ന്യായീകരണ തൊഴിലാളികളോട് സഹതാപം: ശ്രീലേഖയ്‌ക്കെതിരെ അതിജീവിതയുടെ ബന്ധു

ന്യായീകരണ തൊഴിലാളികളോട് സഹതാപം: ശ്രീലേഖയ്‌ക്കെതിരെ അതിജീവിതയുടെ ബന്ധു

ദിലീപ് പ്രതിയായ ലൈംഗിക അതിക്രമ കേസില്‍ മുന്‍ ഡി.ജി.പി ശ്രീലേഖ പൊലീസിനെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് പ്രതികരണവുമായി അതിജീവിതയുടെ ബന്ധു. ഇത്തരം ന്യായീകരണ തൊഴിലാളികളോട് സഹതാപമാണ് തോന്നുന്നത്. ഇതിലൂടെ തകര്‍ന്ന് അടിയുന്നത് അവരുടെ തന്നെ വ്യക്തിത്വമാണെന്നും ബന്ധു കുറിച്ചു.

എന്നാല്‍ അവരുടെ വ്യക്തിത്വഹത്യക്ക് പകരമായി അതിനേക്കാള്‍ വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം. അതുകൊണ്ടാകാം അവര്‍ ഇങ്ങനെയൊരു നീക്കം നടത്തിയത്. ന്യായീകരണപരമ്പരയില്‍ അടുത്ത വ്യക്തിയ്ക്കായി കാത്തിരിക്കുന്നു എന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ആത്മഹത്യകള്‍ പലവിധമാണ് . ശാരീരികമായുള്ള ആത്മഹത്യയാണെങ്കില്‍ അതവിടം കൊണ്ട് കഴിയും. ആത്മഹത്യ ചെയ്ത വ്യക്തിയ്ക്ക് പിന്നീടൊന്നും അറിയേണ്ടതില്ല, അതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല. മറിച്ച് , പറഞ്ഞുപോയ വാക്കുകള്‍കൊണ്ട് ജീവിച്ചു കൊണ്ട് മരണം അനുഭവിക്കുന്നതാണ് ഏറെ വേദനാജനകം. ഇവിടെ ന്യായീകരണ തൊഴിലാളികളായെത്തുന്നവരുടെ അവസ്ഥയെ കുറിച്ചാലോചിക്കുമ്പോള്‍ അവരോട് സഹതാപമാണ് തോന്നുന്നത്. കാലങ്ങളായി കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒരു നിമിഷം കൊണ്ട് ഇനിയൊരിക്കലും പടുത്തുയര്‍ത്താനാകാത്ത വിധം തകര്‍ന്നടിയുന്നതെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. ഒരുപാട് മനുഷ്യരുടെ മനസ്സിലാണ് അവര്‍ക്ക് അവര്‍ ചിതയൊരുക്കുന്നത്. സംശയമുണ്ടെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരോട് ചോദിച്ചു നോക്കൂ. അവര്‍ പറയും അത് വേണ്ടിയിരുന്നില്ലെന്ന്. ഒരു പക്ഷെ അവരുടെ പ്രിയപ്പെട്ടവരുടെ വാക്കുകള്‍ക്കപ്പുറം തന്റെ വ്യക്തിത്വഹത്യക്ക് പകരമായി അതിനേക്കാള്‍ വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം. അതായിരിക്കാം ഇത്തരമൊരു നീക്കത്തിന് അവര്‍ വിധേയരാകുന്നതിന്റെ മനഃശ്ശാസ്ത്രവും. ശത്രുതയ്ക്ക് ഒരു തുല്യതയെങ്കിലും വേണമല്ലോ. സഹതാപമാണ് അതിനേക്കാള്‍ മ്ലേച്ഛമായ വികാരം. ന്യായീകരണപരമ്പരയില്‍ അടുത്ത വ്യക്തിയ്ക്കായി കാത്തിരിക്കുന്നു.

ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും ദിലീപ് നിരപരാധിയാണെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നുമാണ് ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്. ദിലീപ് മറ്റൊരാളുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോയുടെ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോഷോപ്പ് ആണ്. അത് മറ്റൊരു ഉദ്യോഗസ്ഥന്‍ തന്നെ സമ്മതിച്ചതാണെന്നും ശ്രീലേഖ. ജയിലില്‍ നിന്നും മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് സുനി അല്ല എഴുതിയത്. സഹ തടവുകാരന്‍ വിപിനാണ് കത്തെഴുതിയത്. ഇയാള്‍ ജയിലില്‍ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസ് പറഞ്ഞിട്ടാണ് അത്തരമൊരു കത്ത് എഴുതിയതെന്നും ശ്രീലേഖ പറയുന്നു. ഇത്തരത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ നടത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in