ഒറ്റനോട്ടത്തില്‍ ഒറിജനലെന്ന് തോന്നിപ്പോകുന്ന വിധത്തിലാണ് ഈ ഗ്രൂപ്പ് ഫോട്ടോ
കൊവിഡ് കാലത്തും ഫോട്ടോഷോപ്പിലൂടെയുള്ള വ്യാജപ്രചരണങ്ങള്‍ക്ക് ശമനമില്ല. പാലത്തായി പീഡനക്കേസിലെ പ്രതിയും ബിജെപി നേതാവുമായ പത്മരാജന്‍ സിപിഐഎം നേതാവ് പി ജയരാജനൊപ്പം നില്‍ക്കുന്ന ചിത്രമെന്ന പേരില്‍ ഒരു ഗ്രൂപ്പ് ഫോട്ടോ വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്. ഒറ്റനോട്ടത്തില്‍ ഒറിജനലെന്ന് തോന്നിപ്പോകുന്ന വിധത്തിലാണ് ഈ ഗ്രൂപ്പ് ഫോട്ടോ. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിന് ജാമ്യം കിട്ടിയത് പ ജയരാജനുമായുള്ള അടുപ്പം കാരണമാണെന്ന് ഈ വ്യാജഫോട്ടോ ഉപയോഗിച്ച് ഗ്രൂപ്പുകളില്‍ പ്രചരണവും നടക്കുന്നുണ്ട്. പോസ്‌കോ പീഡന കേസ് പ്രതി ഫാസിസ്റ്റ് വിരുദ്ധ പോരാളിക്കൊപ്പം എന്നാണ് ഫേസ്ബുക്കിലെ മറ്റൊരു വ്യാജപ്രചരണത്തിലെ തലക്കെട്ട്.
ഫോട്ടോഷോപ്പ് പ്രചരണത്തിലെ വാസ്തവം എന്താണെന്ന് പി ജയരാജന്‍
പാനൂര്‍ പാലത്തായിലെ ബാലികയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനോടൊപ്പം ഞാൻ നില്‍ക്കുന്ന രീതിയിൽ ഫോട്ടോഷോപ്പ് ചെയ്ത ഒരു ഗ്രൂപ്പ് ഫോട്ടോ മത തീവ്രവാദി ഗ്രൂപ്പ് ആണെന്ന് സംശയിക്കുന്നവർ വ്യാപകമായി പ്രചരിപ്പിച്ച് വരികയാണ്. യാഥാര്‍ത്ഥത്തില്‍ തിരുവോണ നാളിൽ കോൺഗ്രസ്സ്കാര്‍ കൊലപ്പെടുത്തിയ സ:എം എസ് പ്രസാദിന്റെ രക്തസാക്ഷി അനുസ്മരണ ദിനത്തില്‍ പങ്കെടുക്കാൻ പോയപ്പോള്‍ പത്തനംതിട്ടയിലെ പെരുനാട് വച്ച് എടുത്ത ഗ്രൂപ്പ് ഫോട്ടോയിലെ എസ്എഫ്ഐയുടെ യുടെ അന്നത്തെ നേതാവായിരുന്ന റോബിൻ കെ തോമസിന്റെ ഫോട്ടോയിലെ തല മോര്‍ഫ് ചെയ്താണ് ബിജെപി നേതാവിന്റെ പടം ചേര്‍ത്തത്. CPI [M] പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം സ. പി എസ്സ് മോഹനൻ, വടശ്ശേരിക്കര ലോക്കൽ സെക്രട്ടറി ബെഞ്ചമിൻ ജോസ് ജേക്കപ്പ് എന്നിവരാണ് അന്ന് എന്റെ കുടെ ഫോട്ടോയിൽ ഉള്ളത് .
ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇതിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്.
പാലത്തായി കേസിൽ ഇരയുടെ വീട് സന്ദര്‍ശിക്കുകയും ബിജെപി നേതാവിന് എതിരായി കര്‍ശന നടപടി എടുക്കണമെന്നും ഞാൻ നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണ്. പോലീസ് യാതൊരു വീഴ്ചയും കൂടാതെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇപ്പോൾ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.ഹൈ കോടതി ഈ കേസിന്റെ കേസ് ഡയറി പരിശോധിച്ച് പ്രതിക്ക് ജാമ്യം നിഷേധിച്ചു. എന്നാൽ സെഷൻസ് കോടതി ഏറ്റവും ഒടുവില്‍ ജാമ്യം അനുവദിച്ചിരിക്കയാണ്. ഇതിന്റെ പേര് പറഞ്ഞാണ് ചില മത തീവ്രവാദികള്‍ LDF സർക്കാരിനെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുന്നത്. അതിന്റെ ഭാഗമാണ് ഈ വ്യാജ ഫോട്ടോയും ഇത് ചില കുടുംബ ഗ്രൂപ്പ്കളില്‍ പ്രചരിപ്പിക്കുന്നണ്ട്. അതിന്റെ പിന്നിലും മത തീവ്രവാദി ഗ്രൂപ്പ് ആണ്. അതിനാല്‍ കുടുംബ ഗ്രൂപ്പുകളിൽ ഉള്ളവരും ഇത്തരം നുണ പ്രചാരണങ്ങൾക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളണം.
പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിക്കെതിരെ ഹൈ കോടതിയില്‍ അപ്പീൽ സമർപ്പിക്കണം.ഈ പോക്സോകേസിന്റെ കേസ് ഡയറി അടക്കം പരിശോധിച്ച് ഹൈ കോടതി ഇത് ന്യായമായും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം. LDF സർക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിന് കോൺഗ്രസ്സ്/ലീഗും.. ജമാ അത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും നടത്തുന്ന ഹീന ശ്രമങ്ങളെ ജാഗ്രതയോടെ കാണാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
ബിജെപി നേതാവ് കൂടിയായ പ്രതിയെ പിടികൂടാനുണ്ടായ കാലതാമസവും, പ്രതിക്കെതിരെ പോക്‌സോ ചുമത്താത്തതും ജാമ്യത്തിന് വഴിയൊരുങ്ങിയതും വ്യാപക വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. തുടക്കത്തില്‍ അന്വേഷണം നടത്തിയവര്‍ക്ക് വീഴ്ചയുണ്ടായെന്ന് സ്ഥലം എംഎല്‍എ കൂടിയായ കെ കെ ശൈലജ ആരോപിച്ചിരുന്നു. അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ കേസിന്റെ ചുമതലയുള്ള െ്രെകം ബ്രാഞ്ച് സംഘത്തിന്റെ വാദം. പ്രതി പദ്മരാജന് ജാമ്യം നല്‍കിയ കോടതി വിധി പരിശോധിച്ചതിന് ശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് വ്യക്തമാക്കി.