'ചേട്ടാ ഒറിജിനല്‍ എലിയോ എനിക്ക് പേടിയാണ് എന്ന് സുരേഷ് ഗോപി', യുവതുര്‍ക്കിയിലെ ജീവനുള്ള എലി സീനിനെക്കുറിച്ച് ഭദ്രന്‍

'ചേട്ടാ ഒറിജിനല്‍ എലിയോ എനിക്ക് പേടിയാണ് എന്ന് സുരേഷ് ഗോപി', യുവതുര്‍ക്കിയിലെ ജീവനുള്ള എലി സീനിനെക്കുറിച്ച് ഭദ്രന്‍
പലരുടേയും വിചാരം പൂര്‍ണ്ണത ലഭിക്കണമെങ്കില്‍ പണം വേണമെന്നാണ്. സിനിമയില്‍ പെര്‍ഫെക്ഷന്‍ വേണമെങ്കില്‍ നല്ല ചെലവ് വേണമെന്നാണ് പലരുടേയും വിചാരം. അത് തെറ്റാണെന്ന് തെളിയിക്കാന്‍ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ഞാന്‍ തരാം.

സിനിമയുടെ പൂര്‍ണ്ണതക്ക് വേണ്ടി അഭിനേതാക്കളെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്ന സംവിധായകരിലൊരാളാണ് ഭദ്രന്‍. യുവതുര്‍ക്കി എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ സിദ്ധാര്‍ത്ഥന്‍ തിഹാര്‍ ജയിലില്‍ എലിയെ കടിച്ചുപറിക്കുന്ന രംഗത്തിനായി ഒറിജിനല്‍ എലിയെയാണ് ഭദ്രന്‍ നല്‍കിയതെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഈ രംഗത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി പച്ച എലിയെ കടിച്ച സുരേഷ് ഗോപിയെയും സംവിധായകനെയും അഭിനനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും ചര്‍ച്ചകളുമുണ്ടായി. എന്തുകൊണ്ടാണ് ആര്‍ട്ട് ഡയറക്ടര്‍ നല്‍കിയ കേക്ക് കൊണ്ടുള്ള എലിക്ക് പകരം പച്ച എലിയെ ആ സീനില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന് വിശദീകരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. തിഹാര്‍ ജയിലിലെ ഭീകരാന്തരീക്ഷം പ്രതിഫലിപ്പിക്കുന്ന രംഗത്തിന് ഒറിജിനാലിറ്റി വേണമെന്ന നിര്‍ബന്ധത്തിലാണ് അത്തരമൊരു തീരുമാനമെടുത്തതെന്ന് ഭദ്രന്‍ ദ ക്യു'വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ സമ്മതവും പൂര്‍ണ സഹകരണവുമാണ് ആ രംഗത്തിന് മിഴിവുണ്ടാക്കിയതെന്നും ഭദ്രന്‍.

ഇനി ഇതില്‍ ഏറ്റവും വലിയ തമാശ എന്നുപറയുന്നത് സുരേഷ്ഗോപി എംപിയായതിനുശേഷം എന്റെ വീട്ടില്‍ വന്നപ്പോള്‍ ഉണ്ടായൊരു സംഭവമാണ്.

അയ്യോ ചേട്ടാ ഒറിജനല്‍ എലിയോ എനിക്ക് പേടിയാണ്

സംവിധായകന്‍ ഭദ്രന്‍ സുരേഷ്ഗോപിയെക്കൊണ്ട് പച്ചഎലിയെ തീറ്റിച്ചു എന്ന രീതിയില്‍ ഈ സംഭവം വ്യാഖ്യാനിക്കപ്പെട്ടു. പറഞ്ഞ പുള്ളി ഒരാഴ്ച്ചയായി പേടിച്ചുവിറച്ചിരിപ്പാണ്. അയാള്‍ പറഞ്ഞത് 100 ശതമാനവും ശരിയാണ്. പക്ഷേ അത് ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടേണ്ടതല്ല. ഈ രംഗത്തിന്റെ പഅയ്യോ ചേട്ടാ ഒറിജനല്‍ എലിയോ എനിക്ക് പേടിയാണ്ശ്ചാത്തലം എന്നുപറയുന്നത് തീഹാര്‍ ജയിലാണ്. അന്ന് ഈ രംഗം ചിത്രീകരിക്കുന്നതിനായി രണ്ട് വട്ടം ഞാന്‍ തീഹാര്‍ ജയില്‍ സന്ദര്‍ശിച്ചു. തീഹാര്‍ മാത്രമല്ല രാജസ്ഥാനിലെ ജയിലടക്കം മറ്റു മൂന്നു ജയിലുകള്‍ പോയി കണ്ടശേഷമാണ് തീഹാര്‍ പശ്ചാത്തലമാക്കാന്‍ തീരുമാനിക്കുന്നത്. അന്ന് ഇന്നത്തെപ്പോലെയല്ലല്ലോ,ടെക്നോളജിയൊന്നും വലിയരീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കാനാകാത്ത സമയമാണ്. ഞാന്‍ ഏത് സിനിമ ചെയ്യുകയാണെങ്കിലും അത് നല്ലപ്പോലെ പഠിക്കാതെ ചെയ്യില്ല. ഒരു കൊച്ചു വിദ്യാര്‍ത്ഥി അക്ഷരം പഠിക്കുന്നതുപോലെയാണ് എനിക്ക് സിനിമ. പഠിച്ചാലും പഠിച്ചാലും തീരാത്തൊരു കാര്യമാണ്. എന്റെ സിനിമകള്‍ 16 എണ്ണമായി ചുരുങ്ങിയത് തന്നെ അതുകൊണ്ടാണ്. എന്തെങ്കിലും പടച്ചുവിടാനുള്ളതായിരുന്നുവെങ്കില്‍ ഞാനൊരു 30 സിനിമയെങ്കിലും ചെയ്യുമായിരുന്നു.

മലയാളത്തില്‍ സിനിമയെടുക്കുക എന്നത് ടേപ്പ് വച്ച് അളന്നുചെയ്യുന്നതിന് തുല്യമാണ്. ബജറ്റ് കുറഞ്ഞൊരു ഇന്‍ഡസ്ട്രിയാണല്ലോ നമ്മുടേത്. ഞാനാണെങ്കില്‍ പെര്‍ഫെക്ഷന്‍ വിട്ടൊരു കളിയ്ക്കും തയ്യാറല്ലായിരുന്നു. പെര്‍ഫെക്ഷന്‍ ഈസ് ഈക്വല്‍ ടു ആറ്റിട്യൂഡ്, നോട്ട് മണി. ചിലപ്പോള്‍ ഇത് പറയുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തി ഞാനായിരിക്കും.പലരുടേയും വിചാരം പൂര്‍ണ്ണത ലഭിക്കണമെങ്കില്‍ പണം വേണമെന്നാണ്. സിനിമയില്‍ പെര്‍ഫെക്ഷന്‍ വേണമെങ്കില്‍ നല്ല ചെലവ് വേണമെന്നാണ് പലരുടേയും വിചാരം. അത് തെറ്റാണെന്ന് തെളിയിക്കാന്‍ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ഞാന്‍ തരാം. എന്നാലും പ്രചരിപ്പിക്കുന്നത് ഞാന്‍ ഭയങ്കര പെര്‍ഫെക്ഷന്റെ ആളാണ്. പുള്ളിയെവച്ച് സിനിമ എടുത്താല്‍ നിര്‍മ്മാതാവ് കുത്തുപാളയെടുക്കും എന്നൊക്കെയാണ്.

എലിയുടെ കാര്യത്തില്‍ സംഭവിച്ചത് ഞാന്‍ വ്യക്തമാക്കാം. തീഹാര്‍ ജയിലിന്റെ ഭീകരതയും അവിടുത്തെ സാഹചര്യവുമെല്ലാം വ്യക്തമായി പഠിച്ചയാളാണ് ഞാന്‍. അപ്പോള്‍ അങ്ങനെ ചെയ്യുന്ന രംഗത്തിന് അതിന്റേതായ ഒറിജിനാലിറ്റി വേണം. അതിനുവേണ്ടി ആര്‍ട്ട് ഡയറക്ടര്‍ ഒരു എലിയുടെ ഡമ്മി ഉണ്ടാക്കി അതിന് മുകളില്‍ ഏതാണ്ട് ചോക്ലേറ്റ് ഒക്കെ പൊതിഞ്ഞ് എന്റെ മുമ്പില്‍ കൊണ്ടുവന്നു. ഞാന്‍ അയാളോട് പറഞ്ഞു,ഡമ്മിയൊക്കെ കാണാന്‍ കൊളളാം, പക്ഷേ എന്റെ ഷോട്ട് ഏതറ്റം വരെയുണ്ടെന്ന് നിനക്കറിയാമോ, ലെന്‍സിട്ട് നടന്റെ മുഖത്തേയ്ക്ക് ട്രാക്കിട്ട് സൂം ചെയ്താണ് ആ സീന്‍ പോകുന്നത്. അപ്പോള്‍ ഫുള്‍ സ്‌ക്രീനില്‍ വരുക ആ എലിയായിരിക്കും.അതിന്റെ ഓരോ രോമകൂപം വരെ അതില്‍ എടുത്തറിയും. അത്രയും ജീവസുറ്റ രംഗം ഒരു ഡമ്മി എലിയെവച്ച് ചെയ്യാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല. ഞങ്ങള്‍ ഷൂട്ട് പിറ്റേദിവസത്തേയ്ക്ക് ആക്കി. എന്നിട്ട് ഞാന്‍ സുരേഷ്ഗോപിയോട് ഈ ഡമ്മിയ്ക്ക് പകരം ഒറിജിനല്‍ എലിയെ നിനക്ക് കടിക്കാന്‍ തരട്ടെ എന്നു ചോദിച്ചു. അന്നേരം സുരേഷ് അയ്യോ ചേട്ടാ ഒറിജനല്‍ എലിയോ എനിക്ക് പേടിയാണ് എന്നു പറഞ്ഞു. ഞാന്‍ പറഞ്ഞു, നീ പേടിക്കണ്ട,എലിയുടെ ശക്തി ക്ഷയിപ്പിക്കാന്‍ നമുക്ക് അതിനെ മയക്കാം.പിന്നെ ചൂടുവെള്ളത്തിലും ഡെറ്റോളിലുമൊക്കെ നന്നായിട്ട് കുളിപ്പിച്ചിട്ടേ ഉപയോഗിക്കു. ചെറിയ കുട്ടികളെയൊക്ക കുളിപ്പിക്കില്ലേ,.അത്രയും വ്യത്തിയിലും സൂഷ്മതയിലും ഒക്കെ ചെയ്തുതരാമെന്ന് പറഞ്ഞു. സുരേഷ് ഗോപി ഒടുവില്‍ സമ്മതിച്ചു. യാഥാര്‍ത്ഥ എലിയെ ഉപയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചത് ആ രംഗത്തിന്റെ ഭീകരത പ്രേക്ഷകരിലേയ്ക്ക് എത്തിക്കാനാണ്. അതായത് നടന്‍ അതിനെ കടിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന നടന്റെ മുഖത്തെ ഭാവചലനങ്ങള്‍ ക്യത്യമായി ഒപ്പിയെടുക്കാനാകണം. ഒറിജിനല്‍ എലിയെ തിന്നുമ്പോഴുണ്ടാകുന്ന അറപ്പും പേടിയുമെല്ലാം അയാളുടെ കണ്ണുകളില്‍നിന്നും പ്രേക്ഷകര്‍ക്ക് വായിച്ചെടുക്കാനാകും.അതൊരു ഡമ്മി വച്ച് ചെയ്താല്‍ കിട്ടില്ല.അങ്ങനെ സുരോഷ്ഗോപിയുടെ പൂര്‍ണ്ണസതത്തോടുകൂടി ചെയ്ത സീനാണ് അത്.

ഇനി ഇതില്‍ ഏറ്റവും വലിയ തമാശ എന്നുപറയുന്നത് സുരേഷ്ഗോപി എംപിയായതിനുശേഷം എന്റെ വീട്ടില്‍ വന്നപ്പോള്‍ ഉണ്ടായൊരു സംഭവമാണ്. സുരേഷ് പാലായിലൂടെ കടന്നുപോകുന്ന നേരം ചേട്ടാ ഞാന്‍ വീട്ടിലേയ്ക്ക് വരുന്നുണ്ട്, എനിക്കൊന്നുറങ്ങണം,പിന്നെ അവിടെ നിന്നും ഭക്ഷണവും കഴിക്കണമെന്ന് പറഞ്ഞ് എന്നെ വിളിയ്ക്കുകയുണ്ടായി.അങ്ങനെ വീട്ടില്‍ വന്ന് ഒരു മണിക്കൂറോളം കിടന്നുറങ്ങി എഴുന്നേറ്റുവന്ന സുരേഷ്ഗോപിയ്ക്ക് പുള്ളി ആവശ്യപ്പെട്ടതുപോലെ ഇഡ്ഡലിയും ചട്നിയും എന്റെ വീട്ടുപറമ്പിലുണ്ടായ നേന്ത്രക്കായ വറുത്തതുമെല്ലാം റെഡിയാക്കിവച്ചു. ഞങ്ങള്‍ കഴിക്കാനിരുന്നപ്പോള്‍ ഞാന്‍ തമാശരൂപേണ ഇക്കാര്യം എടുത്തിട്ടു, ഓര്‍ക്കുന്നുണ്ടോ, വര്‍ഷങ്ങള്‍ക്കുമുമ്പ് എലിയെ തിന്നത്. ഇത്രയും പറഞ്ഞതും എന്നെ തടുത്തുകൊണ്ട് എന്റെ പൊന്ന് ചേട്ടാ അത് ഓര്‍മ്മിപ്പിക്കല്ലേ, ഈ കഴിക്കുന്ന ഇഡ്ഡലിയുടെ സ്വാദ് പോകുമെന്ന് പറഞ്ഞ് സുരേഷ് ചിരിക്കാന്‍ തുടങ്ങി. ഞാനപ്പോള്‍ ലിയനാര്‍ഡോ ഡികാപ്രിയോയ്ക്ക് ഓസ്‌കാര്‍ നേടിക്കൊടുത്ത റവനെന്റ് എന്ന ഹോളിവുഡ് ചിത്രത്തിലെ ഒരു രംഗം പറഞ്ഞു കൊടുത്തു. ആ ചിത്രത്തില്‍ കഥാപാത്രം മൃഗത്തിന്റെ കരള്‍ തിന്നുന്ന രംഗമുണ്ട്. അതിനായി ഡമ്മി കരളായിരുന്നു ഒരുക്കിയിരുന്നത്. ചിത്രീകരണം ആരംഭിച്ചതും ഡികാപ്രിയോ തനിക്ക് ഇങ്ങനെ അഭിനയിക്കാന്‍ പറ്റുന്നില്ല, നിങ്ങള്‍ യഥാര്‍ത്ഥ മൃഗത്തിന്റെ കരള്‍ കൊണ്ടുവരു എന്ന് ആവശ്യപ്പെട്ടതായി പറയുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ നിന്നെക്കൊണ്ട് ചെയ്യിപ്പിച്ച കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്ന് പറഞ്ഞതും സുരേഷ് ഗോപി എന്നെ കെട്ടിപ്പിടിച്ചൊരുമ്മ തന്നു.

ഒളിമ്പ്യനിലെ കാളപൂട്ടും മോഹന്‍ലാലിന്റെ കാലിലെ പരുക്കും

ഏതൊരു സംവിധായകനും ഒന്നുമില്ലായ്മയിലും മുന്‍ധാരണയുള്ളവനായിരിക്കണം എന്നാണ് എന്റെ അഭിപ്രായം. എങ്കില്‍മാത്രമേ ഭാവനയെ യാഥാര്‍ത്ഥ്യമാക്കി മാറ്റാനും മികച്ചൊരു സിനിമ സൃഷ്ടിക്കാനും സാധിക്കൂ. ഏത് ഭാവമായിക്കൊള്ളട്ടെ അത് സ്‌ക്രീനിലെത്തുമ്പോള്‍ അതിന്റെ എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളുന്നതായിരിക്കണം.ഒരു പക്ഷേ ഒരു നടന്റെ അഭിനയം ഒരല്‍പ്പം ദുര്‍ബലമായാലും ആ രംഗത്തെ ആകര്‍ഷകമാക്കുന്ന മറ്റേനകം ഘടകങ്ങള്‍ ഉണ്ട്. ശബ്ദങ്ങളായും സംഗീതമായും അതില്‍ ഉപയോഗിക്കുന്ന വസ്തുക്കളായുമെല്ലാം ഒത്തിരി ഘടകങ്ങള്‍ ചേര്‍ന്നാണ് സിനിമ നമ്മെ പ്രകമ്പനം കൊള്ളിക്കുന്നത്.ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രം കാളപൂട്ടുന്ന സീനുണ്ട്. അതും ഇതുപോലെതന്നെ വളരെ ഒറിജിനലായി ചെയ്തതാണ്. അന്ന് കാലിന് പരിക്ക് പറ്റിയ ലാലിന് 3-4 മാസം വീട്ടില്‍ റെസ്റ്റെടുക്കേണ്ടിവന്നു. പക്ഷേ ആ സീന്‍ ഞാന്‍ വിവരിച്ചുകൊടുമ്പോള്‍ പൂര്‍ണ്ണമനസ്സോടെയാണ് മോഹന്‍ലാല്‍ അത് ചെയ്യാന്‍ തയ്യാറായത്.

സ്ഫടികത്തിലെ ആടുതോമ, ഇന്നത്തെപ്പോലെ ഗ്രാഫിക്സും ടെക്നോളജിയും സൗകര്യവുമൊന്നുമില്ലാത്ത കാലത്താണ് അത്തരമൊരു സിനിമ ചെയ്യുന്നത്. അതില്‍ മോഹന്‍ലാലിന്റെ ആടുതോമ ചെയ്യുന്നതെല്ലാം ഒറിജിനലാണ്. ഇന്ന് നമുക്ക് എന്തും സാധ്യമാക്കിയെടുക്കാം. കെട്ടിടത്തിന് മുകളില്‍നിന്നും നായകന്‍ ചാടുന്നതൊക്കെ എളുപ്പത്തില്‍ ചെയ്യാം. അന്നതല്ലായിരുന്നു അവസ്ഥ, എന്നിട്ടും വെല്ലുവിളി നിറഞ്ഞ കഥാപാത്രം ചെയ്യാന്‍ ലാല്‍ തയ്യാറായി.പറഞ്ഞു പതിഞ്ഞ നായക സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തമായി റൗഡിയായൊരു നായകനാണ് ആടുതോമ. അന്നത്തെക്കാലത്ത് അങ്ങനെയൊരു പ്രമേയം സിനിമയാക്കിയാല്‍ വിജയിക്കുമോ എന്നു സംശയിച്ച് ഒരു നിര്‍മ്മാതാവും മുന്നോട്ട് വരില്ല. എന്നാല്‍ ആര്‍ മോഹന്‍ അതിന് തയ്യാറായി. മോഹന്‍ലാലും അന്ന് ചെറിയ സംശയം പ്രകടിപ്പിച്ചിരുന്നു. പോലീസ് സ്റ്റേഷനൊക്കെ അടക്കിഭരിക്കുന്ന ആളോ ഇതൊക്ക പ്രേക്ഷകര്‍ വിശ്വസിക്കുമോ ചേട്ടാ എന്ന് ചോദിച്ച ലാലിനോട് ഞങ്ങളുടെ പാലായിലേയ്ക്ക് വാ കാണിച്ചുതരാം എന്നായിരുന്നു ഭദ്രന്‍ നല്‍കിയ മറുപടി. ഒരു സ്ത്രീ താന്‍ സ്നേഹിക്കുന്ന പുരുഷനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നതുപോലെയാണ് മോഹന്‍ലാല്‍. അയാള്‍ ഒരു ചിത്രം ഏറ്റെടുത്തുകഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ ചോദ്യങ്ങളൊന്നുമുണ്ടാകില്ല. പൂര്‍ണ്ണമായും തന്നെ സമര്‍പ്പിച്ചായിരിക്കും അയാളുടെ അഭിനയം. നേരത്തെ പറഞ്ഞ കാളപൂട്ടിന്റെ കാര്യം തന്നെയെടുക്കാം. മലയാളസിനിമയില്‍ എന്നല്ല, ഇന്ത്യന്‍ സിനിമയില്‍പ്പോലും ആ വേഷം ലാല്‍ അല്ലാതെ മറ്റൊരാള്‍ക്കും അത്ര പെര്‍ഫക്ടായി ചെയ്യാന്‍ സാധിക്കില്ല. ഈ കാളപൂട്ടിനിറങ്ങുന്ന മനുഷ്യന്റെ ഒരു ചാരുതയുണ്ടല്ലോ,അത് ക്യത്യമായി പ്രതിഫലിപ്പിക്കാന്‍ മോഹന്‍ലാലിന് മാത്രമേ സാധിക്കു. അത്ര ശരീരതാളമുള്ള വ്യക്തിയാണ് അദ്ദേഹം. തമാശയ്ക്കാണെങ്കിലും ലാല്‍ പറയാറുണ്ട് എനിക്കൊപ്പം ഒരു സിനിമ ചെയ്താല്‍ നാലഞ്ച്കൊല്ലം റെസ്റ്റെടുക്കേണ്ടിവരുമെന്ന്.മോഹന്‍ലാലിനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം നല്ല അനുസരണയുള്ളൊരു കലാകാരനാണ് എന്നതാണ്.

സൗബിന്‍ ഷാഹിറിനെ നായകനാക്കി ജൂതന്‍ എന്ന സിനിമയുടെ പണിപ്പുരയിലാണ് ഭദ്രന്‍. ഒരു മനുഷ്യന്റെ ജീവിതത്തിലേയ്ക്ക് ഒരു നടി കടന്നുവരുന്നതും അതിനെതുടര്‍ന്നുള്ള സംഭവവികാസങ്ങളുമെല്ലാം കോര്‍ത്തിണക്കിയുള്ള ഒരു ഫാന്റസി മൂവിയായിരിക്കും ജൂതനെന്നും ഭദ്രന്‍ പറയുന്നു.

'ചേട്ടാ ഒറിജിനല്‍ എലിയോ എനിക്ക് പേടിയാണ് എന്ന് സുരേഷ് ഗോപി', യുവതുര്‍ക്കിയിലെ ജീവനുള്ള എലി സീനിനെക്കുറിച്ച് ഭദ്രന്‍
അന്ന് കിട്ടിയ അടിയാണ് സ്ഫടികത്തിന് പ്രചോദനം | ഭദ്രന്‍  
'ചേട്ടാ ഒറിജിനല്‍ എലിയോ എനിക്ക് പേടിയാണ് എന്ന് സുരേഷ് ഗോപി', യുവതുര്‍ക്കിയിലെ ജീവനുള്ള എലി സീനിനെക്കുറിച്ച് ഭദ്രന്‍
സ്ഫടികം 4k റെഡി, കൊവിഡ് ആശങ്കയൊഴിഞ്ഞതിന് ശേഷം റിലീസ്
Summary

Yuvathurki Malayalam Movie , Suresh Gopi was bitten original rat, director Bhadran confirms , the cue interview with bhadran

Related Stories

No stories found.
logo
The Cue
www.thecue.in