ജഡ്ജിയുടേത് നിയമപരമായി ശരിയല്ലാത്ത നടപടി; അന്വേഷണ സംഘത്തിന് മേല്‍ ഇടപെടല്‍ ഉണ്ടായിട്ടില്ല; നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ കോടതിയില്‍

ജഡ്ജിയുടേത് നിയമപരമായി ശരിയല്ലാത്ത നടപടി; അന്വേഷണ സംഘത്തിന് മേല്‍ ഇടപെടല്‍ ഉണ്ടായിട്ടില്ല; നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യത്തില്‍ അനുകൂല നിലപാടെന്ന് സര്‍ക്കാര്‍ കോടതിയില്‍. അതിജീവിത നല്‍കിയ ഹര്‍ജിയില്‍ നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുവട്ടം തുറന്നു എന്നുള്ള ഫോറന്‍സിക് ലാബിലെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2018ല്‍ കോടതി ആവശ്യത്തിനല്ലാതെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു രണ്ട് വട്ടം മാറിയെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. 2018 ജനുവരി 9നും ഡിസംബര്‍ 13നുമാണ് മെമ്മറി കാര്‍ഡുകള്‍ തുറന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

ഹര്‍ജി തളളിയ കാര്യം രഹസ്യമാക്കി വെച്ചെന്നും, അന്വേഷണ ഉദ്യോഗസ്ഥരെയോ പ്രോസിക്യൂഷനെയോ അറിയിച്ചില്ലെന്നും സര്‍ക്കാര്‍ മറുപടിയില്‍ പറയുന്നു. ജഡ്ജിയുടേത് നിയമപരമായി ശരിയല്ലാത്ത മറുപടിയെന്നും സര്‍ക്കാര്‍ കോടതിയില്‍.

അന്വേഷണ സംഘത്തിന് മേല്‍ ഇടപെടല്‍ ഉണ്ടായിട്ടില്ല. സത്യസന്ധമായിട്ടാണ് അന്വേഷണം നടക്കുന്നത്. തുടക്കം മുതലേ അതിജീവിതയെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നടിയെ പീഡിപ്പിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സമയം തേടിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് വാദം കേള്‍ക്കും.

Related Stories

No stories found.
logo
The Cue
www.thecue.in