പഞ്ചാബില്‍ പരമ്പരാഗത പാറ്റേണ്‍ തകര്‍ത്തെറിഞ്ഞ ആം ആദ്മിയുടെ ഫോര്‍മുല എന്ത്?

പഞ്ചാബില്‍ പരമ്പരാഗത പാറ്റേണ്‍ തകര്‍ത്തെറിഞ്ഞ ആം ആദ്മിയുടെ ഫോര്‍മുല എന്ത്?

1. പഞ്ചാബില്‍ പരമ്പരാഗതമായി അധികാര മാറ്റം ശിരോമണി അകാലിദളിനും കോണ്‍ഗ്രസിനുമിടയിലായിരുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബാദലുകള്‍ക്കെതിരായ കുറ്റാരോപണങ്ങളില്‍ മൃദുസമീപനം പുലര്‍ത്തിയതിനാല്‍ അകാലികളുമായി കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിക്കപ്പെട്ടിരുന്നു.

ബാദലുകള്‍ക്കിടയില്‍ കോണ്‍ഗ്രസിന് വലിയ സ്വാധീനം സൃഷ്ടിക്കാനും ഈ തെരഞ്ഞെടുപ്പില്‍ ആയില്ല. 70 വര്‍ഷമായി രണ്ട് വലിയ പാര്‍ട്ടികള്‍ മാറി മാറി ഭരിച്ചിട്ടും അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായില്ല എന്ന വികാരം വോട്ടര്‍മാരില്‍ ശക്തമായിരുന്നു.

2. മറ്റൊരു പാര്‍ട്ടിക്ക് അവസരം നല്‍കേണ്ട സമയമാണിതെന്ന ആം ആദ്മി മുദ്രാവാക്യം വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം സൃഷ്ടിച്ചിരുന്നു. ജാട്- സിഖ് വോട്ടുകളും ഹിന്ദു വോട്ടുകളും ഏകീകരിക്കുന്നതില്‍ വലിയ പങ്കുള്ള അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് തിരിച്ചടിയായി. 2017ല്‍ അമരീന്ദര്‍ സിംഗിന്റെ സാന്നിധ്യം കോണ്‍ഗ്രസിനെ സഹായിച്ചിരുന്നു.

3. മികച്ച സര്‍ക്കാര്‍, വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വെള്ളം എന്നിവയായിരുന്നു ആം ആദ്മി സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനം. ഡല്‍ഹി മോഡല്‍ ഭരണം എന്ന വാക്കാണ് കെജ്രിവാള്‍ പ്രധാനമായും ഉപയോഗിച്ചത്. ആരോഗ്യ മേഖലയിലെയും വിദ്യാഭ്യാസ മേഖലയിലെയും സ്വാകാര്യവത്കരണം പഞ്ചാബില്‍ നേരത്തെയും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതില്‍ നിന്ന് ഒരു മാറ്റം ക്രെജിവാള്‍ ഉറപ്പ് നല്‍കി. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പഞ്ചാബ് മാറി ചിന്തിക്കാന്‍ ഇതുമൊരു കാരണമായേക്കാം.

4. സ്ത്രീ വോട്ടര്‍മാരുടെ ശക്തമായ പിന്തുണയും ഇക്കുറി ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചു. അഴിമതി പ്രചരണ ആയുധമാക്കിയ കെജ്രിവാളിന് യുവാക്കളും പിന്തുണ കൊടുത്തു. സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 1000 രൂപ നിക്ഷേപിക്കുമെന്ന എഎപിയുടെ വാഗ്ദാനത്തിനും സ്ത്രീ വോട്ടര്‍മാരുടെ ഇടയില്‍ സ്വാധീനമുണ്ടാക്കി.

5. പഞ്ചാബികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഹാസ്യ നടന്‍ ഭഗവന്ത് മാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് ആം ആദ്മിക്ക് സഹായകമായി. തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ തന്റെ സമ്പത്ത് കുറയുകയാണെന്നതടക്കമുള്ള ഭഗവന്തിന്റെ പ്രചരണങ്ങള്‍ക്ക് വലിയ പിന്തുണയുണ്ടായി.

6. മജ, മാല്‍വ, ദോബ എന്നിങ്ങനെയാണ് പഞ്ചാബിനെ പരമ്പരാഗതമായി വിഭജിക്കുന്നത്. കര്‍ഷക പ്രതിഷേധമുള്‍പ്പെടെയുള്ള ഘടകങ്ങള്‍ മാല്‍വയുടെ പരമ്പരാഗത വോട്ടിങ്ങ് പാറ്റേണ്‍ ഉപേക്ഷിക്കാന്‍ കാരണമായി. ഇത് മാല്‍വയില്‍ ആം ആദ്മിക്ക് മുന്‍ തൂക്കം നല്‍കി.

Related Stories

No stories found.
logo
The Cue
www.thecue.in