പ്രതിഷേധക്കാര്‍ പൊലീസ് വാഹനങ്ങളും ബസുകളും തീയിട്ടുവെന്നും കൊനസീമ എസ്.പി അറിയിച്ചു.

എസ്.സി വിഭാഗം കൂടുതലായി താമസിക്കുന്ന ജില്ല ആയതിനാലാണ് സര്‍ക്കാര്‍ കൊനസീമയെ അംബേദ്കര്‍ കൊനസീമ എന്ന് പുനര്‍നാമകരണം ചെയ്തത്.

ജില്ലാ കളക്ടറുടെ ഓഫീസിന് സമീപം പ്രതിഷേധ പ്രകടനം നടത്താന്‍ ശ്രമിച്ച ആളുകള്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തിയതോടെയാണ് അമലപുരം ടൗണില്‍ തീപിടിത്തമുണ്ടായത്.

ഏപ്രില്‍ 4 നാണ് പഴയ കിഴക്കന്‍ ഗോദാവരിയില്‍ നിന്ന് പുതിയ കൊനസീമ ജില്ല രൂപീകരിച്ചത്. കഴിഞ്ഞ ആഴ്ച ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ കൊനസീമയെ ബി.ആര്‍ അംബേദ്കര്‍ ജില്ലയായി പുനര്‍നാമകരണം ചെയ്യുന്നതായി അറിയിച്ചതോടെയാണ് ജില്ലയില്‍ പ്രതിഷേധങ്ങളുടെ പേരില്‍ ആക്രമണങ്ങള്‍ നടന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in