നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിഷ്‌ണുവിനെ അറസ്‌റ്റ് ചെയ്‌ത്‌ ഹാജരാക്കാൻ കോടതി ഉത്തരവ്

നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിഷ്‌ണുവിനെ അറസ്‌റ്റ് ചെയ്‌ത്‌ ഹാജരാക്കാൻ കോടതി ഉത്തരവ്
Published on

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിഷ്‌ണുവിനെ അറസ്‌റ്റ് ചെയ്‌ത്‌ ഹാജരാക്കാൻ വിചാരണ കോടതിയുടെ ഉത്തരവ്. സാക്ഷി വിസ്‌താരത്തിന് തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് വിചാരണ കോടതിയുടെ നടപടി. ഇന്ന് രാവിലെയും വിഷ്‌ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് അറസ്‌റ്റ് ചെയ്‌ത് ഹാജരാക്കുവാൻ കോടതി ഉത്തരവിട്ടത്.

കേസിലെ ഒന്നാം പ്രതി പൾസർ സുനി പണം ആവശ്യപ്പെട്ടുകൊണ്ട് നടൻ ദിലീപിന് ജയിലിൽ വെച്ച് കത്തെഴുതിയെന്ന് വിഷ്ണു അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ജയിലിൽ നിന്നിറങ്ങിയ വിഷ്‌ണു കത്തിന്റെ പകർപ്പ് ദിലീപിന്റെ ഡ്രൈവറായിരുന്ന അപ്പുണ്ണിക്ക് വാട്സാപ്‌ വഴി അയച്ചുനൽകി പണം ആവശ്യപ്പെട്ടിരുന്നതായും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. കേസിൽ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പു സാക്ഷിയാവുകയായിരുന്നു. കേസിലെ നിര്‍ണായക സാക്ഷിയായ വിഷ്ണു വിചാരണയ്ക്ക് എത്താതിരിക്കുന്നത് കേസിനെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ട്.

കേസിൽ വിചാരണ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഓഗസ്‌റ്റിൽ അവസാനിക്കേണ്ട വിചാരണ കോവിഡ് പ്രതിസന്ധി മൂലം നീണ്ട് പോവുകയായിരുന്നു. വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്ത സമയം ആവശ്യപ്പെട്ട് കൊണ്ട് കേസ് പരിഗണിക്കുന്ന സ്‌പെഷൽ ജഡ്‌ജ്‌ ഹണി എം വർഗീസ് സുപ്രീം കോടതിക്ക് കത്തയച്ചിരുന്നു. ലോക്ക്‌ഡൗൺ മൂലം വിചാരണ ഉടൻ പൂർത്തിയാക്കാൻ കഴിയില്ലെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ചില നടീനടൻമാരെ സാക്ഷിയായി വിസ്‌തരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും സുപ്രീം കോടതിക്ക് അയച്ച കത്തിൽ പറയുന്നു.

logo
The Cue
www.thecue.in