ഹലോ മോഹന്‍ലാലാണ്, ഞാന്‍ ആ ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നത് ഓര്‍മ്മയുണ്ടോ?,കൊവിഡിനെതിരെ പൊരുതുന്ന നഴ്‌സുമാര്‍ക്ക് സര്‍പ്രൈസ് കോള്‍

ഹലോ മോഹന്‍ലാലാണ്, ഞാന്‍ ആ ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നത് ഓര്‍മ്മയുണ്ടോ?,കൊവിഡിനെതിരെ പൊരുതുന്ന നഴ്‌സുമാര്‍ക്ക്  സര്‍പ്രൈസ് കോള്‍

ഹലോ ഞാന്‍ ആക്ടര്‍ മോഹന്‍ ലാല്‍!

കോവിഡ് വാര്‍ഡിലെ ജോലി തുടരുന്നതിനിടെ ഫോണ്‍കോള്‍ എടുത്ത ദുബായ് മെഡിയോര്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് അനുമോള്‍ ജോസഫിന് ആരെന്നും എന്തെന്നും ആദ്യം മനസിലായില്ല. ഞാന്‍ ആക്ടര്‍ മോഹന്‍ലാല്‍. വിളിക്കുന്നത് മദ്രാസില്‍ നിന്ന്. ആളെ തിരിച്ചറിഞ്ഞപ്പോള്‍ അനുമോള്‍ക്ക് ഒരു പോലെ അത്ഭുതവും സന്തോഷവും. വിശ്വസിക്കാന്‍ അര നിമിഷം ബുദ്ധിമുട്ടിയെങ്കിലും അനുമോളുടെ അടുത്ത ചോദ്യത്തിന് മുന്‍പേ മോഹന്‍ലാല്‍ പറഞ്ഞു തുടങ്ങി. 'ഈ സര്‍പ്രൈസ് കോളിന് കാരണം മറ്റൊന്നുമല്ല. നാളെ അന്താരാഷ്ട്ര നേഴ്സസ് ദിനമാണല്ലോ. കോവിഡിനെതിരെ പോരാടുന്ന പ്രവാസി നേഴ്സുമാര്‍ക്ക് എന്റെയും നമ്മുടെ നാടിന്റെയും പൂര്‍ണ്ണ പിന്തുണയുണ്ട്. നിങ്ങളെപ്പോലുള്ള ആരോഗ്യപ്രവര്‍ത്തകരാണ് ഇപ്പോള്‍ ഞങ്ങളുടെ സൂപ്പര്‍ഹീറോകള്‍. ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും നിങ്ങള്‍ക്കൊപ്പമുണ്ട്.'

സൂപ്പര്‍സ്റ്റാറിന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ സിസ്റ്റര്‍ അനുമോള്‍ മോഹന്‍ലാലിനോട് ഒരു കാര്യം കൂടി അഭ്യര്‍ത്ഥിച്ചു. കോവിഡ് കഴിഞ്ഞു ഇനി ദുബായിലേക്ക് വരുമ്പോള്‍ ഇതുവഴി വരണം. ദുരിതകാലത്ത് ഞങ്ങള്‍ക്ക് സര്‍പ്രൈസ് തന്നതിന് പകരമായി ഞങ്ങള്‍ ലാലേട്ടന് ഒരു ലഞ്ച് ഒരുക്കാം. ബുദ്ധിമുട്ടുകള്‍ വേഗം കടന്നു പോകട്ടെയെന്നും അടുത്തവരവില്‍ കാണാന്‍ ശ്രമിക്കാമെന്നും സൂപ്പര്‍താരത്തിന്റെ ഉറപ്പ്.

സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി പറഞ്ഞു ജോലിയിലേക്ക് മടങ്ങിയ അനുമോള്‍ക്ക് ഇഷ്ടതാരത്തിന്റെ സര്‍പ്രൈസ് കോള്‍ വന്നതിന്റെ അമ്പരപ്പ് ഇപ്പോഴും വിട്ടുമാറിയിട്ടില്ല.

അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് പ്രിന്‍സി ജോര്‍ജിന് സൂപ്പര്‍ താരത്തിന്റെ വിളിയെത്തിയത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ അവസ്ഥ വിലയിരുത്താനുള്ള നേഴ്സുമാരുടെ യോഗത്തിനിടെ. ഞാന്‍ ആക്റ്റര്‍ മോഹന്‍ലാല്‍ എന്ന ആമുഖം കേട്ടതോടെ പ്രിന്‍സിക്ക് സന്തോഷം അടക്കാന്‍ ആയില്ല. ഫോണില്‍ ലൗഡ്‌സ്പീക്കറിലിട്ട് പ്രിന്‍സി സഹപ്രവര്‍ത്തകര്‍ക്കും താരവുമായി സംസാരിക്കാന്‍ വഴിയൊരുക്കി. ഇന്ത്യന്‍ സുഹൃത്തുക്കളില്‍ നിന്ന് താങ്കളെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ടെന്ന് ഫിലിപ്പിനോ നേഴ്സുമാര്‍ മോഹന്‍ലാലിനോട് പറഞ്ഞു.

കോവിഡ് കാലത്ത് ജോലി സമയം പോലും നോക്കാതെ പോരാടുന്ന യുഎഇയിലെ പ്രവാസി നേഴ്സുമാര്‍ക്ക് ഐക്യദാര്‍ഢ്യമറിയിക്കാന്‍ പതിനൊന്ന് നേഴ്‌സുമാരെയാണ് സൂപ്പര്‍താരം നേരിട്ട് വിളിച്ചത്. യുഎഇയിലെ ഏറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പുകളില്‍ ഒന്നായ വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ ദുബായ്, അബുദാബി, ഷാര്‍ജ, അല്‍ ഐന്‍ എന്നിവിടങ്ങളിലെ ബുര്‍ജീല്‍, മെഡിയോര്‍, എല്‍എല്‍എച്ച്, ലൈഫ്കെയര്‍ ആശുപത്രികളിലെ നേഴ്‌സുമാരുമായിട്ടായിരുന്നു ചെന്നൈയിലെ വീട്ടിലിരുന്നുള്ള മോഹന്‍ലാലിന്റെ സംഭാഷണം. നഴ്സസ് ദിനത്തോട് അനുബന്ധിച്ചു നഴ്സുമാര്‍ക്ക് സര്‍പ്രൈസ് നല്‍കാന്‍ വിളിക്കേണ്ടവരുടെ പട്ടിക ആശുപത്രി മാനേജ്മെന്റ് നേരത്തെ തന്നെ താരത്തിന് കൈമാറിയിരുന്നു.എന്നാല്‍ ആരാണ് വിളിക്കാന്‍ പോകുന്നതെന്ന് നഴ്സുമാരെ അറിയിച്ചിരുന്നില്ല. രാവിലെ ഒരു സുപ്രധാന കോള്‍ വരുമെന്നും അത് എടുക്കാന്‍ വിട്ടുപോകരുതെന്നും മാത്രമേ പറഞ്ഞുള്ളൂ.കോള്‍ വരുന്ന സമയം മുന്‍കൂട്ടി അറിയാവുന്ന മാനേജ്‌മെന്റ് വിഭാഗത്തിലുള്ളവര്‍ സംസാരം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

ഓരോരുത്തരെയും വ്യത്യസ്തമായി വിളിച്ചുകൊണ്ടുള്ള സംഭാഷണം ഒരുമണിക്കൂറിലേറെ നീണ്ടു. സംസാരത്തിനിടെ നാട് എവിടെയെന്നു ചോദിച്ചറിഞ്ഞ മോഹന്‍ലാലിന് കേരളത്തിലുള്ളവരോട് പങ്കുവയ്ക്കാനുണ്ടായിരുന്നത് സംസ്ഥാനത്തെ സാഹചര്യം മെച്ചപ്പെട്ടതും സുരക്ഷിതവുമാണെന്നും നാടിനെക്കുറിച്ച് ആശങ്കവേണ്ടെന്നുമുള്ള സന്ദേശം. കോവിഡ് ഡ്യൂട്ടിക്കിടെയുള്ള താരവിളി നേഴ്സുമാര്‍ക്ക് ആശ്വാസമായി. രണ്ടു വരി പാടാമോ എന്ന നേഴ്സുമാരുടെ സ്‌നേഹനിര്‍ബദ്ധത്തിന് മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെ:

'പാട്ടു പാടി ആഘോഷിക്കാനുള്ള കാലമാണ് വരാനിരിക്കുന്നത്. അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടിഉറപ്പായും പാടും. ഇപ്പോള്‍ നിങ്ങള്‍ക്കൊക്കെ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. ചലച്ചിത്ര പ്രവര്‍ത്തകരുടെ ഒന്നടങ്കം സ്‌നേഹവും ആദരവും നിങ്ങളെ അറിയിക്കാനാണ് അവരിലൊരാളായ ഞാന്‍ നിങ്ങളെ വിളിക്കുന്നത്. നിങ്ങളുടെ ആരോഗ്യവും പ്രധാനമാണ്. ആരോഗ്യം സൂക്ഷിക്കുക. ഈ വെല്ലുവിളിയെ നമുക്ക് ഒറ്റക്കെട്ടായി നേരിട്ട് വിജയിക്കാം.'

അബുദാബി, ദുബായ്, അല്‍ ഐന്‍ തുടങ്ങി യുഎഇയിലെ വിവിധ എമിറേറ്റുകളുമായുള്ള നാല്‍പ്പതു വര്‍ഷത്തോളം നീണ്ട അടുപ്പവും ബന്ധവും മോഹന്‍ലാല്‍ നേഴ്സുമാരുമായി പങ്കുവച്ചു.യുഎഇ തനിക്ക് രണ്ടാം വീട് പോലെയാണ്. കോറോണേയെ അതിജീവിച്ച ശേഷം വീണ്ടും മലയാളികളുടെ പ്രിയ നാട്ടിലേക്ക് വരാന്‍ കാത്തിരിക്കുകയായെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന് എതിരായ പോരാട്ടത്തിനിടെയെത്തിയ നേഴ്സ്സ് ദിനം മറക്കാനാവാത്ത അനുഭവമാക്കിയ സൂപ്പര്‍ താരത്തിന് നന്ദിയുണ്ടെന്ന് അബുദാബി മെഡിയോര്‍ ആശുപത്രിയില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്‌സ് മേഘ പോള്‍ പറഞ്ഞു. 'മുന്‍ വര്‍ഷങ്ങളില്‍ ആശുപത്രിയില്‍ നേഴ്സസ് ദിനാഘോഷങ്ങള്‍ ഉണ്ടാകാറുണ്ട്. സമ്മാനങ്ങളും നല്‍കും. എന്നാല്‍ ഇക്കുറി ലഭിച്ചത് വിലമതിക്കാന്‍ ആകാത്ത സമ്മാനമായി. എല്ലാവരും ബുദ്ധിമുട്ടുന്ന ഈ നാളുകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങള്‍ തിരിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് വലിയ പ്രചോദനമാണ്, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ വാക്കുകള്‍ ഊര്‍ജ്ജമാകും.'

കഴിഞ്ഞ ഡിസംബറില്‍ കയ്യിലെ പരിക്കിന് മോഹന്‍ലാല്‍ ചികിത്സ തേടിയിരുന്നത് വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ ദുബായ് ബുര്‍ജീല്‍ ഹോസ്പിറ്റല്‍ ഫോര്‍ അഡ്വാന്‍സ്ഡ് സര്‍ജറിയില്‍ ആയിരുന്നു.ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടിയിലുള്ള നേഴ്‌സുമാരെയും മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു. കേരളത്തില്‍ കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരുമായും ആരോഗ്യമന്ത്രി കെകെ ശൈലജയുമായും അടുത്തിടെ മോഹന്‍ലാല്‍ ആശയവിനിമയം നടത്തിയിരുന്നു. അതിനു പിന്നാലെയാണ് പ്രവാസി നഴ്സുമാരെ അഭിനന്ദിക്കാനും ആശ്വാസമേകാനുമുള്ള താരത്തിന്റെ ഇടപെടല്‍.

Related Stories

No stories found.
logo
The Cue
www.thecue.in