ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവെന്ന പ്രചരണം വ്യാജമെന്ന് മകൻ എസ്പി ചരൺ. ആഗസ്റ്റ് 21നായിരുന്നു പിതാവിന്റെ രോഗാവസ്ഥയെ കുറിച്ചുളള അവസാന അപഡേറ്റ് ചരൺ പുറത്തുവിട്ടത്. പിതാവിന്റെ സ്ഥിതി ഭേതപ്പെട്ടിട്ടുണ്ടെന്നും ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചെന്നുമായിരുന്നു വീഡിയോയിൽ പറഞ്ഞിരുന്നത്.
കൊവിഡ് ഫലം നെഗറ്റീവ് എന്ന വ്യാജപ്രചരണത്തിൽ മകൻ എസ്പി ചരണിന്റെ പ്രതികരണം:
'അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുളള അപ്ഡേറ്റുകൾ വരുന്നത് എന്നിലൂടെ മാത്രമാണ്. ഞാൻ അറിഞ്ഞതിന് ശേഷമാണ് വാർത്തകൾ നിങ്ങളിലേയ്ക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ കൊവിഡ് ഫലം നെഗറ്റീവ് ആയി സ്ഥിരീകരിച്ചു എന്ന രീതിയിൽ ഇന്ന് രാവിലെ മുതൽ ഒരു റൂമർ പ്രചരിക്കുന്നതായി കണ്ടു. അദ്ദേഹത്തിന്റെ അവസ്ഥ മുമ്പ് ഞാൻ അറിച്ചതുപോലെ തന്നെയാണ് ഉളളത്. ഗുരുതരാവസ്ഥ തരണം ചെയ്ത് സ്ഥിരത കൈവരിച്ചിട്ടുണ്ടെന്ന് മാത്രമാണ് ആശുപത്രിയിൽ നിന്നും ലഭിച്ചിരിക്കുന്ന വിവരം. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. ഇപ്പോഴുണ്ടായിരിക്കുന്ന ചെറിയ മാറ്റം അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് കരുതുന്നു. ദയവായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. ഡോക്ടർമാരുമായി സംസാരിച്ച് ഇന്ന് വൈകുന്നേരത്തിനുളളിൽ പുതിയ വിവരങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ്.'
അവസ്ഥ വിലയിരുത്താൻ ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിലെ ഡോക്ടർമാർ ഇന്ത്യൻ, അന്താരാഷ്ട്ര വിദഗ്ധരുമായി ബന്ധപ്പെട്ടിരുന്നു. ആഗസ്റ്റ് 5നായിരുന്നു എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. തനിക്ക് നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും, ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്നും മടങ്ങാന്‍ സാധിക്കുമെന്നും പറയുന്ന അദ്ദേഹത്തിന്റെ വീഡിയോ ആയിരുന്നു ആദ്യം പുറത്തുവന്നത്.
എന്നാൽ ഓഗസ്റ്റ് 13 രാത്രി അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകൾ വന്നിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഐസിയുവിൽ പ്രവേശിപ്പിച്ചത്. ജീവന് രക്ഷാ മാര്‍ഗങ്ങളുടെ സഹായത്തിലാണ് അദ്ദേഹമുള്ളതെന്ന് എംജിഎം ഹെല്ത്കെയര് ആശുപത്രി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് ഫലം നെഗറ്റീവ് ആയി സ്ഥിരീരികരിച്ചു എന്ന രീതിയിൽ തെറ്റായ വാർത്ത പ്രചരിച്ചത്.