സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 വിന്റെ രണ്ടാമത്തെ ഡയലോഗ് പ്രോമോ റിലീസ് ചെയ്തു. സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ്കുട്ടിയെന്ന കഥാപത്രം ഒരു തീയറ്റർ ഉടമയാകുന്നതും സിനിമ നിർമ്മിക്കുവാനുള്ള തീരുമാനങ്ങളുമാണ് ഡയലോഗ് പ്രൊമോയിൽ അവതരിപ്പിക്കുന്നത്. ദൃശ്യം ആദ്യഭാഗത്തിൽ നടന്ന കൊലപാതകത്തെക്കുറിച്ചുള്ള പുനരന്വേഷണം നടക്കുന്നതായുള്ള സൂചനകളാണ് ആദ്യം റിലീസ് ചെയ്ത ഡയലോഗ് പ്രൊമോയിൽ അവതരിപ്പിച്ചിട്ടുള്ളത്. 'പേടിയേക്കാൾ വലുത് സ്വപ്‌നങ്ങൾ' എന്ന തലക്കെട്ടാണ് രണ്ടാമത്തെ ഡയലോഗ് പ്രോമോ വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്.
മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു നല്ല ഇനിഷ്യൽ കിട്ടുന്ന പടമായിരുന്നുവെന്നു നിരാശയോടെ ജോർജ്കുട്ടി പറയുന്നതാണ് ഡയലോഗ് പ്രൊമോയിലെ ആദ്യ രംഗം. ചേട്ടന്റെ സിനിമ അടുത്ത കാലത്തെങ്ങാനും നടക്കോയെന്നുള്ള ചോദ്യത്തിന് അതിനെന്താ ഇത്ര സംശയമെന്നായിരുന്നു അടുത്ത രംഗത്തിൽ ജോർജുകുട്ടിയുടെ മറുപടി. ഇന്നുമുതൽ ജോർജ്കുട്ടി സിനിമ പിടിക്കുവാൻ തീരുമാനിച്ചോ അന്ന് മുതൽ എന്റെയും പിള്ളേരുടെയും സമാധാനം പോയികിട്ടിയെന്ന് മീന അവതരിപ്പിക്കുന്ന റാണിയെന്ന കഥാപാത്രം പരാതിപ്പെടുന്നുണ്ട്. സിനിമ പിടിത്തം എന്റെ ചെറുപ്പകാലം മുതൽ ഉള്ള സ്വപ്‌നമാണെന്ന് അടുത്ത രംഗത്തിൽ ജോർജ്‌കുട്ടി പറയുന്നുണ്ട്. മുരളി ഗോപി അവതരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ജോർജ്കുട്ടി ആ ഫിലിം പ്രൊഡക്ഷന്റെ പിന്നാലെയാണെന്ന് ഗണേഷ്‌കുമാറിന്റെ കഥാപാത്രത്തോട് പറയുന്നുണ്ട്. അപ്പോൾ 'ഏത് ജോർജ്കുട്ടി ആ വരുൺ കേസിലെ' എന്നാണ് ഗണേഷ്‌കുമാർ ചോദിക്കുന്നത്. ജോർജ്കുട്ടി നിരപരാധിയായതു കൊണ്ടല്ലേ പോലീസുകാർക്ക് ഒന്നും ചെയ്യാൻപറ്റാത്തത് എന്ന നറേഷനിൽ ഭീതിയോടെ നോക്കുന്ന ജോർജ്‌കുട്ടിയെ കാണിച്ചുകൊണ്ടാണ് ഡയലോഗ് പ്രോമോ അവസാനിക്കുന്നത്.