കൊവിഡ് ബാധയെ തുടർന്ന് ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രമണ്യത്തിന് ആശംസയുമായി മമ്മൂട്ടി. 'എസ്‌പി ബാലസുബ്രഹ്മണ്യം സർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. 'സ്വാതികിരണം', 'അഴഗൻ' എന്നീ രണ്ട് നിത്യഹരിത ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ മഹത്തായ ശബ്ദത്തോടൊപ്പം പാടാനുളള ഭാഗ്യം എനിക്ക് ലഭിച്ചു. ഇനിയും കാലങ്ങളോളം അനേകം പാട്ടുകളും ഷോകളും ചെയ്യാൻ സർവശക്തൻ അദ്ദേഹത്തെ പൂർവ്വാധികം ശക്തിയോടെ തിരികെ കൊണ്ടുവരട്ടെ.' മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
നിലവിൽ ആരോഗ്യസ്ഥിതി ഭേതപ്പെട്ടതായും ഗുരുതരാവസ്ഥ തരണം ചെയ്തതുമായാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. അവസ്ഥ വിലയിരുത്താൻ ആശുപത്രിയിലെ ഡോക്ടർമാർ ഇന്ത്യൻ, അന്താരാഷ്ട്ര വിദഗ്ധരുമായി ബന്ധപ്പെട്ടിരുന്നു. ആഗസ്റ്റ് 5നായിരുന്നു എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചത്.
ഓഗസ്റ്റ് 13 രാത്രിയോടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജീവന്‍ രക്ഷാ മാര്‍ഗങ്ങളുടെ സഹായത്തിലാണ് അദ്ദേഹമുള്ളതെന്ന് ആശുപത്രി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു. കൊവിഡ് പരിശോധനാഫലം നെഗറ്റീവായെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പ്രചരണം വ്യാജമാണെന്ന് മകൻ എസ്പി ചരൺ പറഞ്ഞു. ആഗസ്റ്റ് 21നായിരുന്നു രോഗാവസ്ഥയെ കുറിച്ചുളള അവസാന അപ്ഡേറ്റ് പുറത്തുവന്നത്.