പ്രവാചകനെതിരായ പരാമര്‍ശം; ഇന്ത്യന്‍ സ്ഥാനപതികളെ വിളിച്ച് വരുത്തി ഖത്തറും കുവൈറ്റും ഇറാനും

പ്രവാചകനെതിരായ പരാമര്‍ശം; ഇന്ത്യന്‍ സ്ഥാനപതികളെ വിളിച്ച് വരുത്തി ഖത്തറും കുവൈറ്റും ഇറാനും
Published on

ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ പ്രവാചനകനെതിരായ ബിജെപി മുന്‍ ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയുടെ വിവാദ പരാമര്‍ശത്തില്‍ ഇന്ത്യന്‍ സ്ഥാനപതികളെ വിളിച്ച് വരുത്തി ഖത്തറും കുവൈറ്റും ഇറാനും.

ഇന്ത്യന്‍ അംബാസഡറെ വിഷയത്തില്‍ വിളിച്ചു വരുത്തിയെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. പ്രവാചകനെതിരായി ഇന്ത്യയില്‍ ഭരണത്തില്‍ ഇരിക്കുന്ന പാര്‍ട്ടിയുടെ വക്താവ് നടത്തിയ പരാമര്‍ശത്തെ അപലപിക്കുന്നുവെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നും ഖത്തര്‍ പറഞ്ഞു.

വിഷയത്തില്‍ അറബ് രാജ്യങ്ങളില്‍ ബോയ്‌കോട്ട് ഇന്ത്യ ക്യാമ്പയിന്‍ ശക്തമായതിന് പിന്നാലെ ബി.ജെ.പി നുപുര്‍ ശര്‍മ്മയെയും ബി.ജെ.പി ഡല്‍ഹിയുടെ മീഡിയ ഇന്‍ ചാര്‍ജ് നവീന്‍ കുമാര്‍ ജിന്‍ഡാളിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് മുന്നോടിയായി എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന് പറഞ്ഞ് ബി.ജെ. പി സ്റ്റേറ്റ്മെന്റ് പുറത്തിറക്കിയിരുന്നു.

'' ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തെയോ മതവ്യക്തിത്വങ്ങളെയോ അപമാനിക്കുന്നതിനെ ബി.ജെ.പി ശക്തമായി അപലപിക്കുന്നു,'' എന്നാണ് ബി.ജെ.പി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

നുപുര്‍ ശര്‍മ്മയുടെ വിവാദ പരാമര്‍ശത്തില്‍ ഏറ്റവുമൊടുവില്‍ വിമര്‍ശനവുമായെത്തിയത് സൗദി അറേബ്യയാണ്. നുപുറിന്റെ പ്രസ്താവന അധിക്ഷേപകരമെന്നും മതങ്ങളോടും വിശ്വാസങ്ങളോടും ബഹുമാനം വേണമെന്നും സൗദി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

logo
The Cue
www.thecue.in