'മാമനോടൊന്നും തോന്നല്ലേ മക്കളേ' മുസ്ലിമിന്റെ മര്‍ദ്ദനമേറ്റ ആര്‍എസ്എസുകാരനായി, വസ്തുത വിശദീകരിച്ച് ദേശീയഫാക്ട് ചെക്കിംഗ് വെബ്സൈറ്റുകള്‍

'മാമനോടൊന്നും തോന്നല്ലേ മക്കളേ' മുസ്ലിമിന്റെ മര്‍ദ്ദനമേറ്റ ആര്‍എസ്എസുകാരനായി, വസ്തുത വിശദീകരിച്ച് ദേശീയഫാക്ട് ചെക്കിംഗ് വെബ്സൈറ്റുകള്‍

ആര്‍എസ്എസ് കാര്യവാഹക് ചന്ദ്രബോസിനെ മുസ്ലിം വിവാഹത്തില്‍ പങ്കെടുത്തിന് ക്രൂരമായി ആക്രമിച്ചുവെന്ന പേരില്‍ ജനപ്രിയ വെബ് സീരീസ് കരിക്കിലെ സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ച് ട്വിറ്ററില്‍ പ്രചരണമുണ്ടായിരുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ഓര്‍ത്ത് ലജ്ജിക്കുന്നു എന്ന തലവാചകത്തോടെയും ജസ്റ്റിസ് ഫോര്‍ ചന്ദ്രബോസ് എന്ന ഹാഷ് ടാഗ് ഉപയോഗിച്ചും വസ്തുതയറിയാതെ നിരവധി പേര്‍ ഈ പോസ്റ്റ് ട്വീറ്റ് ചെയ്തു.

കരിക്കിന്റെ 'സ്മൈല്‍ പ്ലീസ്' എന്ന പുതിയ എപ്പിസോഡ് കണ്ടിട്ടുള്ള മലയാളികളായ പ്രേക്ഷകര്‍ ഈ പ്രചരണം തമാശയെന്ന നിലക്കാണ് തുടക്കത്തില്‍ കണ്ടത്. തുടര്‍ന്ന് നിരവധി ട്രോളുകളും വന്നു. കേരളത്തില്‍ ഈ ട്വീറ്റ് തമാശയായാണ് പ്രചരിക്കപ്പെട്ടതെങ്കിലും കേരളത്തിന് പുറത്ത് വ്യാജപ്രചരണം സംഘപരിവാര്‍ അനുഭാവി ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഏറ്റെടുത്തു. ആദ്യ ട്വീറ്റിന് 100 റീ ട്വീറ്റുകളാണ് ഉണ്ടായത്.

റീജനല്‍ കണ്ടന്റ് പ്ലാറ്റ്ഫോമുകളില്‍ യൂട്യൂബില്‍ ഇന്ത്യയില്‍ ഒന്നാമതാണ് കരിക്ക്. ദേശീയ തലത്തിലുള്ള ഫാക്ട് ചെക്കിംഗ് വെബ് സൈറ്റ് ആയ ആള്‍ട്ട് ന്യൂസ്, ദ ക്വിന്റ് ഫാക്ട് ചെക്കിംഗ് ടീം, ദ ന്യൂസ് മിനുട്ട് എന്നിവര്‍ ചന്ദ്രബോസിന് മുസ്ലിം വിവാഹത്തിനിടെ മര്‍ദ്ദനമെന്നത് ആരോ വ്യാജമായി സൃഷ്ടിച്ച പ്രചരണമാണെന്ന് തെളിവ് സഹിതം സ്ഥാപിക്കുകയും ചെയ്തു.

കരിക്കിന്റെ എപ്പിസോഡില്‍ വൈറലായ 'മാമന്റെ' വേഷം ചെയ്ത അര്‍ജുന്‍ രതന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു വ്യാജപ്രചരണം. എപ്പിസോഡിലെ തന്നെ 'ഇത്രയും വൃത്തികെട്ട ഒരു മനുഷ്യനെ എന്റെ കെരിയറി ഞാന്‍ കണ്ടിട്ടില്ല' എന്ന സംഭാഷണം കുറിച്ചുകൊണ്ടായിരുന്നു അര്‍ജുന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in