വേണുച്ചേട്ടനില്ലെങ്കില്‍ എന്റെ ആദ്യ സിനിമയില്ല, ആ സിനിമക്കും അവസാനസിനിമക്കും പ്രതിഫലം വാങ്ങിയില്ല

വേണുച്ചേട്ടനില്ലെങ്കില്‍ എന്റെ ആദ്യ സിനിമയില്ല, ആ സിനിമക്കും അവസാനസിനിമക്കും പ്രതിഫലം വാങ്ങിയില്ല
Dhanuj_Clicks
Summary

എന്റെ ആദ്യ സിനിമയിലെ നായകന്‍ ആയിരുന്നു വേണുവേട്ടന്‍. വേണുവേട്ടന്‍ നായകനായി അഭിനയിച്ച അവസാന സിനിമയും എന്റെ ഒപ്പം. സംവിധായകന്‍ ഡോ.ബിജു എഴുതുന്നു

ഏതാണ്ട് പത്തു ദിവസത്തിനു മുന്‍പും വേണുവേട്ടന്‍ വിളിച്ചിരുന്നു. ഓറഞ്ചു മരങ്ങളുടെ വീട് ഫെസ്റ്റിവലുകളില്‍ എങ്ങനെ പോകുന്നു, സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ക്കൊക്കെ അയച്ചിരുന്നോ എന്നൊക്കെയുള്ള അന്വേഷണങ്ങള്‍, വേണുവേട്ടന്‍ ഇതുവരെ സിനിമ കണ്ടില്ലല്ലോ ഓണ്‍ലൈന്‍ ലിങ്ക് തരട്ടെ എന്നു പറഞ്ഞപ്പോള്‍ വേണ്ട തിയറ്റര്‍ ഒക്കെ തുറന്നിട്ടു നമുക്ക് ഒരു തിയറ്റര്‍ വാടകയ്ക്ക് എടുത്തു ഒന്നിച്ചിരുന്നു കാണാം എന്നായിരുന്നു മറുപടി ..ആ വാക്ക് പാലിക്കാതെ വേണുവേട്ടന്‍ പോയി.

ഓറഞ്ച് മരങ്ങളുടെ വീട്ടില്‍ സാമുവല്‍ എന്ന കഥാപാത്രത്തെയാണ് വേണുവേട്ടന്‍ അവതരിപ്പിച്ചത്. മക്കളും ചെറുമക്കളും അമേരിക്കയില്‍ സെറ്റില്‍ ആയപ്പോള്‍ നാട്ടില്‍ ഒറ്റക്ക് താമസിക്കേണ്ടി വന്നയാള്‍. കുടുംബവീട് വിട്ട് നഗരത്തില്‍ താമസിക്കേണ്ടി വന്ന സാമുവലിന്റെ മനസ് നിറയെ നാട്ടിലെ വീടാണ്. ആശുപത്രി വാസത്തിനിടെ കൊച്ചുമകനൊപ്പം ഒളിച്ചോടുന്ന അപ്പൂപ്പനാണ് സാമുവല്‍. കുടുംബവീട്ടിലേക്ക് രഹസ്യമായി പോകുന്ന ആ യാത്രയാണ് സിനിമ. ബാലേട്ടനായിരുന്നു (പി. ബാലചന്ദ്രന്‍) സാമുവലിന്റെ കൂട്ടുകാരനെ അവതരിപ്പിച്ചത്.

പി.ബാലചന്ദ്രനും നെടുമുടി വേണുവും
പി.ബാലചന്ദ്രനും നെടുമുടി വേണുവും Dhanuj_Clicks

വേണുവേട്ടന്‍ ഇല്ലെങ്കില്‍ എന്റെ ആദ്യ സിനിമയില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. 2000 ല്‍ ആണ് വേണുവേട്ടനെ ആദ്യമായി കാണുന്നത്.യാതൊരു പരിചയവും ഇല്ലാതെ വീട്ടിലെത്തി സൈറയുടെ സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുക്കുന്നു. ഒരാഴ്ച്ച കഴിഞ്ഞു വീണ്ടും വീട്ടില്‍ ചെന്നു കണ്ടപ്പോള്‍ വേണുവേട്ടന്‍ പറഞ്ഞു. എനിക്ക് സ്‌ക്രിപ്റ്റ് ഇഷ്ടമായി നമുക്കിത് ചെയ്യാം.സൈറ സിനിമ ആകുന്നത് 2005 ല്‍ ആണ്. ആ അഞ്ചു കൊല്ലവും വേണുവേട്ടന്‍ കൂടെ ഉണ്ട് എന്നതായിരുന്നു ആ സിനിമ ചെയ്യാന്‍ നല്‍കിയ ആത്മ ധൈര്യം. ഓരോ ഘട്ടത്തിലും ആ സിനിമയുടെ ഡവലപ്‌മെന്റ് അന്വേഷിക്കുമായിരുന്നു. അപരിചിതനായ തുടക്കക്കാരനോട് എന്തിനാണ് ഇത്ര അടുപ്പം സൂക്ഷിക്കാന്‍ ശ്രമിച്ചതെന്നൊക്കെ തോന്നും. എന്ന് സിനിമയായായാലും ഞാന്‍ ബിജുവിന് കൂടെയുണ്ട് എന്നായിരുന്നു അന്ന് വേണുച്ചേട്ടന്‍ തന്ന ഉറപ്പ്.

വേണുച്ചേട്ടനില്ലെങ്കില്‍ എന്റെ ആദ്യ സിനിമയില്ല, ആ സിനിമക്കും അവസാനസിനിമക്കും പ്രതിഫലം വാങ്ങിയില്ല
'കാലന്‍ കണിയാനെ' കണ്ട പത്മരാജന്‍, കമല്‍ഹാസന് പകരം വേണുവിന് നായകനായിക്കൂടേ എന്ന് ഭരതന്‍; നെടുമുടി നടനതാളത്തിന്റെ കൊടുമുടി
പി.ബാലചന്ദ്രനും നെടുമുടി വേണുവും
പി.ബാലചന്ദ്രനും നെടുമുടി വേണുവും Dhanuj_Clicks

ആകാശത്തിന്റെ നിറം എന്ന സിനിമയിലെ ആന്‍ഡമാനിലെ 22 ദിവസം വേണുച്ചേട്ടന്‍ ഓര്‍ത്ത് പറയുമായിരുന്നു. പിന്നീട് വേണുവേട്ടന്‍ നായകനായ എന്റെ സിനിമ ആകാശത്തിന്റെ നിറമായിരുന്നു. ആന്‍ഡമാനിലെ ഒരു ചെറിയ ദ്വീപില്‍ ചിത്രീകരണം. എല്ലാ ദിവസവും വൈകിട്ട് വേണുവേട്ടനും, ഇന്ദ്രജിത്തും, സി .ജെ കുട്ടപ്പന്‍ ചേട്ടനും, പട്ടണം റഷീദിക്കയും നിര്‍മാതാവ് അമ്പലക്കര അനില്‍ സാറും ചേര്‍ന്ന് പാട്ടും താളവും നിറഞ്ഞ ആഹ്ലാദപൂര്‍ണ്ണമായ 23 ദിവസങ്ങള്‍. പിന്നീട് പേരറിയാത്തവര്‍, വലിയ ചിറകുള്ള പക്ഷികള്‍. ഒടുവില്‍ 2020 ല്‍ ഓറഞ്ച് മരങ്ങളുടെ വീട്.അഞ്ചു സിനിമകളാണ് ഒന്നിച്ചു ചെയ്തത്.

എന്റെ ആദ്യ സിനിമയിലെ നായകന്‍ ആയിരുന്നു വേണുവേട്ടന്‍. വേണുവേട്ടന്‍ നായകനായി അഭിനയിച്ച അവസാന സിനിമയും എന്റെ ഒപ്പം..ആദ്യ സിനിമയ്ക്കും അവസാന സിനിമയ്ക്കും വേണുവേട്ടന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ല

Related Stories

No stories found.
logo
The Cue
www.thecue.in