പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ഒരു തവണ പൊലീസിന്റെ കയ്യില്‍ കിട്ടിയതാണെന്ന് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്. തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ വിട്ടയക്കുകയായിരുന്നുവെന്നും മാതൃഭൂമി ന്യൂസില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പ്രതിയെ കിട്ടാത്ത കേസ് എന്ന നിലയിലാണ് സുകുമാരക്കുറുപ്പിന്റെ കേസ് പ്രസിദ്ധമായത്. എന്നാല്‍ ഒരു തവണ സുകുമാരക്കുറുപ്പിനെ കേരളാ പോലീസിന്റെ കൈയില്‍ കിട്ടിയിരുന്നു. ആളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ അയാളെ വിട്ടയയ്ക്കുകയായിരുന്നു എന്നും അലക്‌സാണ്ടര്‍ ജേക്കബ്.
'പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരുന്ന പ്രതിയെ തിരിച്ചറിയാന്‍ ശാസ്ത്രീയമായ വഴികള്‍ ഇല്ലാതിരുന്നതിനാലാണ് അന്നയാളെ വിട്ടയച്ചതെന്നും മുന്‍ ഡിജിപി പറയുന്നു. പൊലീസിന്റെ കൈയില്‍ കിട്ടിയ സമയത്ത് തലമുടിയെല്ലാം വെട്ടി മുഖത്തുണ്ടായിരുന്ന മറുക് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മാറ്റിയ നിലയിലായിരുന്നു സുകുമാരക്കുറുപ്പ്. മൂന്നുനാലു മണിക്കൂറോളം ഇയാള്‍ പോലീസ്സ്റ്റേഷനില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആളെ തിരിച്ചറിയാന്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍, സുകുമാരക്കുറുപ്പ് അല്ല എന്ന് കരുതി വിട്ടയക്കുകയായിരുന്നു. ഇത് പൊലീസിന്റെ ഭാഗത്തുനിന്ന് സംഭവിച്ച വലിയ പാളിച്ചയാണ്.
ഇപ്പോഴാണെങ്കില്‍ ഫിങ്കര്‍ പ്ലിന്റ് എടുത്താല്‍ കംപ്യൂട്ടര്‍ വഴി തിരുവനന്തപുരത്ത് അയച്ച് ആളെ തിരിച്ചറിയാന്‍ അഞ്ച് മിനിറ്റ് മതി. അന്ന് പക്ഷെ ഇത് സാധ്യമല്ലായിരുന്നു, ഫിങ്കര്‍ പ്രിന്റ് എടുത്ത് താരതമ്യം ചെയ്ത് ആളെ കണ്ടെത്താന്‍ മന്നുനാലു ദിവസമെടുക്കും. അന്ന് കസ്റ്റഡിയിലുണ്ടായിരുന്ന ആളെ പറഞ്ഞുവിട്ട്, മൂന്ന് ദിവസം കഴിഞ്ഞാണ് ഫിങ്കര്‍ പ്രിന്റിന്റെ റിസല്‍ട്ട് വരുന്നതും. സ്റ്റേഷനില്‍ കൊണ്ടുവന്നയാള്‍ സുകുമാരക്കുറുപ്പ് ആയിരുന്നു എന്ന് പൊലീസുകാര്‍ക്ക് മനസിലായതും. ഇന്ന് ഇങ്ങനെ സംഭവിക്കില്ല', മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് വ്യക്തമാക്കി.