'എന്റെ ഭാര്യ എന്നതല്ല വന്ദനയുടെ വിലാസം'; ആരോപണം തെളിയിച്ചാല്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അഭിലാഷ് മോഹനന്‍

'എന്റെ ഭാര്യ എന്നതല്ല വന്ദനയുടെ വിലാസം'; ആരോപണം തെളിയിച്ചാല്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അഭിലാഷ് മോഹനന്‍

കൊച്ചി സര്‍വ്വകലാശാലയിലെ ബന്ധു നിയമന ആരോപണം തള്ളി മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ അഭിലാഷ് മോഹനന്‍. മാധ്യമ പ്രവര്‍ത്തകയായ ഭാര്യ വന്ദന മോഹനന്‍ ദാസിനെ അഭിലാഷ് മോഹന്‍ ഇടപെട്ട് കുസാറ്റില്‍ പി.ആര്‍.ഒ ആയി പിന്‍വാതില്‍ നിയമനം നടത്തിയെന്ന സംഘപരിവാര്‍ പ്രചാരണത്തിലാണ് അഭിലാഷ് മോഹനനന്റെ വിശദീകരണം. നിയമനത്തില്‍ തന്റെ ഇടപെടലോ ബാഹ്യ സ്വാധീനമോ ഇല്ലെന്നും അങ്ങനെ ഉണ്ടായി എന്ന് തെളിയിക്കപ്പെട്ടാല്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് അവര്‍ പറയുന്ന ജോലി ചെയ്യുമെന്നും അഭിലാഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

2020 മെയ് മാസത്തിലാണ് കൊച്ചിന്‍ സര്‍വ്വകലാശാല പി ആര്‍ & പി ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. പത്ര പ്രവര്‍ത്തനത്തില്‍ ഒന്നാം ക്ലാസ്സ് ബിരുദാനന്തരബിരുദവും എട്ടു വര്‍ഷം എക്‌സ്പീരിയന്‍സുമാണ് യോഗ്യത. തസ്തികയിലേക്ക് വന്ദന അപേക്ഷിച്ചിരുന്നു. അഭിമുഖം കഴിഞ്ഞ് യൂണിവേഴ്സിറ്റി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇതനുസരിച്ചാണ് നിയമനം ലഭിച്ചത്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ഡെക്കാന്‍ ക്രോണിക്കള്‍ എന്നീ പ്രമുഖ പത്രങ്ങളില്‍ വന്ദനയ്ക്ക് 14 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ട്. പത്രപ്രവര്‍ത്തനത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തരബിരുദവും ഉണ്ട്. ഇങ്ങനെ എല്ലാ യോഗ്യതയുമുള്ള ആള്‍ ഒരു ജോലിക്ക് അപേക്ഷിച്ച് അത് നേടിയാല്‍ അത് എങ്ങനെയാണ് ഭാര്യ നിയമനം ആകുക എന്നും അഭിലാഷ് മോഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തന്റെ ഭാര്യ എന്നല്ല വന്ദനയുടെ വിലാസമെന്നും ഒരു സ്ത്രീക്ക് ജോലി ലഭിക്കുന്നതിന് ഭര്‍ത്താവിന്റെ സ്വാധീനം വേണോ എന്നും അഭിലാഷ് ചോദിച്ചു. ഓരാള്‍ക്ക് സ്വന്തം കഴിവുകൊണ്ട് ജോലി ലഭിക്കുമ്പോള്‍ ഇത്ര വികൃതമായി ചിത്രീകരിക്കുന്നത് സ്ത്രീ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജന്മഭൂമി ദിനപത്രമാണ് ബന്ധു നിയമനവിവാദമുണ്ടെന്ന വാര്‍ത്ത പ്രചരിപ്പിച്ചത്. പത്രത്തെ പേരെടുത്ത് വിമര്‍ശിച്ചാണ് അഭിലാഷ് മോഹനന്റെ പോസ്റ്റ്.

Related Stories

No stories found.
logo
The Cue
www.thecue.in