നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരത്തിനായി കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി

നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരത്തിനായി കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന്‍ ഹാജരായി. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയിലാണ് കാവ്യാ മാധവന്‍ ഹാജരായത്. കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാറും ദിലീപും തമ്മിലുള്ള ബന്ധം, ക്വട്ടേഷന് പിന്നില്‍ ദിലീപിന്റെ ഗൂഢാലോചനയെന്ന പ്രോസിക്യൂഷന്‍ വാദം എന്നിവയിലാകും കാവ്യ മാധവനെ കോടതി വിസ്തരിക്കുക.

സുനില്‍കുമാര്‍ കീഴടങ്ങുന്നതിന് മുമ്പ് കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലെത്തിയതായി കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍ വിസ്താരത്തിനായി കാവ്യാ മാധവന്‍ കോടതിയില്‍ ഹാജരായിരുന്നുവെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.

കേസില്‍ ഇതുവരെ 178 പേരുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. കേസില്‍ ഇനിയും 300ഓളം പേരുടെ വിസ്താരം പൂര്‍ത്തിയാക്കാനുണ്ട്. ഓഗസ്റ്റില്‍ അവസാനിക്കേണ്ട കേസിന്റെ വിചാരണ കൊവിഡ് പ്രതിസന്ധി മൂലം നീണ്ട് പോവുകയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം ആവശ്യപ്പെട്ടുകൊണ്ട് കേസ് പരിഗണിക്കുന്ന സ്‌പെഷ്യല്‍ ജഡ്ജ് ഹണി എം. വര്‍ഗീസ് സുപ്രീം കോടതിയ്ക്ക് നേരത്തെ കത്തയക്കുകയും ചെയ്തിരുന്നു.

ചില നടീനടന്മാരെ സാക്ഷിയായി വിസ്തരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും സുപ്രീം കോടതിയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്. പള്‍സര്‍ സുനിയുള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍. നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in