കേന്ദ്രത്തിനെതിരായ അഗ്‌നിപഥ് പ്രതിഷേധം രൂക്ഷമാകുന്നു; ട്രെയിന്‍ കത്തിച്ച് ഉദ്യോഗാര്‍ത്ഥികള്‍

കേന്ദ്രത്തിനെതിരായ അഗ്‌നിപഥ് പ്രതിഷേധം രൂക്ഷമാകുന്നു; ട്രെയിന്‍ കത്തിച്ച് ഉദ്യോഗാര്‍ത്ഥികള്‍

കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യത്ത് പ്രതിക്ഷേധം തുടരുന്നു. ബീഹാറില്‍ പ്രതിഷേധക്കാര്‍ പാസഞ്ചര്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ക്ക് ഇന്ന് രാവിലെ തീവെക്കുകയായിരുന്നു. ജമ്മുതാവി എക്‌സ്പ്രസിന്റെ ബോഗികള്‍ക്കാണ് ഹാജിപൂര്‍-ബറൗണി റെയില്‍വെ ലൈനില്‍ മൊഹിയൂദിനഗറില്‍ വെച്ച് തീ വെച്ചത്. അക്രമത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍ പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ അതിക്രമിച്ച് കയറി ട്രെയിനിന് തീ വെക്കുകയും സ്റ്റേഷന്‍ പരിസരം തകര്‍ക്കുയും ചെയ്തു. സംഭവ സ്ഥലത്ത് പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്.

അഗ്നിപഥ് പദ്ധതിയുടെ പ്രായപരിധി 21 വയസാക്കിയതിനെ തുടര്‍ന്ന് യുപിയിലെയും ബീഹാറിലെയും വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. രാജ്യത്ത് ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധം വന്‍ അക്രമ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും പ്രതിഷേധക്കാര്‍ രാജ്യത്ത് ട്രെയിനുകളും ബസുകളും കത്തിച്ചിരുന്നു.

ഹ്രസ്വകാലത്തേക്കുള്ള സൈനിക സേവന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ച അഗ്‌നിപഥ്. പ്രതിവര്‍ഷം 45,000 പേരെ നിയമിക്കാനുള്ള പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. 17.5 വയസുമുതല്‍ 21 വയസുവരെ പ്രായമുള്ളവര്‍ക്കാണ് അവസരം നല്‍കുക.

നാല് ആഴ്ച മുതല്‍ ആറ് മാസം വരെയാണ് പരിശീലന കാലയളവ്. നാല് വര്‍ഷത്തെ സേവനത്തിന് ശേഷവും ഇവര്‍ക്ക് സൈന്യത്തില്‍ സ്ഥിര സേവനത്തിനായി അപേക്ഷിക്കാന്‍ കഴിയും. അതേസമയം സ്ഥിരനിയമനമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിക്കാനെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in