FactCheck:’ആത്മമിത്രത്തിന്റെ പോലും കണ്ണില്‍ ക്രൗര്യമാര്‍ന്ന  മൃഗത്തിളക്കം, തന്റെ പേരില്‍ പ്രചരിച്ച പോസ്റ്റിനെക്കുറിച്ച് റഫീക്ക് അഹമ്മദ്

FactCheck:’ആത്മമിത്രത്തിന്റെ പോലും കണ്ണില്‍ ക്രൗര്യമാര്‍ന്ന മൃഗത്തിളക്കം, തന്റെ പേരില്‍ പ്രചരിച്ച പോസ്റ്റിനെക്കുറിച്ച് റഫീക്ക് അഹമ്മദ്

ബിജെപിയെ അധികാരത്തില്‍ എത്തിക്കാന്‍ സഹായിച്ചത് എന്ന പേരില്‍ ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ ഗാനരചയിതാവും എഴുത്തുകാരനുമായ റഫീക്ക് അഹമ്മദിന്റെ പേരില്‍ ഒരു പോസ്റ്റ് വൈറലായിരുന്നു. ന്യൂനപക്ഷങ്ങളുടെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് രാജ്യത്ത് ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് കാരണമെന്ന രീതിയിലായിരുന്നു റഫീക്ക് അഹമ്മദിന്റെ പേരില്‍ പ്രചരിച്ച വ്യാജപോസ്റ്റ്. പോസ്റ്റ് വ്യാജമാണെന്നും നിയമനടപടി സ്വീകരിച്ചതായും കവി പിന്നീട് വിശദീകരിച്ചിരുന്നു.

നരേന്ദ്രമോദിയുടെ പ്രൊഫൈല്‍ ചിത്രമുള്ള ചൗക്കിദാര്‍ ഉത്തമന്‍ തെക്കേപ്പാട്ട് എന്ന ഐഡിയില്‍ നിന്നാണ് വ്യാജപോസ്റ്റ് പ്രചരിപ്പിക്കപ്പെട്ടതെന്നാണ് റഫീക്ക് അഹമ്മദ് പറഞ്ഞത്. ഈ പ്രൊഫൈലും റഫീക്ക് ഷെയര്‍ ചെയ്തിരുന്നു. റഫീക്ക് അഹമ്മദ് നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഉത്തമന്‍ തെക്കേപ്പാട്ട് ഈ പോസ്റ്റ് എഡിറ്റ് ചെയ്ത് റഫീക്ക് അഹമ്മദ് എന്നിടത്ത് റഫീക്ക് തളിപ്പറമ്പ് എന്നാക്കി മാറ്റിയിട്ടുണ്ട്. പക്ഷേ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ ഗാനരചയിതാവ് റഫീക്ക് അഹമ്മദിന്റേതെന്ന രീതിയില്‍ പോസ്റ്റ് പിന്നീടും പ്രചരിപ്പിക്കപ്പെട്ടു. ഒരു ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷമാണ് ഭരിക്കുക എന്നും മതത്തിന്റെ പേരില്‍ രാജ്യത്ത് വേര്‍തിരിവുണ്ടാക്കിയാല്‍ ഭൂരിപക്ഷം അധികാരത്തില്‍ വരുമെന്നും വ്യാജമായി പ്രചരിപ്പിക്കപ്പെട്ട പോസ്റ്റില്‍ ഉണ്ടായിരുന്നു.

വ്യാജപ്രചരണത്തിനെതിരെ പ്രതികരിച്ചും ഈ പോസ്റ്റിനെ തുടര്‍ന്ന് തനിക്കെതിരെ ഉണ്ടായ തെറ്റിദ്ധാരണ വിശദീകരിച്ചുമാണ് റഫീക്ക് അഹമ്മദിന്റെ പുതിയ പോസ്റ്റ്.

എന്റെ പേരില്‍ പ്രചരിച്ച, പ്രചരിക്കുന്ന ആ പോസ്റ്റിലും ചില ശരികള്‍ ഉണ്ടാവാം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി *കേരളത്തിന്റെ* സവിശേഷ സാഹചര്യത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ആവശ്യാനുസരണം വെള്ളവും വളവും നല്‍കി പ്രോത്സാഹിപ്പിക്കുന്നതില്‍ ന്യൂനപക്ഷ മതമൗലികവാദങ്ങളും, സാമ്പത്തിക ഹുങ്കും, തീവ്രവാദങ്ങളും മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ കൈക്കൊള്ളുന്ന അവസരവാദപരമായ വോട്ടുപെട്ടി രാഷ്ട്രീയവും വഹിക്കുന്ന പങ്ക് ചെറുതല്ല. എന്റേതായ രീതിയില്‍ ഞാനീ സത്യം പറയാന്‍ ശ്രമിക്കാറുണ്ട്, റഫീക്ക് അഹമ്മദ് പറയുന്നു. വര്‍ഗീയത അപരിഷ്‌കൃതത്വത്തിന്റെ അടയാളമായി, അജ്ഞാനത്തിന്റെ ബാധ്യതയായി, നാഗരികതയുടെ മറുപുറമായി കണ്ടിരുന്ന സമൂഹം ഇന്നതൊരു ഭൂഷണമായി കാണുന്നു. തര്‍ക്കിച്ച് തര്‍ക്കിച്ച് മുന്നേറുമ്പോള്‍ ആത്മമിത്രത്തിന്റെ പോലും കണ്ണിന്റെ ആഴങ്ങളില്‍ അപരിചിതമായ, ക്രൗര്യമാര്‍ന്ന ഒരു മൃഗത്തിളക്കം മിന്നിമറയുന്നതു കാണുന്നുവെന്ന് കവി.

റഫീക്ക് അഹമ്മദിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെട്ട പോസ്റ്റ്

ബിജെപിയെ അധികാരത്തില്‍ എത്തിക്കാന്‍ സഹായിച്ചത്, ചിതറിക്കിടന്ന ഹൈന്ദവരുടെ വോട്ട് ഏകീകരിക്കാന്‍ കാരണം ഇന്ത്യയിലെ ന്യൂനപക്ഷമായ ക്രിസ്ത്യനും മുസ്ലിമും ആണ്....''ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ നമ്മുട മതമാണ് ലോകത്തിലെ ഏറ്റവും ശ്രേഷ്ഠ മതം എന്ന് സ്വയം അഹങ്കരിച്ചപ്പോള്‍....ഇന്ത്യയെ പോലെ ഒരു മതേതര രാജ്യത്ത് നമ്മുടെ ദൈവം മാത്രമാണ് ഏറ്റവും വലിയവന്‍ എന്നഹങ്കരിച്ച് വിളിച്ച് പറഞ്ഞു കൊണ്ടിരുന്നപ്പോള്‍...നമ്മുടെ ദൈവമല്ലാതെ ലോകത്ത് മറ്റൊരു ദൈവവുമില്ല എന്ന് ഒരു മതേതര രാജ്യത്ത് നിന്ന് പ്രസംഗിച്ചപ്പോള്‍....നമ്മുടെ മതത്തിലേക്ക് ആളെ കൂട്ടാന്‍ വേണ്ടി മറ്റു മതങ്ങളെ സ്റ്റേജ് കെട്ടി സംവാദം നടത്തി ആക്ഷേപിച്ചപ്പോള്‍...നമ്മുടെ മത ഗ്രന്ധം മഹത്വവല്‍ക്കരിക്കാന്‍ മറ്റ് മതഗ്രന്ധങ്ങളില്‍ കലര്‍പ്പുണ്ടെന്നും യഥാര്‍ത്ഥ മതഗ്രന്ധം നമ്മുടേതാണെന്നും ആയിരങ്ങളെ വിളിച്ചു വരുത്തി സ്റ്റേജ് കെട്ടി പരസ്യമായി വിളിച്ചുപറഞ്ഞ് മതസ്വാതന്ത്ര്യം ദുരുപയോഗം ചെയ്തപ്പോള്‍....സഹോദര മത നേതാക്കളെ സ്റ്റേജില്‍ വിളിച്ചു വരുത്തി വാദപ്രതിവാദം നടത്തി ആക്ഷേപിച്ച് അനുയായികളുടെ കയ്യടി വാങ്ങിയപ്പോള്‍....*നമ്മളോര്‍ത്തില്ല....ഇതിനൊക്കെ സ്വാതന്ത്ര്യം തന്ന ഒരു മഹത്തായ രാജ്യത്തെ നിഷ്പക്ഷരായ ഭൂരിപക്ഷ സമുദായത്തെ നാം വേദനിപ്പിക്കുകയാണെന്ന്..!*അവര്‍ നമ്മളോട് സ്റ്റേജില്‍ ഏറ്റുമുട്ടുന്നതിന് പകരം സ്വയം അവരുടെ ശക്തി തിരിച്ചറിയുകയായിരുന്നു എന്ന്....ഒന്നിച്ച് നിന്ന് നമുക്കെതിരെ തിരിയാന്‍ നമ്മളവരെ പഠിപ്പിക്കുകയായിരുന്നു എന്ന്..!നമ്മുടെ ജാറങ്ങളും ആണ്ടു നേര്‍ച്ചകളും പള്ളികളും പെരുന്നാളുകളും സ്വന്തമായി കരുതി ആഘോഷിക്കുകയും കാണിക്കയിടുകയും ചെയ്ത് പോന്ന ഭൂരിപക്ഷ സമുദായത്തിന് മതത്തിന്റെ കണ്ണട വെച്ചു നമ്മളെ നോക്കി കാണാന്‍ നമ്മളാണ് അവരെ പഠിപ്പിച്ചത്.

നമ്മള്‍ തന്നെയാണ് പഠിപ്പിച്ചത്..

ഒരു ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷമാണ് ഭരിക്കുക എന്നും മതത്തിന്റെ പേരില്‍ രാജ്യത്ത് വേര്‍തിരിവുണ്ടാക്കിയാല്‍ ഭൂരിപക്ഷ മതം ആയിരിക്കും അധികാരത്തില്‍ വരുക എന്നും....പൗരോഹിത്യ അഹങ്കാരത്തില്‍ കേവലം ന്യൂനപക്ഷമായ നമ്മളോര്‍ത്തില്ല...സ്റ്റേജില്‍ മറ്റ് മത ഗ്രന്ധങ്ങളുടെ പേജ് നംബര്‍ കാണാപാഠം പഠിച്ച് കുറവുകള്‍ ഒന്നൊന്നായി എണ്ണി കയ്യടി വാങ്ങിയപ്പോള്‍....ആവേശത്തിമര്‍പ്പില്‍ മതേതരത്വം എന്താണെന്ന് നമ്മളോര്‍ത്തില്ല...ഒടുവില്‍ എല്ലാം കൈവിട്ടു പോയി എന്നുറപ്പായപ്പോള്‍ ഇതാ ആകാശത്തേക്ക് കൈയുയര്‍ത്തുന്നു....! ''

റഫീക്ക് അഹമ്മദ് വ്യാജപ്രചരണത്തെക്കുറിച്ച്

ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് നാട്ടില്‍ ഭൂരിപക്ഷ മത വര്‍ഗീയതയ്ക്കും അതിന്റെ രാഷ്ട്രീയത്തിനും വേരോട്ടമുണ്ടാക്കിക്കൊടുത്തത് എന്നും മറ്റും പറയുന്ന ഒരു പോസ്റ്റ് എന്റെ പേരില്‍ പ്രത്യക്ഷപ്പെടുകയും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു, കഴിഞ്ഞ ദിവസങ്ങളില്‍. ഫേസ്ബുക്കില്‍ ഇടയ്‌ക്കെങ്കിലുെമൊക്കെ സാമൂഹ്യ / രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ എന്റെ അഭിപ്രായങ്ങള്‍ ഞാനും കുറിച്ചിടാറുണ്ട്. വളരെ പരിമിതമായ എണ്ണം ആളുകളേ അത് ശ്രദ്ധിക്കാറുള്ളു. എന്നാല്‍ ഈ പോസ്റ്റ് ആയിരക്കണക്കിന് ആളുകളിലേക്ക്, നൂറുകണക്കിന് വാട്‌സാപ് ഗ്രൂപ്പുകളിലേക്ക് സഞ്ചരിച്ചു. ലോകത്തിന്റെ വിദൂരമായ കോണുകളിലേക്കു പോലും എത്തിച്ചേര്‍ന്നു. പലരും വിളിച്ച് അന്വേഷിക്കാന്‍ തുടങ്ങിയതോടെയാണ് വിവരം എന്റെ ശ്രദ്ധയില്‍ പെടുന്നത്.

ഈ സംഭവം തന്ന തിരിച്ചറിവുകള്‍ സുഖകരമല്ല. വിഷലിപ്തമായ, ഇരുട്ടു നിറഞ്ഞ മനസ്സുകളുമായി കുറേ പേര്‍ നമുക്ക് ചുറ്റിലുമിരുന്ന് നീചവും കുടിലവുമായ എന്തൊക്കെയോ കര്‍മ്മങ്ങളില്‍ വ്യാപൃതരായി കഴിയുന്നു എന്ന അറിവ് സന്തോഷകരമല്ല. നന്മയെക്കുറിച്ചോ മനുഷ്യാന്തസ്സിനെക്കുറിച്ചോ അവരോട് സംസാരിക്കുന്നത് നിഷ്പ്രയോജനകരമാവുന്നു. തങ്ങളുടെ ചെറു ജീവിതത്തിന്റെ ലക്ഷ്യം ലോകത്തെ കുറച്ചു കൂടി ഇരുട്ടിലാഴ്ത്തല്‍ ആണെന്ന് അവര്‍ നിശ്ചയിച്ചിരിക്കുന്നു.

തര്‍ക്കിച്ച് തര്‍ക്കിച്ച് മുന്നേറുമ്പോള്‍ ആത്മമിത്രത്തിന്റെ പോലും കണ്ണിന്റെ ആഴങ്ങളില്‍ അപരിചിതമായ, ക്രൗര്യമാര്‍ന്ന ഒരു മൃഗത്തിളക്കം മിന്നിമറയുന്നതു കാണുന്നു. അത് ഇന്നോളം മനുഷ്യവര്‍ഗം ആര്‍ജ്ജിച്ച എല്ലാ വെളിവുകളെയും റദ്ദ് ചെയ്യുന്നത് അഗാധമായ വ്യസനത്തോടെ ഞാന്‍ നോക്കി നില്‍ക്കുന്നു.

ആ പോസ്റ്റ് നിര്‍മ്മിച്ചെടുക്കുകയും അതിന്റെ സ്രഷ്ടാവിനെ വ്യാജമായി നിശ്ചയിക്കുകയും ചെയ്തതിനു പിറകില്‍ സാമര്‍ത്ഥ്യവും ബുദ്ധിയുമുള്ള മനസ്സുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ മിടുക്ക് ഒരര്‍ത്ഥത്തില്‍ അഭിനന്ദനീയവുമാണ്. പക്ഷെ മനുഷ്യന്‍ എന്ന വലിയ പരികല്പനയോട് ചേര്‍ന്നു നില്‍ക്കുന്ന, അതിനെ അര്‍ത്ഥവത്താക്കുന്ന മൂല്യങ്ങളുടെ പ്രകാശ ഭാഗത്തു കൂടി നോക്കുമ്പോള്‍ എന്തൊരു ഇരുട്ടാണ്, എന്തിനു വേണ്ടിയാണ് ഇത്രയും നീചത്വങ്ങള്‍ ഈ സുഹൃത്തുക്കള്‍ സ്വയം പേറി നടക്കുന്നത് എന്ന വിചാരം വല്ലാതെ അസ്വസ്ഥതയുളവാക്കുന്നു. ആ പോസ്റ്റിലെ അപക്വവും വക്രീകരിച്ചതുമായ ആശയങ്ങള്‍, ഭാഷയിലുള്ള പിടിപ്പുകേടുകൊണ്ടു വന്ന വാചകപ്പിശകുകള്‍, അക്ഷരത്തെറ്റുകള്‍ ഇവയെല്ലാം തിരിച്ചറിഞ്ഞ ഒട്ടനവധി പേര്‍ അതിന്റെ കര്‍ത്താവ് ഞാനല്ല എന്ന് മനസ്സിലാക്കിയെങ്കിലും ചിലരെങ്കിലും തെറ്റിദ്ധരിച്ചു. അവരില്‍ ചിലര്‍ സത്യം തുറന്നു പറയുവാനുള്ള എന്റെ ആര്‍ജവത്തെ പുകഴ്ത്തി. മറ്റു ചിലര്‍ വീണ്ടും അധികാരാരോഹണം ചെയ്ത വര്‍ഗീയ ശക്തികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുതലെടുപ്പു നടത്താനുള്ള എന്റെ ഗൂഢോദ്ദേശ്യത്തെ വിമര്‍ശിച്ചു.

എന്റെ പേരില്‍ പ്രചരിച്ച, പ്രചരിക്കുന്ന ആ പോസ്റ്റിലും ചില ശരികള്‍ ഉണ്ടാവാം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി *കേരളത്തിന്റെ* സവിശേഷ സാഹചര്യത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ആവശ്യാനുസരണം വെള്ളവും വളവും നല്‍കി പ്രോത്സാഹിപ്പിക്കുന്നതില്‍ ന്യൂനപക്ഷ മതമൗലികവാദങ്ങളും, സാമ്പത്തിക ഹുങ്കും, തീവ്രവാദങ്ങളും മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ കൈക്കൊള്ളുന്ന അവസരവാദപരമായ വോട്ടുപെട്ടി രാഷ്ട്രീയവും വഹിക്കുന്ന പങ്ക് ചെറുതല്ല. എന്റേതായ രീതിയില്‍ ഞാനീ സത്യം പറയാന്‍ ശ്രമിക്കാറുണ്ട്.

പക്ഷെ *ഇന്ത്യയെ* സമഗ്രമായി നോക്കിക്കാണുമ്പോള്‍ ഇന്ന് അതിനെ നീരാളിക്കൈകളില്‍ അമര്‍ത്തിക്കഴിഞ്ഞ വിദ്വേഷത്തിന്റെ വര്‍ഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ദശാബ്ദങ്ങളുടെ വലിയ ചരിത്രമാണുള്ളത് എന്നു കാണാം. സാമ്രാജ്യത്വ ഗൂഢാലോചനയുടെ, വിഭജനത്തിന്റെ, വിഭാഗീയതയുടെ, കലാപങ്ങളുടെ, വഞ്ചനകളുടെ, പിതൃ ഘാതകത്വത്തിന്റെ നീചവും കുടിലവും ചോര മണക്കുന്നതുമായ പാരമ്പര്യ വഴികളുണ്ട്. അധികാരത്തിനും സമ്പത്തിനും പ്രാമാണികതയ്ക്കും വേണ്ടി നൂറ്റാണ്ടുകളെ അടിമ കിടത്തിയ, ചങ്ങലക്കി ലുക്കങ്ങളുണ്ട് ഭ്രാതൃ രക്തത്തിന്റെ കഴുകിയാല്‍ പോകാത്ത രക്തക്കറകള്‍ ഉണ്ട്. ഉള്ളിലുറങ്ങിക്കിടക്കുന്ന ഇരുട്ടുകുത്തിയ വിശ്വാസങ്ങളുടെ കീറ മാറാപ്പുകള്‍ ഉണ്ട്. അവയിലൂട ത്രയും സഞ്ചരിച്ച് ഒരു മഹാ സംസ്‌കൃതി ഇന്ന് എത്തി നില്‍ക്കുന്ന ദശാസന്ധി അങ്ങേയറ്റം മ്ലാനമാണ്, വ്യാകുലമാണ്, ഭീഷണമാണ്.

വര്‍ഗീയത അപരിഷ്‌കൃതത്വത്തിന്റെ അടയാളമായി, അജ്ഞാനത്തിന്റെ ബാധ്യതയായി, നാഗരികതയുടെ മറുപുറമായി കണ്ടിരുന്ന സമൂഹം ഇന്നതൊരു ഭൂഷണമായി കാണുന്നു. തര്‍ക്കിച്ച് തര്‍ക്കിച്ച് മുന്നേറുമ്പോള്‍ ആത്മമിത്രത്തിന്റെ പോലും കണ്ണിന്റെ ആഴങ്ങളില്‍ അപരിചിതമായ, ക്രൗര്യമാര്‍ന്ന ഒരു മൃഗത്തിളക്കം മിന്നിമറയുന്നതു കാണുന്നു. അത് ഇന്നോളം മനുഷ്യവര്‍ഗം ആര്‍ജ്ജിച്ച എല്ലാ വെളിവുകളെയും റദ്ദ് ചെയ്യുന്നത് അഗാധമായ വ്യസനത്തോടെ ഞാന്‍ നോക്കി നില്‍ക്കുന്നു.

Fact Check

റഫീക്ക് അഹമ്മദിന്റെ പേരില്‍ ആദ്യം പ്രചരിപ്പിച്ച പോസ്റ്റ് പിന്നീട് റഫീക്ക് തളിപ്പറമ്പ് എന്നയാളുടെ പേരിലേക്ക് ഉത്തമന്‍ തെക്കേപ്പാട്ട് എഡിറ്റ് ചെയ്ത് ചേര്‍ത്തെങ്കിലും റഫീക്ക് തളിപ്പറമ്പിന്റെ പ്രൊഫൈലിലും ഇത്തരമൊരു പോസ്റ്റ് പൂര്‍ണരൂപത്തില്‍ ഇല്ല. അതേ സമയം ഈ പോസ്റ്റിന്റെ പ്രധാന ഭാഗങ്ങള്‍ കടപ്പാട് വച്ച് റഫീക്ക് തളിപ്പറമ്പ് മേയ് 21ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫോട്ടോഗ്രഫറായ റഫീക്ക് തളിപ്പറമ്പിന്റെ സ്റ്റുഡിയോ പര്‍ദയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ മുമ്പ് ആക്രമിക്കപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in